പിസി ജോര്‍ജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു..താലപ്പൊലിയും പുഷ്പവൃഷ്ടിയുമായി ബിജെപി.ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ തിരുവനന്തപുരം എ.ആർ ക്യാമ്പിൽ എത്തിച്ചു. പിസി ജോർജിനെ അൽപ്പസമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് സൂചന . കേസിൽ റിമാൻഡ് ചെയ്യാനാണ് സാധ്യത. അതേസമയം വൻ പ്രതിഷേധമാണ് ക്യാമ്പിന് പുറത്ത് അരങ്ങേറുന്നത്. ജോർജിനെ എത്തിച്ച വാഹനത്തിന് നേരെ ബിജെപി പ്രവർത്തകർ താലപ്പൊലിയും പുഷ്പവൃഷ്ടിയും നടത്തി.

നടപടികളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ കിടക്കുന്ന ആളല്ലെന്നും പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി തന്നെ ഓണ്‍ലൈനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ലെന്നും ഷോണ്‍ പ്രതികരിച്ചു. ഷോണിനെ ആദ്യഘട്ടത്തില്‍ എആര്‍ ക്യമ്പിനകത്തേക്ക് കയറ്റാന്‍ പൊലീസ് അനുവദിച്ചിട്ടില്ല. പിന്നീട് ഷോണിനെ പൊലീസ് ക്യാമ്പിനുള്ളിലേക്ക് പോകാനായി അനുവദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയില്‍ രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് രാത്രി 9.30 ഓടെ പൊലീസ് സംഘം ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.

തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും രാത്രി ഉറങ്ങാൻ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോർജ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസ് രാത്രി തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നായിരുന്നു പിസി ജോർജിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതെങ്കിലും കോടതി വിസമ്മതിച്ചു. നാളെ രാവിലെ ഒൻപത് മണിക്ക് പരിഗണിക്കാമെന്നും രാത്രി പരിഗണിക്കാൻ അസൗകര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഓണ്‍ലൈനിലൂടെയാണ് ജാമ്യാപേക്ഷ നല്‍കിയത്.

ജാമ്യവ്യവസ്ഥകളുടെ ലംഘനം എന്ന പേരിൽ തെറ്റായ വിവരങ്ങൾ തിരുവനന്തപുരത്തെ കോടതിയിൽ നൽകിയാണ് പ്രോസിക്യൂഷൻ തന്‍റെ ജാമ്യം റദ്ദാക്കിയതെന്നാകും പ്രധാന വാദം. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരത്തെ കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടും.

അതേസമയം പിസി ജോർജിന്റെ അറസ്റ്റ് ക്രൈസ്തവ വേട്ടയെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ.അതേസമയം ഹിന്ദു മാഹാ സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി നേതാക്കളും രംഗത്ത് വന്നു .ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലെത്തി. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളാണ് ജോര്‍ജിന് പിന്തുണയുമായി തെരുവിലിറങ്ങിയത്.

പാലാരിവട്ടം സ്റ്റേഷന് മുന്നില്‍ ജോര്‍ജിനെതിരെ പ്രതിഷേധവുമായി എത്തിയ പി.ഡി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.അതേസമയം പി.സി.ജോര്‍ജ് അറസ്റ്റിന് തയ്യാറെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് അറിയിച്ചു. പി.സി. ജോര്‍ജ് ഉടന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് മജിസ്ട്രേറ്റ് പി.സി. ജോര്‍ജിന് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.വെണ്ണലയിലെ മതവിദ്വേഷ പ്രസംഗക്കേസില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരകാനും പി.സി. ജോര്‍ജിന് നിര്‍ദേശമുണ്ടായിരുന്നു.

Top