![](https://dailyindianherald.com/wp-content/uploads/2020/02/CORONA-VIRUS-CHINA-VUHAN.jpg)
ദില്ലി: മാരക വൈറസായ കൊറോണ ചൈനയില്‍ നിന്നും അതിര്‍ത്തി കടന്ന് മറ്റ് രാജ്യങ്ങളിലേക്കും പ്രവേശിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ ഇതിനകം തന്നെ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. പതിനായിരങ്ങള്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്.പുതിയ പകർച്ചവ്യാധിയെക്കുറിച്ച് ആദ്യം മുന്നറിയിപ്പു നൽകിയ ഡോക്ടർ ലീ വെൻലിയാങ് (34) കൊറോണ വൈറസ് ബാധിച്ചു മരിച്ചത് ചൈനീസ് ജനതയ്ക്കു ഞെട്ടലായി. ഡോക്ടറുടെ വിയോഗത്തിലുള്ള ദുഃഖം സമൂഹമാധ്യമങ്ങളിൽ അപ്രതീക്ഷിതമായി സർക്കാരിനെതിരെയുള്ള പ്രതിഷേധമായി മാറിയതോടെ ഇന്റർനെറ്റിൽ കർശന നിയന്ത്രണം. ലീ വെൻലിയാങ്ങിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.
കൊറോണ വൈറസ് ബാധ ചൈനാ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കും മുൻപേ ലീ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ ലീക്കെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് അദ്ദേഹത്തിനു മാപ്പപേക്ഷ നൽകേണ്ടിവന്നു. ലോകാരോഗ്യ സംഘടന ലീയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വ്യാഴാഴ്ച വ്യാപകമായിരുന്ന പ്രതിഷേധ പോസ്റ്റുകൾ ഇന്നലെയോടെ അപ്രത്യക്ഷമായി.
വെള്ളിയാഴ്ച 86 പേർ കൂടി മരിച്ചതോടെ ചൈനയിൽ കൊറോണ ബാധിച്ചുള്ള ആകെ മരണം 722 ആയി. ഹൊങ്കോങ്കിലംു ഫിലിപ്പീൻസിലും ഒരോ മരണം കൂടി കണക്കാക്കിയാൽ ആകെ മരിച്ചവരുടെ എണ്ണം 724 ആയി. 3399 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം 34,546 ആയി. അതേസമയം രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതിയ കേസുകളുടെ എണ്ണം മുൻദിവസങ്ങളെക്കാൾ കുറഞ്ഞു.മറ്റ് 27 രാജ്യങ്ങളിലായി 320 രോഗബാധിതരുണ്ട്. ജപ്പാൻ തീരത്തെ ക്രൂസ് കപ്പലിൽ 41 പേർക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. സാർസിനു തുല്യമായ ജാഗ്രത സിംഗപ്പൂർ പ്രഖ്യാപിച്ചപ്പോൾ ചൈനീസ് യാത്രക്കാരെ വിലക്കി തായ്‌ലൻഡ് ഉത്തരവിറക്കി
അതേസമയം കൊറോണ വൈറസ് ചൈന വികസിപ്പിച്ചെടുത്ത ജൈവായുധമാണെന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. അതിനിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊറോണയ്ക്ക് സമാനമായ മാരക വൈറസിനെ കുറിച്ച് എഴുതപ്പെട്ട പുസ്തകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ചൈനയുടെ ജൈവായുധമാണ് നോവലിലെ വൈറസ്. 1981ല്‍ പുറത്തിറങ്ങിയ ഐസ് ഓഫ് ഡാര്‍ക്‌നെസ് എന്ന നോവലാണ് ചര്‍ച്ചയായിരിക്കുന്നത്.
അമേരിക്കന്‍ എഴുത്തുകാരനായ ഡീന്‍ കൂന്റ്‌സിന്റേതാണ് ഐസ് ഓഫ് ഡാര്‍ക്‌നെസ് പുസ്തകം. വുഹാന്‍-400 എന്നാണ് ഈ പുസ്തകത്തില്‍ വൈറസിന് നല്‍കിയിരിക്കുന്ന പേര്. കൊറോണ വൈറസിന്റെ ഉറവിടമായ ചൈനയിലെ നഗരത്തിന്റെ പേരും വുഹാന്‍ ആണ്. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അടക്കമുളളവര്‍ ഈ പുസ്തകത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ചൈന നിര്‍മ്മിച്ച മനുഷ്യനിര്‍മ്മിതമായ ജൈവായുധമാണ് നോവലില്‍ പറയുന്ന വുഹാന്‍-400. വുഹാനിലെ സൈനിക ലാബില്‍ വെച്ച് ചൈന വികസിപ്പിച്ചെടുത്ത ജൈവായുധമായ വുഹാന്‍-400 അബദ്ധത്തില്‍ പുറത്തെത്തിയെന്നാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. നോവലില്‍ വുഹാന്‍-400നെ വിശേഷിപ്പിക്കുന്നത് മികച്ച ആയുധമാണ് എന്നാണ്. തലകറക്കവും മനംപുരട്ടലുമാണ് വുഹാന്‍-400 ശരീരത്തില്‍ കടന്നാലുണ്ടാകുന്ന പ്രഥമിക ലക്ഷണങ്ങളെന്നും നോവലില്‍ പറയുന്നു.വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡിനെ കുറിച്ചും നോവലില്‍ വിശദമായി പറയുന്നു. വൈറസ് ശരീരത്തില്‍ എത്തി വെറും നാല് മണിക്കൂര്‍ മാത്രമാണ് ഇന്‍ക്യുബേഷന്‍ കാലയളവ്. വുഹാന്‍-400ന്റെ പിടിയാലായ രോഗി 24 മണിക്കൂര്‍ പോലും താണ്ടില്ല. 12 മണിക്കൂറിനകം തന്നെ ഭൂരിപക്ഷം പേരും മരിച്ചിരിക്കും. ആഫ്രിക്കയിലെ എബോള വൈറസിനേക്കാളും മാരകമാണിത് എന്നും 1981ല്‍ എഴുതപ്പെട്ട നോവലില്‍ പറയുന്നു.
വുഹാന്‍-400ന്റെ മരണ നിരക്ക് നൂറ് ശതമാനം ആണെന്നും ആരും രക്ഷപ്പെടില്ലെന്നും പറയുന്നു. കൊറോണ പ്രധാനമായും ബാധിക്കുന്നത് ശ്വസനേന്ദ്രിയങ്ങളെ ആണ്. എന്നാല്‍ വുഹാന്‍-400 തലച്ചോറിനെ ബാധിക്കുമെന്നാണ് നോവലില്‍ പറയുന്നത്. ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളേയും താറുമാറാക്കുന്ന തരത്തില്‍ ഈ വൈറസ് തലച്ചോറിനെ കാര്‍ന്ന് തിന്നുമെന്നും വുഹാൻ-400നെ കുറിച്ച് നോവലില്‍ പറയുന്നു.