മുത്തലാഖ് സംബന്ധിച് തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേയെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: മുത്തലാഖ് സംബന്ധിച് തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേയെന്ന് സുപ്രീം കോടതി. മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദം തുടരുകയാണ്. മുത്തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക അവകാശം നല്‍കിക്കൂടേയെന്നാണ് മുസ്ലീം വ്യക്തി നിയമബോര്‍ഡിനോട് സുപ്രീം കോടതി ചോദിച്ചത്. വിവാഹകരാറില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും വാദത്തിനിടയില്‍ സുപ്രീം കോടതി മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനോട് നിര്‍ദേശിച്ചു.
ഒറ്റയടിക്കുള്ള മുത്തലാഖിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കണം. താഴെ തട്ടിലുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. മുത്തലാഖ് പാപമാണെന്ന് പ്രമേയം ഇറക്കിയിട്ടുണ്ടെന്നാണ് ഇതിന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് മറുപടി നല്‍കിയത്. പ്രമേയത്തിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മുത്തലാഖ് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നടപടിയെടുക്കാമെന്നും ബോര്‍ഡ് കോടതിയില്‍ പറഞ്ഞു.മുത്തലാഖ് ഹര്‍ജികളില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ വാദം ഇന്ന് സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി. മറ്റ് ഹര്‍ജികളില്‍ വാദം തുടരുന്നുണ്ട്. മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്.

Top