മാധ്യമപ്രവര്‍ത്തകന്‍ വി.എം.സതീഷ് അന്തരിച്ചു

ദുബൈ: യുഎഇയിലെ മാധ്യമ-സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന വിഎം സതീഷ് (54) അന്തരിച്ചു. ബുധനാഴ്ച രാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ സതീഷിന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവന്റെയും തങ്കമ്മയുടെയും മകനാണ് സതീഷ്.  ബോംബേ ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒമാന്‍ ഒബ്സര്‍വര്‍ പത്രത്തില്‍ നിന്നാണ് യുഎഇയില്‍ എത്തുന്നത്. എമിറേറ്റ്സ് ടുഡേ, സെവന്‍ ഡേയ്സ് എമിറേറ്റ്സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഏതാനും മാസമായി എക്സ്പാറ്റ്സ് ന്യൂസ്, ഡിജിറ്റല്‍ മലയാളി എന്നീ പോര്‍ട്ടലുകള്‍ ആരംഭിച്ച്‌ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഗള്‍ഫിലെ തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ ‘ഡിസ്ട്രെസ്സിങ് എന്‍കൗണ്ടേഴ്സ്’ എന്ന പേരില്‍ സമാഹരിച്ച്‌ പുസ്തകമാക്കിയിരുന്നു. ഭാര്യ: മായ. മക്കള്‍: ശ്രുതി, അശോക് കുമാര്‍. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് സോനാപൂര്‍ എമ്ബാമിങ് സെന്ററില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.

Top