തിരുവന്തപുരം :കെ പി സിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ വ്യാഴാഴ്ച ചേരാനിരുന്ന കെ പി സി സി യോഗം മാറ്റിവെച്ചു. പുനസംഘടനയെ ചൊല്ലിയുള്ള അതൃപ്തിയാണ് യോഗം മാറ്റിയത് . പുതിയ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗമാണ് മാറ്റിയത്. കെപിസിസി സെക്രട്ടറിമാരെ നിയോഗിക്കാത്തതിൽ വിഷമമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത എട്ടു ഡിസിസി പ്രസിഡന്‍റുമാരെ മാറ്റണമെന്നും അദ്ദേഹം പുനസംഘടനാ ചര്‍ച്ചകളിൽ ആവശ്യപ്പെട്ടിരുന്നു.പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആദ്യ യോഗമാണ് മാറ്റിവെച്ചത്. മുതിര്‍ന്ന നേതാക്കളുടെ അസൗകര്യം കാരണമാണ് യോഗം മാറ്റിയത് എന്നാണ് കെ പി സി സിയുടെ വിശദീകരണം.
മാതാവ് മരിച്ചതിനാല്‍ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ അസൗകര്യം അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് നിശ്ചയിച്ച യോഗം മാറ്റിവച്ചത് എന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. എന്നാല്‍, പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാണ്. എ, ഐ ഗ്രൂപ്പുകളും ശശി തരൂര്‍, കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയ നേതാക്കളും ഇപ്പോഴും പ്രതിഷേധത്തിലാണ്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കോൺഗ്രസ് നേതാക്കള്‍ ശ്രമം തുടരുന്നുമുണ്ട്. ഇതും യോഗം മാറ്റിവയ്ക്കാന്‍ കാരണമായി എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ഈ മാസം 30നകം തീരുമാനമെടുക്കാമെന്ന ധാരണക്കിടയാണ് കെപിസിസി ഭാരവാഹി യോഗം വിളിച്ചത്. പുനസംഘടനയിൽ കെ.മുരളീധരനും അതൃപ്തിയിലാണ്. കോഴിക്കോട് ഡിസിസി നാളെ നടത്തുന്ന ക്യാന്പിൽ പങ്കെടുത്ത ശേഷം എല്ലാവര്‍ക്കും തിരുവനന്തപുരത്ത് എത്താൻ കഴിയാത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് യോഗം മാറ്റിയതെന്നാണ് കെപിസിസി വൃത്തങ്ങളുടെ വിശദീകരണം.










