സൈബർ ഡെസ്‌ക്
കൊച്ചി: സംസ്ഥാനത്ത് നിലവിൽ വാട്‌സ് അപ്പ് ഉപയോഗിക്കുന്ന ഒരു ലക്ഷത്തോളം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഭീഷണിയിൽ. വാട്‌സ് അപ്പിന്റെ വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്ത ഒരു ലക്ഷത്തോളം പേരാണ് ഇപ്പോൾ ഭീഷണിയിലായിരിക്കുന്നത്. ഈ ആപ്പ് വഴി മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകളും, സ്വകാര്യ – നഗ്നചിത്രങ്ങളും, കോൾ റെക്കോർഡിങ്ങുകളും സ്വകാര്യ വിവരങ്ങളും വരെ ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിലേയ്ക്കു എത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാൽ, സാങ്കേതിക വിദ്യയിൽ പരിജ്ഞാനമില്ലാത്തവർക്കു വ്യാജൻ ഏതാണ് ഒറിജിനൽ ഏതാണ്് എന്ന് തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രശ്‌നങ്ങൾക്കു കാരണമായിരിക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്.
മൊബൈൽ ഫോണുകളുടെ സോഫ്റ്റ് വെയറുകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാത്തവർക്കും, കൃത്യമായി ആന്റീ വൈറസ് സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാത്തവർക്കുമാണ് പണി കിട്ടിത്തുടങ്ങിയിരിക്കുന്നത്. സൈബർ സുരക്ഷയുടെ ഭാഗമായി കൊച്ചി ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി വിഭാഗത്തിലെ കമ്പനി നടത്തിയ പഠനത്തിലാണ് ഇത്തരത്തിൽ വാട്‌സ്അപ്പ് വഴി ഒരു ലക്ഷത്തോളം മലയാളികളുടെ സ്വകാര്യ വിവരങ്ങൾ വരി ഭീഷണിയിലായതെന്നു വ്യക്തമായിരിക്കുന്നത്. എന്നാൽ, തങ്ങളുടെ രഹസ്യങ്ങൾ ചോരുന്ന വിവരം ഇവരിൽ പലരും ഇതുവരെയും അറിഞ്ഞിട്ടില്ല.
തൃപ്പൂണിത്തുറ സ്വദേശിയായ വീട്ടമ്മ വിദേശത്തായ ഭർത്താവിനു അയച്ച നഗ്നചിത്രങ്ങൾ അടുത്തിടെ പുറത്തായിരുന്നു. ഇതേപ്പറ്റി ഇവർ സൈബർ സൈല്ലിനടക്കം പരാതി നൽകുകയും ചെയ്തിരുന്നു. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പക്ഷേ ഇവരുടെ ഫോണിൽ നിന്നാണ് അശ്ലീല ചിത്രങ്ങൾ മറ്റൊരു വൈബ് സൈറ്റിൽ അപ്ലോഡ് ചെയ്തതെന്നാണ് കണ്ടെത്തിയത്. ഇതിന്റെ ചുവട് പിടിച്ചാണ് കൊച്ചിയിലെ കമ്പനി അന്വേഷണം നടത്തിയത്. നൈജീരിയ കേന്ദ്രീകരിച്ചുള്ള വ്യാജ മാഫിയ സംഘമാണ് ഇത്തരത്തിൽ വ്യാജ വാട്‌സ്അപ്പ് വികസിപ്പിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇന്റർനെറ്റ് അതിഷ്ഠിതമായ സങ്കൽപം തന്നെ മാറ്റി മറിച്ച് സ്പൂഫിങ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവർ വ്യാജ വാട്‌സ് അപ്പ് നിർമ്മിച്ചിരിക്കുന്നത്. വ്യാജവാട്‌സ്അപ്പിന്റെ പതിവ് കണ്ടെത്തി മണിക്കൂറുകൾക്കകം വാട്‌സ് അപ്പ് അധികൃതർ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്യുന്നുണ്ട്. എന്നാൽ, ഇതിനുള്ളിൽ ഈ വാട്‌സ്അപ്പ് ഗൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തവരാണ് കുടുങ്ങിയിരിക്കുന്നത്.
നിലവിലുള്ള വാട്‌സ്അപ്പ് അൺഇൻസ്റ്റാൾ ചെയ്ത ശേഷം വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ ഇത്തരത്തിലെ വൈറസ് ആക്രമണം പ്രതിരോധിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.


