കെ സുരേന്ദ്രന്റെ 35 സീറ്റ് കിട്ടിയാൽ ഭരിക്കും എന്ന പരമാർശം തിരിച്ചടിച്ചു: കോൺഗ്രസ് ബന്ധം സംശയം ജനിപ്പിച്ചു.വീഴ്ചകൾ നിരത്തി ബിജെപി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത തിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയവുമായി ബന്ധപ്പെട്ട് അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നു . മുതിര്‍ന്ന നേതാക്കളുടെ പല വീഴ്ചകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പല പരാമര്‍ങ്ങളും തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളിലേക്ക്… സംസ്ഥാനത്ത് 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടാതെ നേമത്തെ ഒ രാജഗോപാലിന് ജനകീയനാകാന്‍ കഴിയാതിരുന്നത് ഈ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടികള്‍ നേരിടാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് ഒ രാജഗോപാല്‍ നടത്തിയ പ്രസ്താവനകള്‍ ബിജെപിക്കുള്ളില്‍ തന്നെ അമര്‍ഷം സൃഷ്ടിച്ചിരുന്നു. കെ സുരേന്ദ്രന്റെ പ്രസ്താവന വലിയ ദോഷമാണ് തിരഞ്ഞെടുപ്പില്‍ സൃഷ്ടിച്ചത്. 35 സീറ്റ് നേടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ബിജെപി – കോണ്‍ഗ്രസ് ധാരണ സംസ്ഥാനത്തുണ്ടെന്ന സംശയം ജനങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷങ്ങളെ എല്‍ഡിഎഫിനോട് ചേര്‍ത്ത് നിര്‍ത്താന്‍ ഇത് സഹായിച്ചെന്നും എല്‍ഡിഎഫിന് അത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രണ്ടിടത്തും മത്സരിച്ചത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചത് ശ്രദ്ധ ലഭിച്ചില്ല. ജയിച്ചാല്‍ ഏതെഹ്കിലും മണ്ഡലം കൈവിടുമെന്ന പ്രതീതി ജനങ്ങളില്‍ ഉണ്ടാക്കി. മഞ്ചേശ്വരത്ത് സുരേന്ദ്രന് വലിയ സാധ്യതയായിരുന്നു കല്‍പ്പിച്ചത്. എന്നാല്‍ രണ്ടിടത്തും മത്സരിക്കാന്‍ തീരുമാനിച്ചത് തിരിച്ചടിയായി. നേമം സീറ്റ് നഷ്ടപ്പെടാനുള്ള കാരണവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മണ്ഡലത്തിലെ മുന്‍ എംഎല്‍എ ആയിരുന്ന ഒ രാജഗോപാലിന് ജനകീയനാകാന്‍ സാധിച്ചില്ല, എംഎല്‍എ ഓഫീസിലും മരണ വീടുകളിലും റെസിഡന്‍സ് അസോസിയേഷന്റെ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നില്ല.

എന്നാല്‍ വി ശിവന്‍കുട്ടി നേരത്തെ തന്നെ മണ്ഡലത്തില്‍ സജീവമായിരുന്നു. ഇതിന് പുറമെ നേമം ഗുജറാത്ത് ആണെന്ന കുമ്മനം അടക്കമുള്ളവരുടെ പരാമര്‍ശങ്ങള്‍ തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയും റിപ്പോര്‍ട്ടില്‍ പറയുന്നു. ശോഭ സുരേന്ദ്രന്‍ ശബരിമല വിഷയം മാത്രമാണ് തിരഞ്ഞെടുപ്പിന് വിഷയമാക്കിയത്. ഇത് ജനങ്ങളില്‍ മറ്റൊരു രീതിയിലുള്ള മതിപ്പ് ഉണ്ടാക്കി. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് ഇത് കാരണമായി. എല്‍ഡിഎഫിന് ഗുണമായ വിഷയങ്ങളും അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജനകീയ വിഷയങ്ങളും സര്‍ക്കാരിന്റെ നേട്ടങ്ങളുമാണ് എല്‍ഡിഎഫ് പ്രചാരണ വിഷയമാക്കിയത്. കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി തീവ്ര ഹിന്ദു നിലപാടിലേക്ക് പോയി എന്നത് വലിയ തിരിച്ചടിയായി. ജനകീയ വിഷയങ്ങളാണ് പാര്‍ട്ടി ഏറ്റെടുക്കേണ്ടത്.

ശബരിമല പോലെയുള്ള മതപരമായ വിഷയങ്ങളല്ല ഏറ്റെടുക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുള്ള പ്രവര്‍ത്തന ശൈലി ബിജെപി മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. എന്‍ഡിഎ മുന്നണിയിലെ ബിഡിജെഎസിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബിഡിജെഎസ് മുന്നണിയില്‍ ഉണ്ടായിട്ടും ഈഴവ വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിച്ചില്ല. നേമം ഉള്‍പ്പടെയുള്ള പല മണ്ഡലങ്ങളിലും എസ്എന്‍ഡിപി, ഈഴവ വോട്ടുകളും നായര്‍ വോട്ടുകളും ബിജെപിക്ക് ലഭിഭിച്ചില്ല. ഇതോടൊപ്പം ഗുരുവായൂരിലേയും തലശ്ശേരിയിലേയും നാമനിര്‍ദ്ദേശപത്രിക തള്ളിയത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരുവനന്തപുരം മണ്ഡലവുമായി ബന്ധപ്പെട്ട വിമര്‍ശനവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മണ്ഡലത്തില്‍ പൊതുവെ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പരിഗണിക്കുന്നത് എന്ന വിമര്‍ശനം പ്രവര്‍ത്തകര്‍ അന്വേഷണ സമിതിക്ക് മുമ്പാകെ അറിയിച്ചിട്ടുണ്ട്. ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ പരീക്ഷിക്കുന്ന തന്ത്രം ഇനി വേണ്ടെന്നും പ്രവര്‍ത്തകര്‍ അന്വേഷണ സമിതിക്ക് മുന്നില്‍ പറഞ്ഞതായാണ് സൂചന. അഞ്ചംഗ സമിതിയാണ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഈ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. നാല് ജനറല്‍ സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്റും അടങ്ങിയ സമിതി സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് അവലോകനം നടത്തിയത്. അടുത്ത ആഴ്ച ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം ചേരും. കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ക്രോഡീകരിച്ച ഭാരവാഹി യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കും.

കേരളത്തില്‍ 35 സീറ്റോളം പിടിച്ചെടുക്കുമെന്ന അഴകാശവാദം മുഴക്കിയാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ബിജെപി നേരിട്ടത്. കേരളം ആര് ഭരിക്കണമെന്ന് എന്‍ഡിഎ തീരുമാനിക്കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒരു പരിപാടിക്കിടെ പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പും കഴിഞ്ഞ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി വട്ടപൂജ്യം. അത്രയും കാലം പറഞ്ഞുനടന്നിരുന്ന നേമം സീറ്റ് സിപിഎം പിടിച്ചെടുക്കുകയും ചെയ്തു.

Top