കേന്ദ്രം കോടികൾ നൽകിയിട്ടും ചിലവഴിക്കാതെ ദരിദ്രരായി കേരള പൊലീസ്

തിരുവനന്തപുരം : പൊലീസ് സേനയുടെ നവീകരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാതെ, ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് പൊലീസ് അക്രമികളെ നേരിടുന്നത്.

പൊലീസ് സേനയുടെ നവീകരണത്തിനു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2018-19ൽ നൽകിയത് 17.78 കോടി രൂപയാണ്. ഇതിൽ നിന്ന് സംസ്ഥാനം ചിലവഴിച്ചത് 2.17 കോടി രൂപ മാത്രമാണ്. 2019-20ൽ കേന്ദ്രം അനുവദിച്ചത് 54.01 കോടി രൂപ ആയിരുന്നു. ആ സാമ്പത്തിക വർഷത്തിൽ സംസ്ഥാനം ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്. അതിനാൽ തന്നെ 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ കേന്ദ്രം ഈ ഇനത്തിൽ സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചില്ല. 2014-15 മുതൽ 2021 ഒക്ടോബർ 10 വരെ പൊലീസിന്റെ നവീകരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചത് 143.01 കോടി രൂപയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് സ്റ്റേഷനുകളുടെ നവീകരണം, പരിശീലന കേന്ദ്രങ്ങൾ, ആധുനിക ആയുധങ്ങൾ, വാഹനങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ, ഫോറൻസിക് സജ്ജീകരണം എന്നിവയ്ക്കാണ് കേന്ദ്രം ഫണ്ട് അനുവദിക്കാറുള്ളത്. സംസ്ഥാനത്ത് മാവോയിസ്റ്റ്, തീവ്രവാദ സംഘടനകൾ ശക്തി ആർജ്ജിക്കുന്നതിനിടയിലാണ് ആധുനികവത്കരണത്തിന് കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ചെലവഴിക്കുന്നതിൽ കേരള പൊലീസ് അലംഭാവം കാണിക്കുന്നത്. വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിയാണ് കണക്കുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നും ശേഖരിച്ചത്.

Top