റോബിന്‍ പീറ്റര്‍ക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; പാര്‍ട്ടിയെ അടിയറവ് വെക്കാന്‍ സമ്മതിക്കില്ലെന്ന് പ്രവര്‍ത്തര്‍

പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പിന് ശേഷം കോന്നി വീണ്ടും മത്സരച്ചൂടിലേക്ക് മാറുമ്പോള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. അര്‍ഹരായവരെ മൂലയ്ക്കിരുത്തി അടൂര്‍ പ്രകാശിന്റെ ഇഷ്ടക്കാരനായ റോബിന്‍ പീറ്ററെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയെ അടൂര്‍ പ്രകാശിനും റോബിന്‍ പീറ്റര്‍ക്കും അടിയറവ് വെക്കാന്‍ സമ്മതിക്കില്ലെന്ന് എ ഗ്രൂപ്പുകാര്‍ പറയുന്നു . കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ റോബിന്‍ പീറ്ററെ തഴഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ തോല്‍പ്പിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചതും റോബിന്‍ പീറ്ററാണെന്നാണ് ഐ ഗ്രൂപ്പിലെ നേതാക്കള്‍ പറയുന്നത്.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അടൂര്‍ പ്രകാശ് വിഭാഗക്കാര്‍ ഇത്തരത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയും ഇപ്പോള്‍ ഉയരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിന്റെ ലോബി നടത്തിയ ഇടപെടലിനെതിരെ കോന്നിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.തന്റെ ആള്‍ക്കാര്‍ക്ക് സ്ഥാനമാനം ലഭിക്കാന്‍ ആറ്റിങ്ങല്‍ എം.പി നടത്തുന്ന ഇടപടെലില്‍ പ്രതിഷേധിച്ച് മൂന്ന് മെമ്പര്‍മാര്‍ രാജിക്ക് തയാറെടുക്കുകയാണെന്ന വിവരവും നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മലയാലപ്പുഴ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറത്തിന്റെ പരാജയത്തിന് പിന്നിലും റോബിന്‍ പീറ്ററായിരുന്നു .ഇത് സംബന്ധിച്ച ആരോപണം സാമുവലിന്റെ ഭാര്യയാണ് ഫേസ്ബുക്ക് വഴി ഉന്നയിച്ചതെന്നതും കോണ്‍ഗ്രസിലെ വിഭാഗിയതയാണ് വ്യക്തമാക്കുന്നത്. സാമുവലിനെ തോല്‍പ്പിക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിലയ്ക്ക് വാങ്ങുവാനും അടൂര്‍ പ്രകാശിന്റെ ഇഷ്ടക്കാരന്‍ റോബിന്‍ പീറ്റര്‍ കളിച്ച കളിയാണ് പരാജയത്തിന് കാരണമെന്നായിരുന്നു അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ഇത്തരത്തില്‍ കോന്നി കോണ്‍ഗ്രസിനെ അടൂര്‍ പ്രകാശ് ലോബിക്ക് അടിയറവ് വെക്കാനുള്ള നീക്കം പാര്‍ട്ടിയെ തകര്‍ക്കുമെന്നാണ് അടൂര്‍പ്രകാശ് വിരുദ്ധരുടെ അഭിപ്രായം.

നേരത്തെ അടൂര്‍ പ്രകാശിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോന്നിയൂര്‍ പി.കെ രാജിവെച്ച സംഭവും കോന്നിയിലുണ്ടായിട്ടുണ്ട്. കെപിസിസി അംഗം മാത്യു കുളത്തിങ്കല്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം എലിസബേത്ത് അബു, ഡിസിസി ജനറല്‍ സെക്രട്ടറി എംഎസ് പ്രകാശ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട തുടങ്ങിയ നേതാക്കന്മാരെ മൂലയ്ക്കിരുത്തിയാണ് അടൂര്‍പ്രകാശ് ലോബി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് സ്ഥാനമാനങ്ങള്‍ക്ക് നാളിതുവരെ വേണ്ടി പ്രവര്‍ത്തിച്ചതെന്നും കോണ്‍ഗ്രസുകാര്‍ തന്നെ പര്യമായി പറയുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കോന്നിയിലുള്ളത്.കാലങ്ങളോളം കോന്നിയില്‍ നിലനിന്നിരുന്ന വിഭാഗിയത കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചപോലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

അനുനയ ചര്‍ച്ചകള്‍ക്ക് ശ്രമം നടക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയെ അടൂര്‍പ്രകാശിന് അടിയറവെക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം. ആറ്റിങ്ങല്‍ എംപിയുടെ ഇഷ്ടക്കാരല്ലാത്തവരെ മത്സരിപ്പിച്ചാല്‍ എന്ത് വിലകൊടുത്തും തോല്‍പ്പിക്കുന്ന അടൂര്‍പ്രകാശ് ലോബിയുടെ രീതി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും ജനാധിപത്യവിരുദ്ധമാണെന്നുമാണ് കോന്നിയിലെ വിവിധ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. ജനീഷ് കുമാറിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷം ഒരുങ്ങുമ്പോള്‍ പടലപ്പിണക്കവും കാലുവാരലുമായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ മുന്നണിക്ക് തന്നെ തലവേദനയായിരിക്കുകയാണ്.

Top