സി.ഒ.ടി നസീര്‍ വധശ്രമം . കുറ്റം സമ്മതിച്ച് പൊട്ടിയന്‍ സന്തോഷ്.ഗുഢാലോചനക്കാരുടെ പേര് വെളിപ്പെടുത്തുന്നില്ല

സജീവന്‍ വടക്കുമ്പാട് 

തലശ്ശേരി: സി.ഒ.ടി നസീര്‍ വധശ്രമ കേസില്‍ കുറ്റം സമ്മതിച്ച് പൊട്ടിയന്‍ സന്തോഷ് പോലീസിന് മൊഴി നല്‍കി. ബുധനാഴ്ച പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയ പ്രതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് താനാണ് അക്രമികളെ സംഘടിപ്പിച്ചതെന്നും താന്‍ പറഞ്ഞിട്ടാണ് നസീറിനെ അക്രമിച്ചതെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ കുറ്റ സമ്മത മൊഴി നടത്തി. എന്നാല്‍ തനിക്ക് പിന്നലാരെന്ന് വെളിപ്പെടുത്താന്‍ സന്തോഷ് തയ്യാറായില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയാല്‍ ഗുഢാലോചന കേസിലെ മറ്റ് പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എം.പി സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം കോടതി പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സന്തോഷിനെ ആറ് ദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയിരുന്നത.് വ്യാഴാഴ്ച പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്നെയാണ് പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത.് സംഭവത്തിന് തൊട്ട് മുന്നുള്ള ദിവസവും സംഭവ ശേഷവും സന്തോഷിന്റെ ഫോണില്‍ നിന്ന് വന്നതും പോയതുമായ കോളുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

സി.പി.എം മുന്‍ തലശ്ശേരി ഓഫീസ് സെക്രട്ടറിയായിരുന്ന രാജേഷ് പൊട്ട്യന്‍ സന്തോഷിനെ സംഭവ ദിവസവും തൊട്ടടുത്ത ദിവസവുമായ് 12 ലേറെ തവണ വിളിച്ച കാര്യം പോലീസ് പരിശോധിച്ച് വരികയാണെന്ന് പറഞ്ഞു. എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മുന്‍ ഡ്രൈവര്‍ കൂടിയാണ് രാജേഷ്. നസീര്‍ വധശ്രമ കേസുമായ് ബന്ധപ്പെട്ട് പിടിയിലായ ആറ് പ്രതികളുള്‍പ്പെടെ 11 പേരാണ് പോലീസ് കോടതിയില്‍ നല്‍കിയ പ്രതിപട്ടികയിലുള്ളത.് മറ്റ് പ്രതികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണെന്ന് പറഞ്ഞു.

ഗുഢാലോചയില്‍ പങ്കുള്ള കൊളശ്ശേരി സ്വദേശി ബ്രിട്ടോയുള്‍പ്പെടെ മൂന്ന് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളിയിരുന്നു. ഈ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പോലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങാനുള്ള അവസരം കാത്തിരിക്കുകയാണ് ഈ പ്രതികളെന്ന് അറിയുന്നു. ഇതിനിടെ തലശ്ശേരി എ.എസ്.പി സ്ഥലം മാറി പോയതിനെ തുടര്‍ന്ന് കണ്ണൂര്‍ ഡി.വൈ.എസ്.പിയായിരുന്ന കെ.വി വേണുഗോപാല്‍ തലശ്ശേരി ഡി.വൈ.എസ്.പിയായി ചാര്‍ജെടുത്തു. വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം ഇപ്പോള്‍ നടക്കുന്നത.്

മെയ് 18ന് രാത്രി ഏഴേ മുക്കാല്‍ മണിയോടെയാണ് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡന്‍സിക്ക് മുന്‍ വശം വെച്ച് വടകര ലോകസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീര്‍ അക്രമിക്കപ്പെട്ടത.് സംഭവത്തിന് പിന്നില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയാണെന്ന് അക്രമത്തിന് ഇരയായ നസീര്‍ പോലീസിന് രണ്ടു തവണ മൊഴി നല്‍കിയിരുന്നു. തലശ്ശേരി സ്‌റ്റേഡിയത്തിന്റെ പുനര്‍ നിര്‍മ്മാണവുമായ് ബന്ധപ്പെട്ട അഴിമതിയെ ചോദ്യം ചെയ്തതുള്‍പ്പെടെയുള്ള വിരോധമാണ് ഷംസീറിനെന്നും ഇതേ തുടര്‍ന്നാണ് തനിക്ക് നേരെ അക്രമം നടത്തിയതെന്നും നസീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഏത് ഉന്നതനായലും ശിക്ഷിക്കപ്പെടണമെന്ന് സി.പി.എം നേതൃത്വം കഴിഞ്ഞ ദിവസം പൊതുയോഗം നടത്തി പ്രഖ്യാപിച്ചിരുന്നു.

Top