കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റും. പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും.നേതൃമാറ്റത്തിൽ ഉറച്ച് ഹൈക്കമാൻഡ്.കെപിസിസി അധ്യക്ഷനായി ആന്റോ ആന്റണിയെ നിയമിക്കുമെന്നാണ് വിവരം. മുതിർന്ന നേതാക്കളുടെ പിന്തുണ ആൻ്റോ ആൻ്റണി ഉറപ്പിച്ചു. അതൃപ്തനായ കെ സുധാകരനെ അനുനയിപ്പിക്കാനാകും ശ്രമം. സുധാകരന്റെ പ്രതികരണങ്ങൾ മുന്നറിയിപ്പെന്ന വിലയിരുത്തലുമുണ്ട്. നേതൃമാറ്റം നടപ്പിലാക്കിയാൽ സുധാകരൻ രൂക്ഷമായി പ്രതികരിക്കുമെന്നാണ് നേതൃത്വത്തിൻ്റെ ആശങ്ക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സുധാകരനുമായി സംസാരിക്കും.
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഉടൻ ഒഴിയില്ലെന്നായിരുന്നു കെ സുധാകരന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. തന്നോട് ആരും മാറാൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാത്തിടത്തോളം കാലം മാറേണ്ട ആവശ്യമില്ലെന്നും സുധാകരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ കെ സുധാകരൻ മാറണമെന്ന് തങ്ങൾ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിൽ മാറ്റം നല്ലതല്ലെന്നാണ് അഭിപ്രായമെന്നുമായിരുന്നു കെ മുരളീധരന്റെ അഭിപ്രായം. അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും കെ മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞു.
ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാവ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമൻ കാത്തലിക് വിഭാഗത്തിൽ നിന്നുള്ള നേതാവ്. തുടർന്ന് കത്തോലിക്കാ സഭയും ഹെെക്കമാൻഡിന് മുന്നിൽ ആന്റോ ആന്റണി എംപിയുടെയും സണ്ണി ജോസഫ് എംഎൽഎയുടെയും പേരുകൾ നിർദേശിച്ചിരുന്നു.
അതേസമയം കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറാൻ തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും തന്നെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നുമുള്ള കെ സുധാകരന്റെ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റി പകരം മറ്റൊരു നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും തീരുമാനം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ്.
കണ്ണൂരിൽ നിന്നുള്ള എംപികൂടിയായ കെ സുധാകരനെ എഐസിസി സെക്രട്ടറിയാക്കി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കവും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം കെ സുധാകരനെ അടിയന്തിരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇക്കാര്യം പറഞ്ഞത്. എന്നാൽ നിർദേശത്തോട് അനുകൂലമായല്ല, സുധാകരൻ പ്രതികരിച്ചത്. ഹൈക്കമാന്റ് നിർദേശിച്ചാൽ എല്ലാ പദവിയും ഒഴിയാമെന്നും, എന്നാൽ എഐസിസി സെക്രട്ടറി സ്ഥാനത്തേക്ക് താല്പര്യമില്ലെന്നുമാണ് സുധാകരൻ ദേശീയ നേതൃത്വത്തെ അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഒരിക്കൽ കൂടി സുധാകരനുമായി ചർച്ച നടത്താൻ ദീപാദാസ് മുൻഷി കേരളത്തിൽ എത്തിയിട്ടുണ്ട്.










