ഒരു മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും അവനോട് സിപിഎം ചെയ്തു. ഷുഹൈബിന്റെ ഓര്‍മദിനത്തില്‍ കുറിപ്പുമായി കെ സുധാകരന്‍

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എടയന്നൂരില്‍ 2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ കൊലപ്പെടുത്തിയത്.

ഒരു മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും ഷുഹൈബിനോട് സിപിഎം ചെയ്തിട്ടുണ്ടെന്ന് കെ സുധാകരന്‍ പറയുന്നു. എത്ര കോടികള്‍ മുടക്കി കൊലയാളികളെ രക്ഷിച്ചെടുക്കാന്‍ സിപിഎം ശ്രമിച്ചാലും ഏതറ്റം വരെ ചെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിനെ ചെറുക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ സുധാകരന്റെ കുറിപ്പ് വായിക്കാം ;

ഇന്നെന്റെ ഷുഹൈബിന്റെ ഓര്‍മദിനമാണ്. ഖത്തറില്‍ പ്രസംഗമദ്ധ്യേ കേള്‍ക്കേണ്ടി വന്ന ആ വാര്‍ത്ത എന്നെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ചു കളഞ്ഞിരുന്നു. ആദ്യത്തെ ഫോണ്‍ കോള്‍ വന്നപ്പോള്‍ ഒരു തരിമ്പ് ജീവനോടെയെങ്കിലും എന്റെ ഷുഹൈബിനെ തിരിച്ചു കിട്ടണമേയെന്ന് ആഗ്രഹിച്ചു.

അതിനു വേണ്ടി പ്രാര്‍ത്ഥിച്ചു. പക്ഷെ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ-ഭീകര സംഘടന പരിശീലിപ്പിച്ചെടുത്ത ക്രിമിനലുകളുടെ കൊലക്കത്തിയെ അതിജീവിക്കാന്‍ അവന് കഴിഞ്ഞില്ല. ഒരു മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും ഷുഹൈബിനോട് സിപിഎം ചെയ്തിട്ടുണ്ട്.

ഇറച്ചി വെട്ടുന്നത് പോലെ അവന്റെ കാലുകള്‍ കൊത്തിനുറുക്കിയിട്ട്. ഒടുവില്‍ തുടയില്‍ നിന്നും ഞരമ്പ് വലിച്ച് കഴുത്തിലിട്ട, ആ ഗുണ്ടാസംഘത്തെ പോറ്റുന്ന സിപിഎമ്മിനെ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി പരിഗണിക്കാന്‍ കേരള സമൂഹത്തിന് കഴിയുമോ?

ഒരു നാടിന് മുഴുവന്‍ നന്മ ചെയ്തവന്‍. നാട്ടാര്‍ക്കെല്ലാം പ്രിയപ്പെട്ടവന്‍. അതിലധികം എന്ത് പറഞ്ഞാണ് ഷുഹൈബിനെ വിശേഷിപ്പിക്കുക. സ്വന്തം വൃക്ക പോലും മറ്റൊരാള്‍ക്ക് ദാനം ചെയ്യാനിരുന്ന അവന്റെ വലിയ മനസിനെയോര്‍ത്ത് ഓരോ കോണ്‍ഗ്രസുകാരനും ഇന്നും അഭിമാനിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്ന ഓരോ ചെറുപ്പക്കാരനും മാതൃകയാണ് ഞങ്ങളുടെ ഷുഹൈബ്. കെ സുധാകരന്‍ പറഞ്ഞ് നിര്‍ത്തി.

Top