തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച്മെന്‍റ് നടപടി ആവശ്യപ്പെട്ട സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നടപടിയിൽ തെറ്റില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യെച്ചൂരിയുടെ ആവശ്യം ന്യായമാണെന്നും അതിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ നടന്ന പൊതുചർച്ചയ്ക്ക് മറുപടി പറയവേയാണ് കോടിയേരി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. ലാവ്‌ലിൻ ലക്ഷ്യമിട്ട് ചീഫ്ജസ്റ്റീസിനെ പ്രകോപിപ്പിക്കുകയാണ് യെച്ചൂരി ചെയ്യുന്നതെന്ന് പ്രതിനിധികൾ വിമർശനമുന്നയിച്ചിരുന്നു.
സിപിഐയുമായി യോജിച്ചു പോകണമെന്നാണ് സിപിഎം നിലപാടെന്നു പറഞ്ഞ കോടിയേരി ഇടത് ഐക്യമാണ് സിപിഎമ്മിന്‍റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ പോലീസ് വകുപ്പിനേക്കുറിച്ചുള്ള പരാതികൾക്ക് പരിഹാരം കാണുമെന്നും പാർട്ടി സെക്രട്ടറി അറിയിച്ചു. നേരത്തെ, പാർട്ടി സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വരെ രൂക്ഷവിമർശനമാണ് സമ്മേളന പ്രതിനിധികൾ ഉയർത്തിയത്.


