അതിര്‍ത്തിയില്‍ ഇന്ത്യയുടെ മിന്നലാക്രമണം; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു; കരാര്‍ ലംഘനത്തിന് ശക്തമായ മറുപടി

ശ്രീനഗര്‍: നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയുടെ മിന്നല്‍ ആക്രമണം. പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ തിരിച്ചടി. ആക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു പാക് സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

പാക് റേഞ്ചേഴ്‌സിലെ ശിപായിമാരായ സജ്ജാദ്, അബ്ദുള്‍ റെഹ്മാന്‍, എം. ഉസ്മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശിപായി ആയ അത്സാസ് ഹുസൈനാണ് പരിക്കേറ്റത്. നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്താന്‍ ഉത്തരവ് നല്‍കിയിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പാക് മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. നിയന്ത്രണ രേഖയില്‍ ദിവസങ്ങളായി ഇന്ത്യാ- പാക് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നിയന്ത്രണരേഖ മറികടന്ന വിവരം പാക്കിസ്ഥാന്‍ സമ്മതിച്ചിട്ടില്ല. ഇന്ത്യയും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. രജൗറി ജില്ലയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് വെടിവയ്പുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. കഴിഞ്ഞദിവസം പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനുള്ള തിരിച്ചടി തുടരുകയാണ്.

പാക് അധീന കശ്മീരിലെ റാവല്‍കോട്ട് സെക്ടറിലുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് പാക്കിസ്ഥാന്‍ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച പാക് സൈനികരുടെ ആക്രണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനുശേഷം ഇന്ത്യ പാക് പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആക്രമണത്തില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

ഝംഗര്‍ സെക്ടര്‍, പുഞ്ച് ജില്ലയിലെ ഷാംപുര്‍ എന്നിവിടങ്ങളില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചിരുന്നു. വെടിവയ്പിന്റെയും സ്‌ഫോടനങ്ങളുടെയും ശബ്ദം സമീപ ഗ്രാമങ്ങളില്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സുരക്ഷയും പരിശോധനയും കൂടുതല്‍ ശക്തമാക്കി. തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറാന്‍ സാഹചര്യമൊരുക്കാനാണ് വെടിവയ്പ്പെന്നാണ് വിലയിരുത്തല്‍. റിപ്പബ്ലിക് ദിനം അലങ്കോലപ്പെടുത്താനുള്ള ഭീകരരുടെ ശ്രമത്തെ പിന്തുണയ്ക്കുകയാണ് പാക് സൈന്യം. ഈ സാഹചര്യത്തിലാണ് ഇന്ത്യയും തിരിച്ചടി ശക്തമാക്കിയത്. നിരീക്ഷണവും ശക്തമാക്കി. പാക്കിസ്ഥാനെതിരെ കടുത്ത നടപടികള്‍ ഇന്ത്യന്‍ സൈന്യം തുടരുമെന്ന് സൂചനയുണ്ട്. രാജ്യത്ത് അതീവ ജാഗ്രതയും പ്രഖ്യാപിക്കും.

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ തിരിച്ചടിക്കാന്‍ തന്നെയാണ് സേനയുടെ തീരുമാനം. ഇതിനെ സര്‍ക്കാരും അനുകൂലിക്കുന്നുണ്ട്. കുറച്ചു കാലമായി കാശ്മീര്‍ സമാധാനത്തിലേക്ക് മടങ്ങുകയാണ്. സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്താനാണ് പാക് ശ്രമം. ഇതിന് കൂടുതല്‍ തീവ്രവാദികളെ അതിര്‍ത്തി കടത്തി വിടാനാണ് ശ്രമമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അതിര്‍ത്തിയില്‍ ഉടനീളം നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞദിവസം, പഞ്ചാബിലെ അഞ്ജന സെക്ടറില്‍ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിസ്എഫ് വധിച്ചിരുന്നു. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജില്ലയിലുണ്ടായിരുന്ന സമയത്തായിരുന്നു രജൗറിയിലെ പാക്ക് വെടിവയ്പ്.

നിയന്ത്രണരേഖയില്‍നിന്ന് 400 മീറ്ററോളം ഉള്ളിലേക്കു കയറിയ പാക്കിസ്ഥാന്‍ ഇന്ത്യന്‍ സേനയ്ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. ഏപ്രിലിലും രണ്ടു സൈനികരെ നിയന്ത്രണരേഖയ്ക്കു സമീപം വധിച്ചിരുന്നു. മൃതദേഹം വികൃതമാക്കുകയും ചെയ്തു. പാക്ക് അതിര്‍ത്തി രക്ഷാസേന തന്നെയാണ് അന്നും ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യയുമായി യുദ്ധമല്ല, സമാധാനമാണ് വേണ്ടതെന്ന് പാക്ക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ആക്രമണം.

Top