ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ബിഡിജെഎസ് സംസ്ഥാന നേതാക്കൾ; ബിജെപിയ്ക്കു വോട്ടു മാത്രം മതിയെന്നു കടുത്ത വിമർശനം; ഇനിയും വാക്കു പാലിച്ചില്ലെങ്കിൽ മുന്നണി വിടുമെന്നു അന്ത്യശാസനം

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ബിഡിജെഎസിനോടു ബിജെപി സംസ്ഥാന നേതൃത്വം ഒരു തരത്തിലുമുള്ള ആത്മാർഥതയും കാട്ടുന്നില്ലെന്നു ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശം. ബിഡിജെഎസിന്റെ വോട്ട് മാത്രം മതിയെന്ന സമീപനമാണ് പല ബിജെപി നേതാക്കളും കാട്ടുന്നത്. എൻഡിഎ മുന്നണിയിലെ വലിയ കക്ഷിയായ ബിഡിജെഎസിനോടു ചിറ്റമ്മ സമീപമാണ് കാട്ടുന്നത്. ജില്ലാ തലങ്ങളിലും സംസ്ഥാന തലങ്ങളിലും എൻഡിഎയുടെ പേരിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കു പോലും ബിഡിജെഎസിനോടു ബിജെപി നേതാക്കൾക്കു തൊട്ടുകൂടായ്മയുണ്ടെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ഏറ്റുമാനൂർ നാഷണൽ പാർക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ബിജെപിക്കെതിരെ ശക്തമായ വിമർശനവുമായി ബിഡിജെഎസ് നേതാക്കൾ രംഗത്ത് എത്തിയത്.
കേരളത്തിൽ എൻഡിഎയുടെ ഭാഗമായപ്പോൾ നൽകിയ വാഗ്ദാനങ്ങൾ  ഒന്നും പാലിക്കപ്പെട്ടില്ല. ഇവ പാലിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തോടു ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമുണ്ടായി. നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ആവശ്യമുള്ളപ്പോൾ ബിജെപി നേതാക്കൾ സ്‌നേഹം കാട്ടി. എന്നാൽ, ഇപ്പോൾ ബിഡിജെസിനെതിരെയാണ് ബിജെപി. പല സ്ഥലത്തും പരിപാടികളുടെ വിവരങ്ങൾ നേതാക്കളെയും പ്രവർത്തകരെയും അറിയിക്കാറില്ല. ബിജെപിയ്ക്കും എൻഡിഎ മുന്നണിയ്ക്കും നിർണായകമായ സ്വാധീനമുണ്ടാക്കാൻ ബിഡിജെഎസിന്റെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ, അന്ന് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറാകാത്തതിൽ കടുത്ത അമർഷം ബിഡിജെഎസ് നേതൃത്വം യോഗത്തിൽ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പു വിജയത്തിലടക്കം ബിഡിജെഎസിന്റെ പങ്ക് സംബന്ധിച്ചുള്ള വിവരങ്ങൾ സംസ്ഥാന ബിജെപി നേതൃത്വം അടക്കം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചതാണ്. എന്നാൽ, ബിഡിജെഎസിനു അർഹിക്കുന്ന പരിഗണന എൻഡിഎയിൽ നിന്നു ലഭിച്ചില്ലെന്നു ഒരു വിഭാഗം കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന നേതൃത്വത്തിനും ഇക്കാര്യത്തിൽ വീഴ്ചപറ്റിയിട്ടുണ്ടെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ബിഡിജെഎസിന്റെ ശക്തി സംബന്ധിച്ചു കേന്ദ്ര നേതൃത്വത്തെ കൃത്യമായി അറിയിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാകാത്തതാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നതായിരുന്നു മറ്റൊരു ആരോപണ.ം .
എന്നാൽ, എൻഡിഎ മുന്നണിയ്ക്കുള്ളിലെ പ്രശ്‌നങ്ങളെല്ലാം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽ ഒരു തവണ കൂടി കൊണ്ടുവരാമെന്നാണ് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കമ്മിറ്റിയിൽ പറഞ്ഞത്. ഇതിനു ശേഷം മാത്രം മതി കടുത്ത നടപടിയെന്നും അദ്ദേഹം പറഞ്ഞു. മൂന്നു മുന്നണികൾക്കും മുന്നിൽ തങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് ബിഡിജെഎസ് ചെയ്യേണ്ടത്. ബിഡിജെഎസിന്റെ കരുത്ത് എല്ലാ മുന്നണികൾക്കും ഇപ്പോൾ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കമ്മിറ്റിയിൽ പറഞ്ഞു.
സംസ്ഥാനത്ത് അതിക്രമങ്ങൾക്കു ഇരയാകുന്ന സ്ത്രീകൾക്കു സാമ്പത്തിക സഹായം അടക്കമുള്ള സംരക്ഷണം നൽകാൻ  സർക്കാർ തയ്യാറാകണമെന്നു ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളിൽ സംസ്ഥാന കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. സംസഥാനത്തെ ശിശുക്ഷേമ സമിതികളുടെ പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കുകയും ഇവയ്ക്കു സുതാര്യത ഉറപ്പാക്കുകയും ചെയ്യണം. കുട്ടികൾക്കെതിരായ ലൈംഗിക ആക്രമണക്കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കണം. കസ്തൂരി രംഗൻ റിപ്പോർട്ടിലെ ആശങ്കകൾ പരിഹരിച്ചു അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിനോടു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും എൻഡിഎ ഘടകകക്ഷി എന്ന നിലയിൽ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിവേദനം നൽകും. സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ടി.വി ബാബു, സുബാഷ് വാസു, എ.ജി തങ്കപ്പൻ, രാജൻ ഇടുക്കി എന്നിവർ പ്രസംഗിച്ചു.
ബിജെപി മുന്നണി വിടാൻ ബിഡിജെഎസ് തീരുമാനിച്ചിട്ടില്ലെന്നു സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. സാഹചര്യങ്ങൾക്കനുസരിച്ചാവും തീരുമാനങ്ങൾ എടുക്കുക. എൽഡിഎഫിലും, യുഡിഎഫിലും, എൻഡിഎയിലും ബിഡിജെഎസിനു ഇപ്പോഴും സാധ്യതകളുണ്ട്. യുഡിഎഫ് പ്രവേശനം സംബന്ധിച്ചു ഉമ്മൻചാണ്ടിയുമായി ചർച്ചകളൊന്നും നടത്തയിയിട്ടില്ല. എൻഡിഎ മുന്നണിയിൽ ഇതുവരെയും ബിഡിജെഎസിനു അർഹമായ പരിഗണന ലഭിച്ചിട്ടില്ല. ഇതിൽ പ്രവർത്തകർക്കു കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയിക്കേണ്ടവരെ കൃത്യമായി അറിയിച്ചിട്ടുണ്ട്. യുഡിഎഫിൽ പ്രവേശിക്കുന്നതിനും കെപിസിസി പ്രസിഡന്റായി സുധീരൻ ഉണ്ടായിരുന്നു എന്നത് ഒരു തടസമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗത്തിനു മുൻപ് മാധ്യമങ്ങളുടമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Top