ബാലക്കോട്ടിലെ പ്രതിച്ഛായയെ കവച്ചുവച്ച് ന്യായ് പദ്ധതി..!! കണക്കുകളില്‍ മുന്നേറി രാഹുല്‍ ഗാന്ധി

മതേതരത്വത്തെ നശിപ്പിക്കുന്നെന്ന വിമര്‍ശനത്തിലും റഫാല്‍ കരാര്‍ അഴിമതി ആരോപണത്തിലും കുലുങ്ങാതെ നിന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടെന്ന രീതിയില്‍ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ വന്‍ വീഴ്ച്ചയാണ് ബിജെപി നേരിട്ടത്. അവിടെ നിന്നും കരകയറാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് പിടിവള്ളിയായത് ബാലക്കോട്ട് ആക്രമണമാണ്.

പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പകരമായി ഇന്ത്യന്‍ വ്യോമസേന നടത്തിയ ബാലക്കോട്ട് ആക്രമണം സര്‍ക്കാരിന് നല്‍കിയ പ്രതിച്ഛായ വലുതായിരുന്നു. എന്നാല്‍ ഈ പ്രതിച്ഛായയെയും രാഹുല്‍ ഗാന്ധി കവച്ചുവച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ന്യായ്’ എന്ന സ്വപ്ന പദ്ധതിയിലൂടെ കോണ്‍ഗ്രസ് മുന്നേറ്റം തിരിച്ചുപിടിച്ചിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ന്യായ് പദ്ധതി ബിജെപി ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ പുറത്താക്കുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വിശദാംശങ്ങളിലേക്ക്

ബാലക്കോട്ട് തിരിച്ചടിയില്‍ പ്രതീക്ഷ കൈവിട്ട നിലയില്‍ നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസും രാഹുലും തങ്ങളുടെ സ്വപ്ന പദ്ധതിയായ ന്യായ്’ അവതരിപ്പിച്ചത്.25 കോടി ജനങ്ങളിലേക്ക് എത്തുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ദാരിദ്ര നിര്‍മാര്‍ജ്ജന പദ്ധതിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

മാസം 12000 രൂപ വേതനം ഉറപ്പാക്കുന്നതാണ് പദ്ധതി. നിലവില്‍ പ്രതിമാസ വേതനം 7000 രൂപയാണെങ്കില്‍ ബാങ്ക് അങ്കൗണ്ടിലേക്ക് നിക്ഷേപിക്കും. 5 കോടി കുടുംബങ്ങളിലായി 25 കോടി ജനങ്ങളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകുക

ഇതോടെ കോണ്‍ഗ്രസിന്റെ തലവരയാകെ മാറിയെന്നാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര സര്‍വ്വേ സൂചിപ്പിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളില്‍ ന്യായ് പദ്ധതി കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. ബിജെപിക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് ഇവയെന്നതാണ് ശ്രദ്ധേയം.

7 സംസ്ഥാനങ്ങളിലെ 80 ശതമാനം ആളുകള്‍ക്കാണ് പദ്ധതി ഏറ്റവും ഗുണം ചെയ്യുകയെന്നാണ് കണക്കാക്കപ്പെടുന്നത്. കോണ്‍ഗ്രസിന് ഒട്ടും സ്വാധീനമില്ലാത്ത ഒഡിഷ, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശിലെ ഗോത്ര മേഖല എന്നിവിടങ്ങളിലാണ് ന്യായ് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുക.

കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയ സംസ്ഥാനങ്ങളാണ് ഇവ. ബിജു ജനതാദള്‍ ഭരിക്കുന്ന ഒഡീഷയില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. അതേസമയം ബിഹാറും പശ്ചിമബംഗാളും മമതയുടെ തട്ടകമാണ്.

ഉത്തര്‍പ്രദേശില്‍ വെറും രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തില്‍ ഉള്ളത്. എന്നാല്‍ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയിരുന്നു.

2011 ലെ യുഎന്‍ സെന്‍സസ് പ്രകാരം ഉള്ള കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 30 ശതമാനം പേര്‍ ദരിദ്രരാണ്. ഇതില്‍ 20 ശതമാനത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവന്ന് മിനിമം വേതനം ഉറപ്പാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

കണക്കില്‍ പെടുന്ന 20 ശതമാനം ആളുകള്‍ ഏഴ് സംസ്ഥാനങ്ങളിലാണ് ഉള്ളത്. അതേസമയം കൃത്യമായ കണക്ക് കൈവശമില്ലേങ്കിലും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തും.

നേരത്തേ ബിജെപിയുടെ ആഭ്യന്തര സര്‍വ്വേയിലും ന്യായ് പദ്ധതി ബിജെപിക്ക് തിരിച്ചടി നല്‍കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. പദ്ധതി അവതരിപ്പിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലായി 30 സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായേക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍.

ബാലക്കോട്ട് തിരിച്ചടിക്ക് ശേഷം 230-240 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ന്യായ് പദ്ധതി അവതരിപ്പിച്ചതോടെ 30 സീറ്റുകള്‍ നഷ്ടമായേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് വ്യക്തമാക്കിയിരുന്നു. കര്‍ഷകര്‍ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലായിരിക്കും ബിജെപിക്ക് ഇത് കനത്ത തിരിച്ചടി നല്‍കുക.

ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്ന് 30 സീറ്റുകളോളം ബിജെപിക്ക് നഷ്ടമാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡില്‍ നിന്ന് 11 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.

Top