ഡല്‍ഹി മെട്രോയില്‍ യുവതികള്‍ക്ക് നേരെ പീഡന ശ്രമം; അതിക്രമം നടത്തിയത് ചായ കച്ചവടക്കാരന്‍

ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം. സ്റ്റേഷന് സമീപം ചായ വില്‍ക്കുന്ന 25കാരനില്‍ നിന്നാണ് യുവതികള്‍ക്ക് നേരെ ലൈഗീക അതിക്രമം ഉണ്ടായത്. മധ്യമപ്രവര്‍ത്തക ഉള്‍പ്പെടെ രണ്ട് യുവതികള്‍ക്ക് നേരെയാണ് അതിക്രമത്തിന് പ്രതി ശ്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ച് മിനിറ്റിനുള്ളിലാണ് ഇയാള്‍ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പീഡന ശ്രമത്തിനിരയായ മാധ്യമപ്രവര്‍ത്തക അക്രമിയെ തിരിച്ച് അടിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം നടന്നത്. ദീന്‍ ദയാല്‍ ഉപാധ്യായ് മാര്‍ഗില്‍ നിന്ന് സ്റ്റേഷനിലേക്ക് പ്രവേശിച്ച ഉടന്‍ മാധ്യമ പ്രവര്‍ത്തകയെ ഇയാള്‍ കടന്നു പിടിച്ചു. അവര്‍ എതിര്‍ത്തതോടെ ഇയാള്‍ മാപ്പ് പറഞ്ഞു. എന്നാല്‍ ഇതിന് ശേഷവും ഇയാള്‍ വീണ്ടുമെത്തി യുവതിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അബദ്ധത്തില്‍ ശരീരത്തില്‍ സ്പര്‍ശിച്ചതാകുമെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു. ഇയാള്‍ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചതോടെ ബോധപൂര്‍വമുള്ള ആക്രമണമാണെന്ന് വ്യക്തമായി. ഇതോടെ മനസാന്നിധ്യം വീണ്ടെടുത്ത് തിരിച്ചടിക്കുകയായിരുന്നു. സംഭവ സമയത്ത് സെക്യൂരിറ്റി ജീവനക്കാരൊന്നും സ്ഥലത്തില്ലായിരുന്നു. സെക്യുരിറ്റിക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ അക്രമിയെ അപ്പോള്‍ തന്നെ കീഴ്പ്പെടുത്തമായിരുന്നെന്നും യുവതി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ ആക്രമണത്തിന് പിന്നാലെ പതിനഞ്ച് മിനിറ്റിനുള്ളിലാണ് ഇയാള്‍ അടുത്തയാള്‍ക്കെതിരെ ആക്രമണത്തിന് മുതിര്‍ന്നത്. മെട്രോ സ്റ്റേഷന് സമീപം ചായ വില്‍ക്കുന്ന അഖിലേഷ് എന്ന യുവാവാണ് അക്രമി. രണ്ട് യുവതികളുടേയും പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ അഖിലേഷിനെ വ്യാഴാഴ്ച ഇയാളുടെ ചായക്കടയില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി മെട്രോയുടെ ഐടിഒ സ്റ്റേഷനിലാണ് സംഭവം.

Top