യേശുദാസിന് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആരുടെയും വക്താവായല്ല ഈ നിലപാടെന്നും അദ്ദേഹം പറഞ്ഞു. യോശുദാസിന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി കെ ഹരിപാലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ക്ഷേത്ര ഭരണസമിതി യോഗം തിങ്കളാഴ്ച തിരുമാനമെടുക്കാനിരിക്കെയായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. പ്രശസ്തമായ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഗായകന്‍ ഡോ. കെജെ യേശുദാസ് കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിജയദശമി ദിനത്തിൽ ക്ഷേത്രദർശനത്തിന് അവസരം നൽകണമെന്നുകാട്ടി യേശുദാസ് കത്ത് നൽകിയിരുന്നു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഹിന്ദുമതാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാറുണ്ട്. താന്‍ ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ടെന്നും യേശുദാസ് കത്തിൽ വ്യക്തമാക്കിയിരുന്നു. സാധാരണഗതിയില്‍ ഹിന്ദുമത വിശ്വാസികളെയാണ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറുള്ളത്. എന്നാൽ വിദേശികളും മറ്റും ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ പ്രവേശിക്കാറുണ്ട്. ഹൈന്ദവധര്‍മ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍,ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചലോ ക്ഷേത്രത്തിൽ പ്രവേശനം നേടാം. യേശുദാസിന്റെ അപേക്ഷയില്‍ തിങ്കളാഴ്ച ചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ അറിയിച്ചിരുന്നു. ക്ഷത്രം തന്ത്രിയുടെ അഭിപ്രായവും ഇക്കാര്യത്തിൽ ആരായും. മുകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദര്‍ശകനാണ് ഗാനഗന്ധർവ്വൻ യേശുദാസ്. അതുകൊണ്ട് തന്നെ ക്ഷേത്രംഎക്‌സിക്യൂട്ടീവ് കമ്മിറ്റി ഉദാരസമീപനം സ്വീകരിക്കും എന്നാണ് എല്ലാവരും കരുതുന്നത്. മറ്റു മതവിഭാഗങ്ങളിൽ പെടുന്നവർ ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നയാളാണെന്ന് സത്യവാങ്മൂലം നൽകിയാൽ പ്രവേശനത്തിന് അനുമതി നൽകുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ യേശുദാസിനും ക്ഷേത്രദർശനത്തിന് അനുമതി ലഭിച്ചേക്കും. സെപ്റ്റംബർ 30ന് തിരുവനന്തപുരത്ത് എത്തുന്ന യേശുദാസ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സംഗീത കച്ചേരി അവതരിപ്പിക്കുന്നുണ്ട്.


