ന്യൂഡല്‍ഹി: വിവാദ സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക(സിഎ)യുടെ മാതൃസ്ഥാപനമായ എസ്സിഎല്‍ (സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലാബോറട്ടറീസ്) കേരളത്തിലെയും ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ തേടിയതായി റിപ്പോര്‍ട്ട്. മലയാളികള്‍ക്കു ജിഹാദി പ്രസ്ഥാനങ്ങളോടുള്ള പ്രതികരണം എങ്ങനെയാണെന്നതു സംബന്ധിച്ച വിവരങ്ങളാണ് 2007ല്‍ ഇവര്‍ ശേഖരിച്ചത്. കേരളത്തിനു പുറമേ, ബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ‘ജിഹാദി’നോടുള്ള പ്രതികരണങ്ങളും എസ്സിഎല്‍ തേടിയിരുന്നു.
എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് വെയ്ലി വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ക്രിസ്റ്റഫര്‍ വെയ്ലി നേരത്തെയും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടാണ് വെയ്ലി പ്രതികരിച്ചത്. കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനിയുടെ ഇന്ത്യ കേന്ദ്രീകരിച്ച പ്രോജക്ടറ്റിന്റെ ഭാഗമായിരുന്ന ഡാന്‍ മുരേസനെ കെനിയയിലെ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കാണപ്പെട്ടിരുന്നതായി വെയ്ലി പറഞ്ഞു. ജനങ്ങള്‍ വിശ്വസിക്കുന്നത് ആരോ മുരേസനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ്. കെനിയയ്ക്ക് വേണ്ടിയുള്ള കരാറില്‍ എന്തെങ്കിലും അപാകതസംഭവിച്ചാല്‍ അതിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരുമെന്നും വെയ്ലി പറയുന്നു.
ഇന്ത്യയിലെ കമ്പനിയുടെ ഓഫീസും ജീവനക്കാരും മികച്ചതായിരുന്നുവെന്ന് വെയ്‌ലി പറഞ്ഞു. കോണ്‍ഗ്രസായിരുന്നു അവരുടെ പ്രധാന കക്ഷിയെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും വെയ്ലി വ്യക്തമാക്കി. അവര്‍ക്ക് വേണ്ടി എല്ലാ വിധത്തിലുമുള്ള പ്രോജക്ടുകള്‍ ചെയ്തുകൊടുത്തതായി എനിക്കറിയാം. ദേശീയ പ്രോജക്ടുകളൊന്നും ഇപ്പോളെനിക്ക് ഓര്‍മ്മയില്ലെങ്കിലും പ്രാദേശികമായി ചെയ്തതൊക്കെ ഓര്‍ക്കുന്നുണ്ട്. ഇന്ത്യ വളരെ വലിയ രാജ്യമാണ്. ഒരു സംസ്ഥാനം തന്നെ ബ്രിട്ടന്റെ അത്ര വലുതാണ്. ഇന്ത്യയിലെ ചില വിവരങ്ങള്‍ എന്റെ കയ്യിലുണ്ട്. അത് തരാന്‍ എനിക്ക് സാധിക്കുമെന്നും വെയ്ലി മാധ്യമങ്ങളോട് പറഞ്ഞു.
2010 ലാണ് ജെഡിയുവിന് വേണ്ടി പ്രവര്‍ത്തിച്ചത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ചില സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ചതായും വെയ്‌ലി വിശദീകരിച്ചു. ഉത്തര്‍ പ്രദേശിലും ബിഹാറിലും തെരഞ്ഞെടുപ്പ് സമയത്ത് ചില സമുദായങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതായും വെയ്‌ലി അറിയിച്ചു.
നേരത്തെ കോണ്‍ഗ്രസുമായികേംബ്രഡ്ജ് അനലിറ്റിക്ക സഹകരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.



