കേരളത്തില്‍ ലൗജിഹാദില്ല; സ്വാഭാവിക പ്രണയങ്ങള്‍ക്ക് സംഘടിത രൂപമില്ല; യുവാക്കള്‍ ഇസ്ലാം മതത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു: ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ലൗജിഹാദ് നിലനില്‍ക്കുന്നില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഇസ്ലാം മതത്തിലേയ്ക്ക് നടക്കുന്ന മതപരിവര്‍ത്തനങ്ങളില്‍ 61%വും വിവാഹ ശേഷമാണെന്നും റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെ ലൗജിഹാദ് ആയി കണക്കാക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം വിവാഹങ്ങള്‍ക്ക് സംഘടിത രൂപവും ഇല്ല.

പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്നതിനായി മുസ്ലിം സംഘടനകള്‍ ലൗ ജിഹാദിന് രൂപം നല്‍കിയെന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ നിലപാട് ശരിയല്ലെന്ന സൂചനയാണ് പുറത്തുവരുന്നതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ പെണ്‍കുട്ടികളെ മതംമാറ്റാനായി സംഘടിതരീതിയില്‍ ലൗ ജിഹാദില്‍ പെടുത്തുന്നതിന് തെളിവില്ലെന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അന്വേഷണരേഖ. വ്യക്തികളുടെ സ്വാധീനത്തിലും പ്രണയവിവാഹങ്ങള്‍ വഴിയും ഒട്ടേറെ വ്യക്തികള്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തെക്കുറിച്ച് പഠനം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മതപരിവര്‍ത്തനം വ്യക്തിപരമാണെന്നു പറയുന്നുണ്ടെങ്കിലും എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ സ്വാധീനത്തിലുള്ള മതപരിവര്‍ത്തനം വര്‍ധിക്കുന്നതായി ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഘടനകള്‍ സ്വന്തം മതം, പണം, നിയമം എന്നിവയിലൂടെയാണു പരിവര്‍ത്തനത്തിനു പിന്തുണ നല്‍കുന്നത്. കേരളത്തില്‍ ശരാശരി ഒരു വര്‍ഷം 1216 പേര്‍ ഇസ്ലാമിലേക്കു മാറുന്നുണ്ട്. ഇതില്‍ കൂടുതലും യുവജനങ്ങളാണ്. ഇസ്ലാം മതം സ്വീകരിച്ചവരില്‍ 72 ശതമാനത്തിനു രാഷ്ട്രീയമില്ല. എന്നാല്‍, രാഷ്ട്രീയബന്ധമുള്ളവരില്‍ 17% ഇടതു ചിന്താഗതിക്കാരാണെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. സിപിഎം. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇതു ചര്‍ച്ചചെയ്യപ്പെടും.

കേന്ദ്ര ഏജന്‍സികളുടെയും പൊലീസിന്റെയും സഹായത്തോടെ രഹസ്യമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ കണക്കുകളാണ് ആഭ്യന്തര വകുപ്പ് ശേഖരിച്ചത്. മതപരിവര്‍ത്തനം വ്യക്തിപരമായ കാര്യമാണെങ്കിലും ഇതു സാമൂഹികമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും വിവിധ മതവിഭാഗങ്ങളെ ബന്ധപ്പെടുത്തി ചര്‍ച്ച നടത്തി ഇതിനു പരിഹാരം കാണണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മതംമാറ്റം നടക്കുന്നത്. ഇസ്ലാമിലേക്കു മാറുന്നവരില്‍ 82 ശതമാനവും ഹിന്ദുക്കളാണ്. ക്രിസ്ത്യാനികള്‍ 17.9%. സമ്പന്നരില്‍ ആരുംതന്നെ മതംമാറ്റത്തിനു മുതിരുന്നില്ല. മാറുന്നവരില്‍ ഏറിയപങ്കും ബിരുദത്തിനു താഴെ വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്.

ഇതില്‍തന്നെ ഭൂരിപക്ഷവും സ്‌കൂള്‍ വിദ്യാഭ്യാസംമാത്രം നേടിയവരാണ്. മുസ്ലിം രാഷ്ട്രീയസംഘടനകള്‍ മതംമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍പ്പെട്ടവര്‍ ഇസ്ലാമിലേക്കു കൂട്ടത്തോടെ പരിവര്‍ത്തനം നടത്തുന്നതായി കണ്ടിട്ടില്ല. 72 ശതമാനത്തിനും രാഷ്ട്രീയമില്ല. പാര്‍ട്ടി അടിസ്ഥാനത്തില്‍ നോക്കിയാല്‍ 17% പേര്‍ സിപിഎമ്മില്‍നിന്നുള്ളവരാണ്. എട്ടു ശതമാനം പേര്‍ ദാരിദ്ര്യവും രണ്ടു ശതമാനം പേര്‍ സമൂഹമാധ്യമങ്ങളുടെ ഇടപെടല്‍ മുഖേനയും മതംമാറിയിട്ടുണ്ട്. വ്യക്തിപ്രഭാവത്തിലാണ് പ്രധാനമായും മതപരിവര്‍ത്തനം നടക്കുന്നത്. കേരളത്തില്‍ ഇസ്ലാമിലേക്കുള്ള മാറ്റത്തിനു സഹായിക്കുന്ന സംഘടനകള്‍ മൗനത്തുല്‍ ഇസ്ലാം സഭ പൊന്നാനി, തെര്‍ബിത്തുയല്‍ ഇസ്ലാം സഭ കോഴിക്കോട് എന്നിവയാണ്. ഇവയ്ക്ക് അംഗീകാരമുണ്ട്. മഞ്ചേരിയിലെ സത്യസരണി വഴിയും മതംമാറ്റമുണ്ട്.

മലബാറില്‍ മതപരിവര്‍ത്തനത്തിനു വിധേയരായ 568 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഇങ്ങനെയാണ്. മതപരിവര്‍ത്തനം സംബന്ധിച്ചു കേരളത്തില്‍ കൃത്യമായ കണക്കുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ കൃത്യമായ കണക്കില്ലാത്തതാണ് മതപരിവര്‍ത്തനം കേരളത്തില്‍ കൂടി നില്‍ക്കുന്നതായി തോന്നാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മലബാറില്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്ന ജില്ല തൃശൂരാണ്. 568 പേരില്‍ 135. പാലക്കാടിനാണ് രണ്ടാം സ്ഥാനം-106. 2011 മുതല്‍ 2016 വരെ ഔദ്യോഗികമായി 7299 പേര്‍ കേരളത്തില്‍ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ വന്നശേഷം മതംമാറ്റത്തില്‍ കുറവു വന്നിട്ടുണ്ട്.

രാഷ്ട്രീയബന്ധം: സിപിഎം- 17%, കോണ്‍ഗ്രസ്-8, ബിജെപി.- 2, സിപിഐ.- 0.8.
ജാതി വിവരം: പിന്നാക്കം 64.6%, നായര്‍-10, നമ്പൂതിരി- 0.7, കത്തോലിക്കരും ഇതര ക്രിസ്ത്യാനികളും-17.4, പട്ടികജാതി/വര്‍ഗം- 7.3.
പ്രായം: 18-25: 39%, 25-35: 35, 35-45: 19, 45നു മുകളില്‍ 7.
മതംമാറ്റത്തിന്റെ കാരണങ്ങള്‍: പ്രണയം- 61%, ദാരിദ്ര്യം- 8, മാനസിക ബുദ്ധിമുട്ടുകള്‍- 7, സമൂഹമാധ്യമങ്ങളുടെ സ്വാധീനം- 2, മറ്റു കാരണങ്ങള്‍- 22
കുടുംബസ്വഭാവം: അണുകുടുംബങ്ങള്‍- 65%, കൂട്ടുകുടുംബം-32, മറ്റുള്ളവര്‍-3.
വിദ്യാഭ്യാസ യോഗ്യത: ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍- 34.6, പൂര്‍ത്തിയാക്കിയവര്‍- 44.7, ബിരുദം- 10.7, ബിരുദാനന്തര ബിരുദധാരികള്‍- 4.

മതംമാറ്റം ആറുവര്‍ഷത്തിനിടെ
2011-1075
2012-1097
2013-1137
2014-1256
2015-1410
2016-1324

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന് മുന്‍ പൊലീസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയുമായിരുന്ന ടി.പി. സെന്‍കുമാറിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് പഠനറിപ്പോര്‍ട്ട്. ലൗ ജിഹാദ് വിഷയത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം രണ്ടുകേസുകളില്‍ അന്വേഷണം നടത്തിയിരുന്നതായി സെന്‍കുമാര്‍ പറഞ്ഞിരുന്നു. രണ്ടുകേസിലും പ്രണയം നടിച്ച് പെണ്‍കുട്ടികളെ മറ്റുവഴിക്ക് കൊണ്ടുപോയതായി തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഫലത്തില്‍ ഇത് തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

മതംമാറ്റത്തിനുപിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രധാനമായും പരിശോധിക്കുന്നതെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ പറഞ്ഞു. 2016-ല്‍ കേരളത്തില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേരില്‍ അഞ്ചുപേര്‍ മതംമാറിയവരാണ്. കാണാതായവര്‍ക്ക് രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു. പണവും പ്രലോഭനവും ഈ മതംമാറ്റങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നു

Top