ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപിക്കുന്നവര്‍ കുരുതിയിരുന്നോളു. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗം ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ്. ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്തിടെ വാട്‌സ്ആപ്പ് നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പൊലീസിന് ഇത്തരക്കാരെ അനായാസം കണ്ടെത്താന്‍ കഴിയും. സംഭവത്തില്‍ പരാതിയൊന്നും കിട്ടിയിട്ടില്ലെങ്കിലും ഇത്തരക്കാര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവിധ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും പൊലീസ് നിരീക്ഷണത്തിലാണ്. എന്നാല്‍ വൈകുന്നേരം കുട്ടി മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തെച്ചൊല്ലി ഒരു വിഭാഗം വ്യാജ പ്രചാരണങ്ങള്‍ ആരംഭിച്ചു.
ഇതിനെതിരെ ഹനാന്‍ രംഗത്ത് വന്നു. പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കോളെജ് വിദ്യാര്‍ത്ഥിനി ഹനാന്‍. എന്നെ ട്രോളുകള്‍ കൊണ്ട് വേട്ടയാടരുത്. ചെറുപ്രായം മുതല്‍ കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്ന് ഹനാന്‍ വ്യക്തമാക്കി. സിനിമയുടെ പ്രചരണത്തിനായി മീന്‍ വിറ്റുവെന്ന ആരോപണം തെറ്റാണ്. കലാഭവന്‍ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് തനിക്ക് സിനിമയില്‍ ചില അവസരങ്ങള്‍ നല്‍കിയിരുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരികയായും ജോലി ചെയ്തിരുന്നു. എന്നാല്‍ കലാഭവന്‍ മണിയുടെ മരണശേഷം കാര്യങ്ങള്‍ വഷളായി.
അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍ കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്. സംവിധായകര്‍ ആരേയും പരിചയമില്ലെന്നും ഒരു സംവിധായകനും തന്നെ വിളിക്കുകയോ അവസരം തരുകയോ ചെയ്തിട്ടില്ലെന്നും ജീവിക്കാന്‍ വേണ്ടിയാണ് മാന്യമായ ജോലി ചെയ്യുന്നതെന്നും ഹനാന്‍ പറഞ്ഞു. ഇത്രയും കാലം ജീവിച്ചത് വളരെ കഷ്ടപ്പെട്ടിട്ടാണ്. ഒരുപാട് ബുദ്ധിമുട്ടിയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അവസരങ്ങള്‍ വാങ്ങിയിരിക്കുന്നതെന്നും ഹനാന്‍ പറയുന്നു. ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ്. എനിക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകണ്ട, എന്റെ ജീവിതം ഇല്ലാതാക്കരുതെന്നും ഹനാന്‍ പറഞ്ഞു. മുന്‍ ദിവസങ്ങളിലേത് പോലെ ഇന്നും വില്‍ക്കാനുള്ള മീന്‍ താന്‍ വാങ്ങിയിട്ടുണ്ടെന്നും പതിവുപോലെ വൈകുന്നേരം അഞ്ച് മണിക്ക് തമ്മനത്ത് മീന്‍ വില്‍ക്കാന്‍ പോകുമെന്നും ഹനാന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. ഹനാന്റെ ദരിദ്രപശ്ചാത്തലം ശരിവെച്ച് കോളെജ് പ്രിന്‍സിപ്പലും രംഗത്തെത്തി.
ഹാനാന് മറ്റ് വരുമാന മാര്‍ഗമൊന്നും ഇല്ലെന്നും കോളെജിലെ ഫീസ് അടയ്ക്കാനും മറ്റുമായി പലപ്പോഴും ഹനാന്‍ ബുദ്ധിമുട്ടാറുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. മീന്‍വിറ്റും മറ്റുമാണ് അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ഹനാന്റെ കുടുംബപശ്ചാത്തലവും മോശമാണെന്നും കോളെജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളെജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രം ഇന്നലെയായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായത്. വാര്‍ത്ത വലിയ ചര്‍ച്ചയായതോടെ ഹനാനെ തേടി നിരവധി പേരെത്തി. ഹനാന് പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തി. ഇതോടെ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഹനാന്‍ നാടകം കളിക്കുകയായിരുന്നെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ഹനാനെ അവഹേളിക്കുന്ന രീതിയില്‍ നിരവധി കമന്റുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഒരു രാത്രിക്ക് എത്ര രൂപയാണ് റേറ്റ് എന്ന തരത്തിലുള്ള അശ്ലീല കമന്റുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകന് നേരെയും സൈബര്‍ ആക്രമണം നീണ്ടു.