വിഴിഞ്ഞം സംഘര്‍ഷത്തിൽ തീവ്രസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് വിവരമില്ല.. ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല-ഡിഐജി ആര്‍ നിശാന്തിനി.പൊലീസ് സ്റ്റേഷൻ ആക്രമണം അന്വേഷിക്കാൻ എൻഐഎ

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തലസ്ഥാനത്ത് എത്തും.

ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ളവരുടെ ഇടപെടലുണ്ടോ എന്നത് എൻഐഎ അന്വേഷിക്കും.വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെയും പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിന്റെയും വിവരങ്ങളാണ് എൻഐഎ ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങൾ അതീവഗൗരവതരമാണെന്നാണ് എൻഐഎ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് എൻഐഎ സംഘം വിഴിഞ്ഞത്ത് എത്തി വിവരങ്ങൾ ശേഖരിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. മാര്‍ച്ച് തടയാനുള്ള പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും ഡിഐജി പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ വിവരം തേടിയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. താന്‍ പങ്കെടുത്ത യോഗത്തില്‍ എന്‍ഐഎ ഉണ്ടായിരുന്നില്ലെന്നും ഡിഐജി പറഞ്ഞു.

അതേസമയം വിഴിഞ്ഞം സമരസമിതി നേതാവ് ഫാദർ തിയോഡോഷ്യസ് നടത്തിയ പ്രസ്താവനക്ക് എതിരെ കേരള മുസ്‌ലിം ജമാഅത്ത് രംഗത്തെത്തി. ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്‍റെ പരാമര്‍ശത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. ആ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണം. കേരളത്തിന്‍റെ മതേതര മനസിനെ മുറിവേല്‍പ്പിച്ച അത്തരമൊരു പരാമര്‍ശത്തോടുള്ള നിലപാട് വ്യക്തമാക്കാന്‍ വിഴിഞ്ഞം സമരത്തിന് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ നേതൃത്വം തയാറാവുകയും വേണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ സ്ഥലങ്ങൾ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സന്ദർശിച്ചു. പൊലീസ് സ്റ്റേഷൻ വരെ ആക്രമിച്ച ഗുരുതരസാഹചര്യം മുൻ നിർത്തി വിഴിഞ്ഞത്ത് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ സാഹചര്യങ്ങൾ ശാന്തമാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയും സംഘർഷങ്ങൾ ഉണ്ടായേക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പൊലീസ് സേനയെ കൂടി പ്രദേശത്ത് വിന്യസിച്ചു. അതിനിടെ ഇന്ന് ഹിന്ദു ഐക്യവേദി നടത്താനിരുന്ന ബഹുജന മാർച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ സംഘടനയായിരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ച ഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Top