തൊടുപുഴ: പാര്‍ട്ടിയ്ക്ക് കണ്ണുതട്ടാതിരക്കാന്‍ ജോത്സ്യന്റെ സഹായം തേടിയിരിക്കുകയാണ് ഇടുക്കിയിലെ വിപ്ലവകാരികള്‍. വാസ്തുവിദ്യാ ശരിയല്ലാത്തത് കൊണ്ട് ജോത്സ്യന്റെ ഉപദേശമനുസരിച്ച് പാര്‍ട്ടി ഓഫിസും ഇടിച്ചുപൊളിച്ച് ശുഭകരമാക്കിയെന്ന വാര്‍ത്തയാണ് സിപിഎമ്മിന് നാണക്കേടായിരിക്കുന്നത്. നേരത്തെയും പാര്‍ട്ടി നേതാക്കളുടെ പൂജയും ഭക്തിയും വിവാദമാകുമ്പോള്‍ നിഷേധവുമായി രംഗത്തെത്തുന്ന സിപിഎം സ്വന്തം പാര്‍ട്ടി ഓഫിസിലെ പൊളിച്ചുപണി എങ്ങിനെയാണ് ന്യായികരിക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ഒരു വിഭാഗം അണികളും.
വിവി മത്തായിയാണ് തൊടുപുഴ സിപിഎമ്മിലെ കിങ് മേക്കര്‍. നേരത്തെ ഏര്യാ സെക്രട്ടറിയായിരുന്നു. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം. പാര്‍ട്ടി സമ്മേളനത്തില്‍ തൊടുപുഴ ഏര്യാ വി എസ് പക്ഷക്കാര്‍ പിടിച്ചെടുത്തിരുന്നു. പിന്നീട് വിഭാഗീയത ആരോപിച്ച് ടി ആര്‍ സോമനെ മാറ്റി കരുത്ത് തെളിയിച്ച സഖാവ്. ഇത് ഏറെ വിവാദങ്ങള്‍ തൊടുപുഴയിലുണ്ടായി. നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതിനെല്ലാം പിന്നിലെ കാരണം അതി സമര്‍ത്ഥമായി വിവി മത്തായി തന്നെ കണ്ടെത്തി. എല്ലാത്തിനും പ്രശ്നം വാസ്തുവാണ്. ഇത് പരിഹരിച്ചാല്‍ വിഭാഗീയതയും തീരും. ഇതോടെ ആ തീരുമാനവും എത്തി.
രണ്ടുവര്‍ഷം മുമ്പു ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സിപിഎം തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസിലെ വാതില്‍ പൊളിച്ചു നീക്കി മാറ്റി പുതിയത് നിര്‍മ്മിച്ചു. ഈ വാതിലായിരുന്നു സോമനെ ജയിപ്പിച്ചതെന്ന് പോലും കണ്ടെത്തി. ജ്യോതിഷ സഹായത്തോടെയായിരുന്നു ഈ പരിഹാര മാര്‍ഗ്ഗം മത്തായി കണ്ടെത്തിയത്. തൊടുപുഴയിലെ കിങ് മേക്കര്‍ പറഞ്ഞാല്‍ തിരുവായ്ക്ക് എതിര്‍വായ ഇല്ല. അതുകൊണ്ട് തന്നെ ഏരിയാ സെക്രട്ടറിയുടെ മുറിയിലേക്കുള്ള വാതിലാണ് പൊളിച്ചു നീക്കി മാറ്റി നിര്‍മ്മിക്കുന്നതിനെ ഏര്യാ സെക്രട്ടറി പോലും എതിര്‍ത്തില്ല. എന്നാല്‍ മറുവിഭാഗം ആരോപണവുമായെത്തുകയാണ്. വാസ്തുശാസ്ത്രപ്രകാരമുള്ള പിഴവിന്റെ പേരിലാണ് വാതില്‍ പൊളിച്ചുമാറ്റിയതെന്ന ആരോപണവുമായി പാര്‍ട്ടിയിലെ മറുവിഭാഗം സജീവമാവുകയാണ്.
വാസ്തുശാസ്ത്ര പ്രകാരമാണ് വാതില്‍ പൊളിച്ചതെന്ന ആരോപണം ശരിയല്ലെന്ന് ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ പറയുന്നു. ഏരിയാ സെക്രട്ടറിയുടെ മുറിയിലേക്കുള്ള പ്രവേശനം മറ്റൊരു മുറിയിലൂടെയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതില്‍ പരാതി ഉന്നയിച്ചതോടെ നേരിട്ട് മുറിയിലെത്താനാണു വാതില്‍ നിര്‍മ്മിച്ചതെന്നും അല്ലാതെയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജില്ലാനേതൃത്വം മുന്നോട്ടു വച്ച പാനലിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ സെക്രട്ടറിയെ വിഭാഗീയതയുടെ പേരില്‍ തരം താഴ്ത്തിയതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ നേതാവായിരുന്ന മുഹമ്മദ് ഫൈസലിന് ഏരിയാ സെക്രട്ടറിയുടെ ചുമതല ലഭിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചത് മത്തായി ആയിരുന്നു.
എന്നാല്‍ നിര്‍മ്മിച്ച് രണ്ടു വര്‍ഷമായ ഓഫീസ് എന്തിനു പൊളിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ഏരിയാ കമ്മിറ്റി നിര്‍മ്മാണ കാലഘട്ടം മുതല്‍ വിവാദങ്ങള്‍ നില നിന്നിരുന്നു. 80 ലക്ഷത്തോളം രൂപ ചിലവു വന്ന ഓഫീസിന്റെ നിര്‍മ്മാണക്കണക്കുകള്‍ഇതുവരെ അവതരിപ്പിച്ചിരുന്നില്ല. ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ ആവശ്യപ്പെട്ടതിനു പിന്നാലെ മുന്‍ ഏരിയാ സെക്രട്ടറിയുള്‍പ്പടെ തരംതാഴ്ത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ കെട്ടിടം പണിക്ക് ചുക്കാന്‍ പിടിച്ചതും മത്തായി ആയിരുന്നു. വാസ്തുവിനോട് മത്തായിക്കുള്ള താല്‍പ്പര്യം മുമ്പേ വ്യക്തമായിരുന്നു. ഏര്യാ സെക്രട്ടറി പദത്തിലിരിക്കുമ്പോഴായിരുന്നു തന്റെ വീട് മത്തായി വച്ചത്. അന്ന് ഓരോ കല്ലും വാസ്തു നോക്കിയായിരുന്നു വച്ചത്. പോയിക്കര നാരായണനെന്ന ജ്യോതിഷനെയാണ് മത്തായിക്ക് കൂടുതല്‍ വിശ്വാസം. അദ്ദേഹം പറഞ്ഞതു പ്രകാരമാകും പാര്‍ട്ടി ഓഫീസിലെ വാതില്‍ പൊളിച്ചതെന്നും മറു വിഭാഗം പറയുന്നു.
ഏതായാലും തൊടുപുഴയില്‍ വിഭാഗീയതയെ കൂടുതല്‍ രൂക്ഷമാക്കുകയാണ് വാതില്‍ പൊളിക്കല്‍ വിവാദം. വിഭാഗീയത നിലനില്‍ക്കുന്ന സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടും ഫലം കാണുന്നില്ലെന്നാണ് വിവാദം തെളിയിക്കുന്നത്. രണ്ടു വര്‍ഡഷം മുന്‍പ് നടന്ന ഏരിയാകമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷ പാനലിനെതിരെ മത്സരിച്ച് വിജയിച്ചതിന്റെ പേരില്‍ നിലവില്‍ ഏരിയാ സെക്രട്ടറിയായിരുന്ന ടി.ആര്‍. സോമനെയും കമ്മിറ്റി അംഗം കെ.എം. ബാബുവിനെയും ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് മുഹമ്മദ് ഫൈസലിനെ ഏരിയാ സെക്രട്ടറിയായി നിയമിച്ചു.
മുന്‍പ് 19 അംഗങ്ങളുണ്ടായിരുന്ന ഏരിയാ കമ്മിറ്റിയില്‍ ടി.ആര്‍. സോമനെയും കെ.എം. ബാബുവിനെയും തരം താഴ്ത്തിയപ്പോള്‍ പുതിയതായി അഞ്ചു പേരെ ഉള്‍ക്കൊള്ളിച്ച് 22 അംഗ കമ്മിറ്റിയായി ഉയര്‍ത്തുകയും ചെയ്തു. ടി.ആര്‍. സോമനെയും കെ.എം. ബാബുവിനെയും ഒഴിവാക്കിയുള്ള പഴയ 17 അംഗ കമ്മിറ്റിയില്‍ 11 അംഗങ്ങളും തരം താഴ്ത്തല്‍ നടപടിയെ എതിര്‍ത്തു സംസാരിച്ചപ്പോള്‍ മുന്‍ ഏരിയാ സെക്രട്ടറി വി.വി. മത്തായി മൗനം പാലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്ത്രപരമായ മൗനമായിരുന്നു ഇത്. തരം താഴ്ത്തല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ പ്രകടനം നടത്തിയിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇതെല്ലാം ഒരുവിധത്തില്‍ പറഞ്ഞു തീര്‍ത്തു. അപ്പോഴാണ് വാസ്തു വിവാദം എത്തുന്നത്.
പാര്‍ട്ടിയില്‍ താരതമ്യേന ഏറ്റവും ജൂനിയറായ മുഹമ്മദ് ഫൈസലിനെ ഏരിയാ സെക്രട്ടറിയാക്കിയതില്‍ ഔദ്യോഗിക പക്ഷത്തും എതിര്‍ഭാഗത്തും മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും മന്ത്രി എം.എം. മണിക്കും ഉള്ള താല്‍പര്യമാണ് ഡിവൈഎഫ്‌ഐ നേതൃനിരയില്‍ പോലും എത്തുന്നതിനു മുമ്പ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിച്ചേരാന്‍ മുഹമ്മദ് ഫൈസലിന് തുണയായത് എന്നാണ് ആക്ഷേപം. നിലവില്‍ 26-ഓളം അടിപിടി അക്രമ കേസുകളില്‍ പ്രതിയാണ് പുതിയ സെക്രട്ടറി. കൂടാതെ എട്ടോളം അറസ്റ്റ് വാറണ്ടുകളുും ഉണ്ടത്രേ. തൊടുപുഴ മേഖലയിലെ കോളേജുകളില്‍ നിരന്തം നടക്കുന്ന അടിപിടികള്‍ പിന്നില്‍ മുഖ്യ സൂത്രധാരകനാണത്രേ. ഈ വാദങ്ങള്‍ക്കൊപ്പമാണ് വ്സ്തുവും പ്രശ്നക്കാരനാകുന്നത്.