ആലപ്പുഴ:പ്രണയിനിയുടെ ദുരഭിമാനക്കൊല ഒഴിവാക്കാൻ സഹായം തേടി മലയാളി യുവാവ് .തന്റെ കാമുകിയായ തമിഴ്‌നാട് സ്വദേശി യുവതിയെ പോലീസുമായെത്തി ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയി എന്നാണ് യുവാവ് പറയുന്നത് . യുവതിയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാതെ വധിക്കുമെന്ന് ഭയക്കുന്നതായി യുവാവ് പറയുന്നു.ഹരിപ്പാട് പായിപ്പാട് സ്വദേശിയായ എഡ്‌വിന്‍ ഫിലിപ്പ് സാം (24) ആണ് ഇതുസംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. കോവളത്ത് ബി.എസ്‌സി ഹോസ്‌പിറ്റാലിറ്റി കോഴ്‌സ് പഠനത്തിനിടെയാണ് കന്യാകുമാരി വിവേകാനന്ദപുരം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയുമായി യുവാവ് പ്രണയത്തിലായത്.
യുവാവിനൊപ്പം വന്ന യുവതി കഴിഞ്ഞ 12 ന് ഹരിപ്പാട് സബ്‌രജിസ്‌ട്രാര്‍ ഓഫീസില്‍ സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം കഴിക്കുന്നതിന് അപേക്ഷ നല്‍കി. അന്നു രാത്രിയില്‍ ബന്ധുക്കള്‍ തന്റെ വീട്ടിലെത്തി ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ലെന്ന് യുവാവ് പറയുന്നു.
‘‘കോര്‍ട്ട ഒാര്‍ഡര്‍ ഉണ്ടെന്നു പറഞ്ഞാണ് സി.ഐ.യും ലോക്കല്‍ പോലീസും ചേര്‍ന്ന് അവളെ പിടിച്ചുകൊണ്ടു പോയത്. ഇതുവരെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയിട്ടില്ല. നാട്ടിലെ പോലീസുകാര്‍ ഞങ്ങളെ ചീറ്റു ചെയ്തു. അവളിപ്പോള്‍ എവിടാണെന്നുപോലും അറിയില്ല. സഹായിക്കണം’ എഡ്‌വിന്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ അഭ്യര്‍ത്ഥിക്കുന്നു.തുടര്‍ന്ന് വീയപുരം പോലീസില്‍ പരാതി നല്‍കി. 16ന് കന്യാകുമാരി പോലീസുമായെത്തി ബന്ധുക്കള്‍ യുവതിയെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷാവസ്‌ഥയുണ്ടായി. ഒടുവില്‍ ഹരിപ്പാട് പോലീസ് എത്തിയാണു യുവതിയെ വിട്ടയച്ചത്.
നാഗര്‍കോവില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് യുവാവ് പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. അതേസമയം കന്യാകുമാരി പോലീസ് എടുത്ത കേസിന്റെ അടിസ്‌ഥാനത്തിലാണ് യുവതിയെ കസ്‌റ്റഡിയിലെടുത്ത് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുപോയതെന്ന് ഹരിപ്പാട് പോലീസ് അറിയിച്ചു.