കൊച്ചി :പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിലെ വരികൾ പാടിയതിനെതിന് മറുപടിയുമായി മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ടും മന്ത്രി പി റാജീവും .ഇന്നലെ പാടിയ രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി അവർ രംഗത്തെത്തി. ‘പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ എന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരെയുള്ള ബൃന്ദ കാരാട്ടിന്റെ മറുപാട്ട്.
കോൺഗ്രസ് ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണ്. തെലങ്കാന അടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ ഗ്യാരണ്ടികൾ ഒന്നും പാലിച്ചില്ല. തൃശ്ശൂരിൽ ലോകസഭ തിരഞ്ഞെടുപ്പിലും, തിരുവനന്തപുരത്ത് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് പോയെന്നും അവർ ആരോപിച്ചു.
കേരളത്തെ അവരുടെ എടിഎം ആക്കി മാറ്റാനാണ് കോൺഗ്രസിന്റെ ശ്രമം. കോൺഗ്രസ് എല്ലാ കാര്യങ്ങളിലും നുണ പറയുകയാണ്. അതാണ് എൽഡിഎഫ് ബിജെപി ഡീൽ എന്ന ആരോപണം ഉന്നയിക്കുന്നത്. വയനാട് ദുരന്തത്തിൽ വീട് വയ്ക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് എവിടെ. നിങ്ങൾ എവിടെയാണ് പണം ചെലവാക്കിയത് എന്നും അവർ ചോദിച്ചു.
സോണിയ ഗാന്ധിയുടെ പേര് ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ എങ്ങനെ വന്നു എന്നതിലാണ് രാഹുൽ ആദ്യം വ്യക്തത വരുത്തേണ്ടതെന്ന് പി. രാജീവ് പറഞ്ഞു. സോണിയ ഗാന്ധിയുടെ മകൻ കൂടിയാണ് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് സ്വർണ്ണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരേപോലെ എത്തിയത് എങ്ങനെ എന്ന നിഗൂഢത രാഹുൽ വെളിപ്പെടുത്തണമെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ ഒരാളുടെ കാലത്താണ് പോറ്റി ശബരിമലയിൽ എത്തിയതെന്നും ശബരിമല സ്വര്‍ണക്കൊള്ളയുടെ യഥാർത്ഥ വശം ജനങ്ങൾക്കറിയാമെന്നും പി രാജീവ് . പത്ത് വർഷത്തെ ഭരണ നേട്ടങ്ങളെക്കുറിച്ച് സർക്കാർ വ്യക്തമായ മറുപടി നൽകുമ്പോൾ, അതിനെ പ്രതിരോധിക്കാൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് വിലപ്പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഐഎം-ബിജെപി ഡീൽ ആരോപണങ്ങൾ കോൺഗ്രസിന്റെ മുൻകൂർ ജാമ്യമെടുക്കൽ മാത്രമാണെന്നും പി. രാജീവ് പറഞ്ഞു. വോട്ട് മറിക്കാൻ തനിക്കെതിരെ ബിഡിജെഎസ് സ്ഥാനാർത്ഥിയെ നിർത്തിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും കേരളത്തിൽ ഭൂരിഭാഗം ജനങ്ങളും ഭരണത്തുടർച്ച ആഗ്രഹിക്കുന്നവരാണെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി വോട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.










