സ്വന്തം ലേഖകൻ
കൊല്ലം: വിദ്യാർഥിനി ഗൗരിനേഘ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ മാനേജ്മെന്റിന് വിദ്യാഭ്യാസ വകുപ്പ് കത്തുനൽകി. നേഹ മരിക്കാൻ കാരണമായ കേസിൽ പ്രതികളായ അധ്യാപകർക്ക് സ്‌കൂളിൽ സ്വീകരണം നൽകിയ സംഭവം വിവാദമായതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അതുപോലെ പ്രിൻസിപ്പൽ ജോണിന് പ്രായപരിധി കഴിഞ്ഞെന്നും ഡിഡിഇ അറിയിച്ചു. പ്രിൻസിപ്പലിനെ പുറത്താക്കാൻ ഡിഡിഇ മാനേജ്മെന്റിന് നിർദ്ദേശം നൽകി. അധ്യാപികമാരെ തിരിച്ചെടുത്ത്, കേക്ക് മുറിച്ച് ആഘോഷിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തിൽ സ്‌കൂളിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് നൽകിയത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി നേഹ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന സിന്ധു പോൾ, ക്രസന്റ് എന്നീ അധ്യാപികമാരെ നാല് മാസത്തിന് ശേഷമാണ് തിരിച്ചെടുത്തത് . മടങ്ങിയെത്തിയ അധ്യാപകമാർക്ക് മികച്ച് വരവേൽപാണ് മാനേജ്മെന്റ് നൽകിയത്. കേക്ക് മുറിച്ചുള്ള ആഘോഷങ്ങൾക്കും എല്ലാവിധ ആനുകൂല്യങ്ങളോടും കൂടി അധ്യാപികരെ തിരിച്ചെടുക്കാനും മുൻകയ്യെടുത്തത് പ്രിൻസിപ്പാളാണ്. സംഭവവുമായി ബന്ധപ്പെട്ട് പലതവണ വിശദീകരണം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നൽകാൻ പ്രിൻസിപ്പാൾ തയ്യാറായില്ലെന്നും കത്തിൽ പറയുന്നു. അതേസമയം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അധ്യാപികമാരെ തിരിച്ചെടുത്തതെന്ന് ഗൗരി നേഹയുടെ മാതാപിതാക്കൾ ആരോപിച്ചു. ട്രിനിറ്റി സ്‌കൂളിന് സമീപം ജസ്റ്റിസ് ഫോർ ഗൗരി നേഹ എന്നെഴുതി സ്ഥാപിച്ച പോസ്റ്ററുകൾ നശിപ്പിച്ചതായും പരാതിയുണ്ട്.


