ബിജെപി സംസ്ഥാന അധ്യക്ഷയോട് ഇന്ധനവിലയെ കുറിച്ച് ചോദിച്ച ഓട്ടോഡ്രൈവര്‍ക്ക് മര്‍ദ്ദനം

ചെന്നൈ: ബിജെപി സംസ്ഥാന അധ്യക്ഷയോട് ഇന്ധനവില വര്‍ധനയെക്കുറിച്ച് അഭിപ്രായം ചോദിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ബിജെപി നേതാവിന്റെ മര്‍ദ്ദനം. ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജനോട് ചെന്നൈ സ്വദേശിയായ കതിര്‍ ആണ് ഇന്ധനവില വര്‍ധനയെ കുറിച്ച് ചോദിച്ചത്. ഇത് കേട്ടതും പിന്നില്‍ നിന്ന ബിജെപി നേതാവ് വി.കാളിദാസ് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഞായറാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരുമായുള്ള തമിഴിസൈയുടെ കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം. ‘അക്കാ ഒരു നിമിഷം, പെട്രോള്‍ വില ഓരോ ദിനവും ഏറിയിട്ടിറുക്ക്..’ ചോദ്യം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ കതിരിനെ കാളിദാസ് പിന്നിലേക്കു കൊണ്ടുപോയി മര്‍ദ്ദിച്ചു. കതിറിന് മര്‍ദ്ദനമേല്‍ക്കുമ്പോഴും കണ്ടില്ലെന്ന ഭാവത്തില്‍ നില്‍ക്കുകയായിരുന്നു തമിഴിസൈ. ഉയരുന്ന ഇന്ധനവിലയോടു ഒരു ഓട്ടോ ഡ്രൈവര്‍ എന്ന നിലയിലുള്ള തന്റെ പ്രതിഷേധം കാട്ടുക മാത്രമാണ് ചെയ്തതെന്നും പക്ഷേ ചിലര്‍ അതു തെറ്റായാണ് എടുത്തതെന്നും കതിര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നു തെറ്റിധരിച്ചാണ് അദ്ദേഹത്തെ പിന്നിലേക്കു തള്ളിമാറ്റിയതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top