കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ ജയില്‍ ചാടുന്നത്. അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് തടവുകാര്‍ രക്ഷപെട്ട സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ജയില്‍ ഡി.ജി.പി നിര്‍ദേശം നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ഐ.ജിയെ ചുമതലപ്പെടുത്തി. വര്‍ക്കല സ്വദേശിയായ മോഷണക്കേസ് പ്രതി സന്ധ്യയും കല്ലറ പാങ്ങോട് സ്വദേശിയും തട്ടിപ്പ് കേസ് പ്രതിയുമായ ശില്‍പ്പയുമാണ് ജയില്‍ ചാടിയത്.

ഒരേ സെല്ലിലായിരുന്ന രണ്ട് പേരും കൃത്യമായ പ്ലാനിങ്ങോടെയാണ് ജയില്‍ ചാടിയത്. ജയില്‍ ശുചിമുറിയുടെ പിറകിലായി അധികമാരും ശ്രദ്ധിക്കാത്ത ഇടം തന്നെ ജയില്‍ ചാടാന്‍ തെരഞ്ഞെടുത്തതും ഇത് കൊണ്ട് തന്നെ. റിമാന്‍ഡ് പ്രതികളാണ് രണ്ട് പേരും. ജയില്‍ ചാടുന്നതിന് മുമ്പായി ശില്‍പ തന്റെ സഹായിയെ ജയിലില്‍ നിന്ന് വിളിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയിലിലെ ഒരു രൂപ കോയിനിട്ട് വിളിക്കാവുന്ന ഫോണില്‍ നിന്നാണ് ഇവര്‍ ഇയാളുമായി ബന്ധപ്പെടുന്നത്. അടുക്കളത്തോട്ടത്തില്‍ മുരിങ്ങ മരത്തോട് ചേര്‍ന്നുള്ള ഭാഗത്ത് മതിലിന് ഉയരം കുറവാണെന്ന വിവരം ഇവര്‍ക്ക് കിട്ടിയത് ഇയാളില്‍ നിന്നാണെന്ന് സംശയിക്കപ്പെടുന്നു. ഇയാളെപ്പറ്റി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. എന്നാല്‍ തടവുകാരികള്‍ എവിടെയാണെന്നതിനെക്കുറിച്ച് ഒരു സൂചനയും കിട്ടിയിട്ടില്ല.

പാങ്ങോട് സ്വദേശിയായ ശില്‍പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിന് അറസ്റ്റിലായ സന്ധ്യ വര്‍ക്കല സ്വദേശിയാണ്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. ജാമ്യമെടുക്കാന്‍ പണമില്ലാത്തതിനാലാവണം ഇവര്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്നാണ് ജയിലധികൃതരും പൊലീസും സംശയിക്കുന്നത്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. ഇതും ഇവരെ തടവ് ചാട്ടമെന്ന തീരുമാനത്തിലേക്ക് നയിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു. ജാമ്യമെടുക്കാന്‍ പണമില്ലെന്നും ജയില്‍ ചാടാതെ മറ്റ് വഴിയില്ലെന്നും ഇവര്‍ സഹതടവുകാരിയോട് പറഞ്ഞിരുന്നു.

ഇവര്‍ തടവ് ചാടുന്ന വിവരം ജയിലിലെ മറ്റൊരു തടവുകാരിക്കും അറിയാമായിരുന്നു. നാലര മണിക്ക് ശേഷം ഇവരെ കാണാനില്ലെന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ജയില്‍ മേധാവി ഋഷിരാജ് സിംഗ് സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയില്‍ ഡിഐജി സന്തോഷ് അന്വേഷിക്കും.

ഇതിനിടയിലാണ് പ്രതികള്‍ ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. അടുക്കളത്തോട്ടത്തിലെ മതിലിനോട് ചേര്‍ന്നുള്ള മുരിങ്ങ മരത്തില്‍ കയറി മതില്‍ ചാടിയ ഇവര്‍ ഒരു ഓട്ടോയില്‍ കയറി രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വനിതാ തടവുകാരികള്‍ക്ക് അസാധ്യമെന്ന് കരുതാവുന്ന വിധത്തിലാണ് ഇരുവരുടെയും തടവ് ചാട്ടമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവരുടെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

Top