നടിക്കെതിരായ ആക്രമണം : അന്വേഷണം സിനിമക്കാരിലേക്ക്.ആരോക്കെ കുടുങ്ങും ?

കൊച്ചി :കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം സിനിമക്കാരിലേക്ക് നീളുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍സുനിയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതായാണ് സൂചന. സംഭവത്തിനുശേഷം തമ്മനത്തെ വീട്ടിലെത്തിയ പള്‍സര്‍ സുനിയെ സിനിമമേഖലയിലുള്ള ചിലര്‍ വിളിച്ചതിനു ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയതെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. വിവരം ചോര്‍ന്നില്ലായിരുന്നെങ്കില്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമായിരുന്നു. നടിയെ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ഇതില്‍ പകുതി പണം തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായും കസ്റ്റഡിയിലുള്ള മാര്‍ട്ടിന്‍ പോലീസിനോട് പറഞ്ഞതായാണ് അറിയുന്നത്. നടി പോലീസില്‍ പരാതി നല്‍കില്ലന്ന വിശ്വാസത്തിലായിരുന്നു ക്വട്ടേഷന്‍ സംഘം. മാര്‍ട്ടിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

നടിക്ക് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. അമ്മയില്‍ അംഗങ്ങളായ അഭിനേതാക്കള്‍ കൂടാതെ സംവിധായകര്‍ ,നിര്‍മ്മാതാക്കള്‍ തുടങ്ങി മറ്റു ചലച്ചിത്ര അണിയറ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നെങ്കിലും സിനിമാരംഗത്തുനിന്നും വേണ്ട പിന്തുണ ലഭിച്ചില്ലന്ന ആക്ഷേപം ഉയര്‍ന്നിരുന്നു .ഇതിനു പിന്നാലെയാണ് പ്രതിഷേധ കൂട്ടായ്മ ചേരാന്‍ അമ്മ സംഘടന തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top