ജോണി നെല്ലൂര്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പോകുന്നു?

കൊച്ചി: 2011ലെ തെരഞ്ഞെടുപ്പില്‍ ശ്വാസമിടിപ്പോടെയാണ് പിറവത്തെ വോട്ടെണ്ണലിനെ ഏവരും വീക്ഷിച്ചത്. ഒടുവില്‍ നേരിയ ഭൂരിപക്ഷത്തിന് ടിഎം ജേക്കബ് എന്ന കേരളാ കോണ്‍ഗ്രസുകാരന്‍ ജയിച്ചു കയറി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജേക്കബിന് കിട്ടി. കേരളം കണ്ട മികച്ച ഭരണാധികാരികളിലൊരാളായ ജേക്കബിന്റെ പ്രതീക്ഷിത വിയോഗത്തോടെ കേരളാ കോണ്‍ഗ്രസ് ജേക്കബ് എന്ന പാര്‍ട്ടിയുടെ മുഖം തന്നെ നഷ്ടമായി. ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബിനെ ജയിപ്പിച്ച് മന്ത്രിയാക്കിയ യുഡിഎഫിന് ഈ പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നത് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തവണ ഈ പാര്‍ട്ടിക്ക് ഒറ്റ സീറ്റ് നല്‍കിയാല്‍ മതിയെന്ന തീരുമാനം എടുത്തതും.

ടിഎം ജേക്കബ് ജീവിച്ചിരുന്നപ്പോള്‍ പാര്‍ട്ടിക്ക് പ്രസക്തിയുണ്ടായിരുന്നു. യാക്കോബായക്കാരുടെ പാര്‍ട്ടിയെ നയിക്കുന്ന ജോണി നെല്ലൂരിനോ മന്ത്രി അനൂപ് ജേക്കബിനോ വലിയ സ്വാധീനം ഉണ്ടാക്കാനായില്ല. പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ പിറവത്ത് പോലും അനൂപ് ജേക്കബ് ജയിക്കുമെന്ന് യുഡിഎഫ് കരുതുന്നില്ല. ജേക്കബിന്റെ ഭാര്യ ഡെയ്‌സി ജേക്കബിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് കരുതുന്നു. എന്നാല്‍ മകന്‍ അനൂപ് ജേക്കബ് വിട്ടുവീഴ്ചയ്ക്ക് തയ്യാറുമല്ല. പിറവത്ത് മത്സരിച്ചേ മതിയാകൂവെന്ന നിര്‍ബന്ധത്തിലും. അതുകൊണ്ട് തന്നെ മകനെ പിണക്കാതിരിക്കാന്‍ മത്സരത്തിനില്ലെന്ന് ഡെയ്‌സി ജേക്കബ് ഉറച്ച നിലപാടും എടുത്തു. ഇതോടെ കേരളാ കോണ്‍ഗ്രസ ജേക്കബ് എന്ന പാര്‍ട്ടി തന്നെ അപ്രത്യക്ഷമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. അതിന് ആക്കം കൂട്ടാനാണ് ജോണി നെല്ലൂരിനെ യുഡിഎഫില്‍ നിന്ന് അകറ്റുന്നതും. കുറയ്ക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്; ജേക്കബ് വിഭാഗത്തിന് ഒറ്റ സീറ്റ് മാത്രം; മാണിയുടെ രണ്ടെണ്ണം കുറയ്ക്കാന്‍ ശ്രമം; എന്ത് വിലകൊടുത്തും പൂഞ്ഞാര്‍ ഏറ്റെടുക്കും; ജോസഫ് വിഭാഗം നിന്നാലും കൂടുതല്‍ സീറ്റ് നല്‍കില്ല
പിറവത്തും അങ്കമാലിയും തരൂരുമാണ് കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് ജേക്കബ് മത്സരിച്ചത്. ഇതില്‍ അങ്കമാലിയിലെ തോല്‍വി നേരിയ ഭൂരിപക്ഷത്തിനായിരുന്നു. ഇത്തവണ ജയിക്കാനായി ജോണി നെല്ലൂര്‍ ആഞ്ഞു പിടിക്കുകയും ചെയ്തു. അതിനായി അങ്കമാലിയില്‍ സജീവവുമായി. മൂവാറ്റുപുഴയില്‍ നിന്ന് എംഎല്‍എ ആയിരുന്ന ജോണി നെല്ലൂര്‍ വിട്ടുവീഴ്ചയുടെ ഭാഗമായാണ് ഈ സീറ്റ് കോണ്‍ഗ്രസിന് നല്‍കിയത്. ഈ സ്‌നേഹം പോലും ഇത്തവണ ജോണി നെല്ലൂരിനോട് കോണ്‍ഗ്രസ് കാണിക്കുന്നില്ല. ഇതിന് പിന്നില്‍ തന്നെ ഒഴിവാക്കാനുള്ള അനൂപ് ജേക്കബിന്റെ നീക്കമുണ്ടെന്നും ജോണി നെല്ലുര്‍ കരുതുന്നു. രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസില്‍ നിന്ന് വാങ്ങി ഡെയ്‌സി ജേക്കബിനും അനൂപിനും മത്സരിക്കാനാണ് കള്ളക്കളികളെന്നാണ് ജോണി നെല്ലൂരിന്റെ വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുകൊണ്ട് തന്നെയാണ് അങ്കമാലി കിട്ടില്ലെന്ന് ഉറപ്പായ ജോണി നെല്ലൂര്‍ മറ്റ് വഴികള്‍ തേടുന്നത്. ഫ്രാന്‍സിസ് ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസിലേക്കാണ് കണ്ണ്. അവിടെ പോയാലും അങ്കമാലിയില്‍ മത്സരിക്കാന്‍ കഴിയില്ല. ഫ്രാന്‍സിസ് ജോര്‍ജിനും പിസി ജോസഫിനും കെസി ജോസഫിനും മാത്രമേ ഇടതുപക്ഷം ഉറപ്പായും സീറ്റ് നല്‍കൂ. ആന്റണിരാജുവിന് പോലും ഉറപ്പില്ല. അതിനാല്‍ കരുതലോടെ നീങ്ങാനാണ് ജോണി നെല്ലുരിന്റെ തീരുമാനം. എല്ലാവരും തഴഞ്ഞാല്‍ അങ്കമാലിയില്‍ സ്വതന്ത്രനായി മത്സരിക്കുന്നത് പോലും പദ്ധതിയിലുണ്ട്. ബിജെപി പിന്തുണ ഉറപ്പാക്കാനും ശ്രമിക്കും. ഫലത്തില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബിന്റേയും അന്ത്യത്തിലേക്ക് കാര്യങ്ങളെത്തും. അതു മനസ്സിലാക്കിയാണ് പിറവത്ത് ഡെയ്‌സിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ജേക്കബിനോട് അടുപ്പമുള്ളവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ മകനെ പിണക്കാനില്ലെന്നും മത്സരിക്കില്ലെന്നും ഡെയ്‌സി ജേക്കബ് വ്യക്തമാക്കിയിട്ടുമുണ്ട്.

ഇത്തവണ ഒരു സീറ്റ് മാത്രമാണ് കിട്ടുന്നതെങ്കില്‍ അനൂപ് ജേക്കബ് പിറവത്ത് മത്സരിക്കും. അങ്ങനെ വന്നാല്‍ തോല്‍വി ഉറപ്പാണെന്ന് പൊതുവേ വിലയിരുത്തലുണ്ട്. അനൂപ് തോറ്റാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പിറവവും കോണ്‍ഗ്രസ് ഏറ്റെടുക്കും. ഇതിന് വേണ്ടിയാണ് കേരളാ കോണ്‍ഗ്രസ് ജേക്കബിന്റെ ഒറ്റ സീറ്റിലേക്ക് ഒതുക്കുന്നത്. ഡെയ്‌സി ജേക്കബ് മത്സരിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ജോണി നെല്ലൂരിനെ തഴയാനുള്ള കോണ്‍ഗ്രസ് തീരുമാനം. 2021ല്‍ പിറവത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള തന്ത്രമാണ് അണിയറയില്‍ ഒരുക്കുന്നത്. ടിഎം ജേക്കബിന്റെ മരണത്തോടെ ഇനിയൊരു തിരിച്ചിവരവിന് കേരളാ കോണ്‍ഗ്രസ് ജേക്കബിന് ത്രാണിയില്ലെന്ന വിലയിരുത്തലില്‍ കൂടിയാണ് ഇത്. യാക്കോബായക്കാര്‍ക്കിടയില്‍ പോലും അനൂപ് ജേക്കബിന് സ്വാധീനമുണ്ടാക്കാനായില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അടുത്ത തെരഞ്ഞെടുപ്പോടെ കേരളാ കോണ്‍ഗ്രസ് ജേക്കബ് അപ്രത്യക്ഷമാകുമെന്ന കോണ്‍ഗ്രസിന്റെ വിലയിരുത്തലില്‍ വസ്തുതകളുമുണ്ട്.

യുഡിഎഫ് പക്ഷത്ത് കേരളാ കോണ്‍ഗ്രസ് മാണി മാത്രമായി കേരളാ കോണ്‍ഗ്രസ് ചുരുങ്ങും. ബാലകൃഷ്ണ പിള്ളയേയും പിസി ജോര്‍ജിനേയും തന്ത്രപരമായി ഒഴിവാക്കിയത് ഇതിന് വേണ്ടിയാണ്. ഫ്രാന്‍സിസ് ജോര്‍ജിനേയും കൂട്ടരേയും ഈ ബുദ്ധിയുടെ ഭാഗമായാണ് കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്ന് ഒഴിവാക്കിയത്. കേരളാ കോണ്‍ഗ്രസുകളായി നിലവില്‍ പത്തോളം ഗ്രൂപ്പുകളുണ്ട്. പിളരും തോറും വളരും വളരും തോറും പിളരും എന്നതാണ് മാണിയുടെ സിദ്ധാന്തം. ഇത് അനുസരിച്ച് മുപ്പതോളം കേരളാ കോണ്‍ഗ്രസുകാര്‍ ഇത്തവണ മത്സരിക്കും. എന്നാല്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ മാണിക്കും ജോസഫിനും മാത്രമേ കഴിയൂ. ഈ നേതാക്കളുടെ രാഷ്ട്രീയ വിരമിക്കലോടെ കേരളാ കോണ്‍ഗ്രസ് തന്നെ അപ്രസക്തമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് ജേക്കബ് വിഭാഗത്തേയും ഇല്ലായ്മ ചെയ്യാനുള്ള നീക്കം.

ക്രൈസ്തവരാണ് പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത്. ഈ വോട്ടുകളാണ് കേരളാ കോണ്‍ഗ്രസുകളുടേയും ശക്തി. അതുകൊണ്ട് തന്നെ കേരളാ കോണ്‍ഗ്രസുകളെ ഒഴിവാക്കിയാലും അത് കോണ്‍ഗ്രസിന് തന്നെ ലഭിക്കും. പിജെ ജോസഫിനെ യുഡിഎഫിലേക്ക് കൊണ്ടു വന്നതും ഇതിന്റെ ഭാഗമായിരുന്നു. ഇടതുപക്ഷത്ത് നില്‍ക്കുമ്പോള്‍ പന്ത്രണ്ട് സീറ്റുകളില്‍ വരെ ജോസഫ് വിഭാഗം മത്സരിച്ചിരുന്നു. എന്നാല്‍ യുഡിഎഫില്‍ എത്തിയപ്പോള്‍ നാലായി ചുരുങ്ങി. മാണിയും ജോസഫും ജോര്‍ജും കൂടി പതിനഞ്ച്. ഇപ്പോള്‍ ജോര്‍ജും വഴിയാധാരമായി. പൂഞ്ഞാറില്‍ ജോര്‍ജ് ഇത്തവണ തോല്‍ക്കുമെന്നും അതോടെ സെക്യുലറിന്റെ വിലപേശല്‍ ശക്തി കുറയുമെന്നുമാണ് കണക്ക് കൂട്ടല്‍. ബാലകൃഷ്ണ പിള്ളയേയും സീറ്റ് കുറച്ച് കുറച്ചാണ് ഒതുക്കിയത്. യുഡിഎഫ് കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രമാണ് നല്‍കിയത്. ഇതിലൊന്നില്‍ പിള്ള തോറ്റു.

ഇത്തവണ ഇടത് ക്യാമ്പിലെത്തിയ പിള്ള ഗ്രൂപ്പിനും ഒരു സീറ്റ് മാത്രമേ ലഭിക്കൂവെന്നാണ് സൂചന. ഇരവിപുരത്ത് പിള്ളയ്ക്ക് സീറ്റ് കൊടുത്താല്‍ പോലും ജയിക്കാനുള്ള സാധ്യത അമ്പത് ശതമാനം മാത്രമാണ്. അങ്ങനെ കേരളാ കോണ്‍ഗ്രസുകളുടെ കുത്തക സീറ്റുകളെന്ന പല്ലവി ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു എന്നതാണ് വസ്തുത. പാലായില്‍ കെ എം മാണിക്കും തൊടുപുഴയില്‍ പിജെ ജോസഫിനും മാത്രമേ കേരളാ കോണ്‍ഗ്രസ് നേതാക്കളില്‍ സീറ്റുകളുടെ കുത്തക അവകാശപ്പെടാന്‍ കഴിയൂ എന്നാണ് വിലയിരുത്തല്‍. പത്തനാപുരത്ത് കെബി ഗണേശ് കുമാറിനെ തോല്‍പ്പിക്കാന്‍ നടന്‍ ജഗദീഷിനെ എത്തിക്കുന്നതു പോലും കുത്തക സീറ്റെന്ന ഗണേശിന്റെ അവകാശ വാദം പൊളിക്കാനാണ്.

പത്തനാപുരത്ത് ഗണേശും പിറവത്ത് അനൂപ് ജേക്കബും പൂഞ്ഞാറില്‍ പിസി ജോര്‍ജും തോറ്റാല്‍ മൂന്ന് കേരളാ കോണ്‍ഗ്രസുകള്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിലെ വിലയിരുത്തല്‍.

Top