പശുക്കടത്ത് ആരോപിച്ച് യുവാവിനെ പോലീസ് വെടിവെച്ച് കൊന്നു

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. പശുവിനെ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു അഞ്ചംഗ സംഘത്തിന് നേരെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. നിയവിരുദ്ധമായി പശുക്കളെ കടത്തുന്നു എന്നാരോപിച്ചായിരുന്നു പൊലീസിന്റെ നടപടി. അല്‍വാറിലെ ജനത കോളനിക്ക് സമീപമായിരുന്നു സംഭവം. കൊല്ലപ്പെട്ട ആളുടെ പേര് പുറത്തുവിട്ടിട്ടില്ല. അഞ്ച് പശുക്കളെ ഇവര്‍ വാഹനത്തില്‍ കടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അല്‍വാര്‍ എസ്.പി രാഹുല്‍ പ്രകാശ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പശുക്കടത്തും ഗോവധവുമായി ബന്ധപ്പെട്ട് നിരവധി അക്രമസംഭവങ്ങള്‍ നടക്കുന്ന മേഖലകൂടിയാണ് രാജസ്ഥാനിലെ മേവതും അല്‍വാറും. പശുവിനെ കടത്തുന്നെന്ന് ആരോപിച്ച് വലിയ രീതിയിലുള്ള അക്രമമാണ് ഇവിടെ ഗോസംരക്ഷകരുടെ നേതൃത്വത്തില്‍ നടക്കാറുള്ളത്. അടുത്തിടെയായിരുന്നു അല്‍വാറിലെ ഗോവിന്ദഗര്‍ മേഖലിയല്‍ ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയായി ഉമര്‍ ഖാന്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. പശുവിനെ കടത്തുകയായിരുന്ന ഇവരെ ഗോരക്ഷകര്‍ പിന്തുടര്‍ന്നുപിടിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇദ്ദേഹത്തിനൊപ്പമുണ്ടായിന്ന സുഹൃത്ത് താഹിര്‍ ഖാന് അന്ന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

Top