പ്രവചനങ്ങൾ കാറ്റിൽ പറക്കും!!! രാജ്യം ഉറ്റുനോക്കുന്ന വിധി ഇന്ന്; മൂന്ന് സംസ്ഥാനം ബിജെപിയുടേത്; കോണ്‍ഗ്രസിനും നിര്‍ണ്ണായകം

ന്യൂഡല്‍ഹി: രാജ്യമെമ്പാടും ഉറ്റുനോക്കുന്ന 5 സംസ്ഥാനങ്ങളിലെ വിധി ഇന്നറിയാം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ അല്‍പസമയത്തിനകം ആരംഭിക്കും. എട്ടേകാലോടെ ആദ്യഫല സൂചനകള്‍ പുറത്തുവരുമെന്നാണു കണക്കാക്കപ്പെടുന്നത്. ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും നിര്‍ണായകമായ ജനവിധി, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയസൂചന നല്‍കും.

കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും അഗ്‌നിപരീക്ഷയാണ് ജനവിധി. പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി; വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ. അതിനാല്‍, ഫലം ബി.ജെ.പി.ക്കും പ്രധാനമന്ത്രിക്കും നിര്‍ണായകമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഫലം പ്രധാനമാണ്; പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം ദേശീയതലത്തില്‍ സജീവമായതിനാല്‍ പ്രത്യേകിച്ച്.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന ഈ ജനവിധികളില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ബി.ജെ.പി.യെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61-ഉം ബി.ജെ.പി.ക്ക് അനുകൂലമായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചതോടെ ബി.ജെ.പി. ക്യാമ്പുകളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബി.ജെ.പി.ക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ തലങ്ങളില്‍നിന്നുള്ള ഉള്‍പ്പാര്‍ട്ടി എതിര്‍പ്പും ഉയര്‍ന്നിരുന്നു. എന്നാല്‍, വസുന്ധരയ്ക്കുപകരം മറ്റൊരു നേതാവില്ലാത്തതാണ് ബി.ജെ.പി.യെ കുഴക്കുന്നത്.

മധ്യപ്രദേശില്‍ വ്യാപം അഴിമതി ഉള്‍പ്പെടെ സര്‍ക്കാര്‍വിരുദ്ധ വിഷയങ്ങള്‍ ചൗഹാനെ പിടികൂടിയിരുന്നു. കോണ്‍ഗ്രസിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങള്‍ മുതലാക്കാമെന്ന ധാരണയിലാണ് ബി.ജെ.പി. പ്രചാരണം ആരംഭിച്ചത്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംഘടിതമായി നീങ്ങിയത് ബി.ജെ.പി.ക്ക് അപ്രതീക്ഷിതമായി.

ഛത്തീസ്ഗഢും ബി.ജെ.പി.യുടെ ശക്തിദുര്‍ഗമാണ്. എക്‌സിറ്റ് പോളുകള്‍ രമണ്‍സിങ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടില്ലെന്നാണ് പ്രവചിച്ചതെങ്കിലും അജിത് ജോഗി-മായാവതി സഖ്യം പ്രതിപക്ഷ വോട്ടുകളില്‍ വിള്ളല്‍വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

Top