തിരുവനന്തപുരം: ഇടതുപക്ഷത്ത് ഉറച്ച് നിൽക്കുമെന്ന നിലപാടുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തന്റെ രാഷ്ട്രീയ നിലപാട് ആരും പറയാത്ത വിധം വ്യക്തമായി തന്നെ പറഞ്ഞു. ഇനി ഒന്നും പറയാനില്ല. പ്രതിഷേധങ്ങള്‍ വന്നാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞത്. ഇടതിനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്.
അതേസമയം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും പോസ്റ്റര്‍. തിരുവനന്തപുരം കീഴാറൂര്‍, കുറ്റിയായണിക്കാട് എന്‍എസ്എസ് കരയോഗത്തിന് മുന്നിലും കോട്ടയം പൂഞ്ഞാറിലുമാണ് ഇന്ന് പ്രതിഷേധ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘കുടുംബകാര്യത്തിനായി സമുദായത്തെ പിന്നില്‍ നിന്ന് കുത്തിയ കട്ടപ്പ’യെന്നാണ് കുറ്റിയായണിക്കാട് സ്ഥാപിച്ച ഫ്‌ളെക്‌സില്‍ വിമർശിക്കുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്നും പോസ്റ്ററിലുണ്ട്.
അയ്യപ്പവിശ്വാസികളായ സമുദായാംഗങ്ങളെ പിന്നില്‍ നിന്ന് കുത്തി വഞ്ചിച്ച് പിണറായി വിജയന് പാദസേവ ചെയ്യുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രാജിവെക്കണമെന്ന് കോട്ടയം ചേന്നാട് വെച്ച ഫ്‌ളെക്‌സില്‍ പറയുന്നു. ‘അഭിമാനമുള്ള അയ്യപ്പവിശ്വാസികളായ കരയോഗാംങ്ങള്‍’ എന്നാണ് ചേന്നാട് സ്ഥാപിച്ച ഫ്‌ളെക്‌സില്‍ സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പ്രതിഷേധക്കാര്‍ ആരാണെന്ന് സൂചിപ്പിച്ചിരുന്നില്ല.
ജനറല്‍ സെക്രട്ടറി സുപ്രധാന രാഷ്ട്രീയ നിലപാട് വെളിപ്പെടുത്തിയതിനു പിന്നാലെ എന്‍ എസ് എസ് പൊതുയോഗം ഇന്നു നടക്കുന്നുണ്ട്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇന്‍കം ആന്‍ഡ് എക്സ്പെന്റിച്ചര്‍ സ്റ്റേറ്റ്മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് നടക്കുന്നതെങ്കിലും രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യും.
അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തള്ളുകയാണ് എന്‍എസ്എസ് ജന.സെക്രട്ടറി. തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
കാര്യം മനസിലാക്കട്ടെ, തിരുത്തും’ എന്നായിരുന്നു പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി. ഇതിനിടെ, സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചേന്നാട് കരയോഗത്തിന് മുന്നിലാണ് ബാനര്‍. വിശ്വാസികളെ പിന്നില്‍ നിന്ന് കുത്തിയെന്നും പിണറായിക്ക് പാദസേവ ചെയ്യുന്നെന്നും വിമര്‍ശനമുണ്ട്. കരയോഗത്തിലെ അംഗങ്ങള്‍ എന്ന പേരിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനിടെയാണ് നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സുകുമാരന്‍ നായര്‍ പറയുന്നത്.
അതേസമയം, എന്‍എസ്എസ് പ്രതിനിധി സഭായോഗം ഇന്ന് ചേരും. രാവിലെ 11:30 ന് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റും വരവു ചെലവ് കണക്കുകളും അംഗീകരിക്കാനാണ് യോഗം. അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യാം. മാധ്യമങ്ങള്‍ അടക്കം പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട എന്‍എസ്എസ് നിലപാട് വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ ഇതും ചര്‍ച്ച ചെയ്‌തേക്കാം. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തില്‍ രാവിലെ 11.30ന് യോഗം തുടങ്ങി. ശബരിമല വിഷയത്തിലെ ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കാര്‍ അനുകൂല നിലപാടും ഇതിനെതതിരെ ചില കരയോഗങ്ങളില്‍ വിഭാഗീയമായി ഉണ്ടായ പ്രതികരണങ്ങളും ചര്‍ച്ചയായേക്കും.
തിരുവനന്തപുരത്ത് നരുവാക്കാട്ടെ നടുക്കാട് എന്‍എസ്എസ് കരയോഗത്തിന് മുന്നിലായിരുന്നു ഇന്നലെ പോസ്റ്റര്‍ സ്ഥാപിച്ചത്. നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍’ എന്നാണ് ഫ്ളക്സിലെ വാചകം. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്ളക്സ് ബോര്‍ഡിലുണ്ട്. പത്തനംതിട്ടയിലും ജി സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നലെ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്റര്‍. ‘കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്’ എന്ന് പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു.








