ഭൂമി കുംഭകോണം: മാര്‍ ആലഞ്ചേരിക്കെതിരെ കൂടുതല്‍ തെളിവ്; 36 ആധാരങ്ങളിലും ഒപ്പിട്ടത് കര്‍ദിനാള്‍; ഭൂരിപക്ഷം വൈദികരും എതിരാകുന്നു

കൊച്ചി: സിറോ മലബാര്‍ സഭയില്‍ നടന്ന കോടികളുടെ ഭൂമി അഴിമതിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നേരിട്ട് 36 ആധാരങ്ങളിലും ഒപ്പിട്ടതിന്റെ തെളിവാണ് പുറത്തായിരിക്കുന്നത്. ഭൂമി വില്‍പ്പനയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു വൈദികരെ സഭ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാന്‍ സഭ നേരത്തെ തീരുമാനിച്ചിരുന്നു. ഫിനാന്‍സ് ഓഫീസറായിരുന്ന ഫാ. ജോഷി പുതവയെയും മോണ്‍. സെബാസ്റ്റ്യന്‍ വടക്കും പാടനെയുമാണ് ചുമതലകളില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. രണ്ട് വൈദികരും ആലഞ്ചേരിയും മാത്രം അറിഞ്ഞാണ് വന്‍ ഭൂമി വില്‍പ്പന നടന്നത്. ഇതിനാല്‍ ഭൂരിപക്ഷം വൈദികരും മാര്‍ ആലഞ്ചേരിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

സഭയില്‍ നടന്ന ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. കാനന്‍, സിവില്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ ഭൂമി ഇടപാടില്‍ ഉണ്ടായിട്ടുണ്ടെന്നാണ് വൈദികരുടെ നിലപാട്. സാമ്പത്തിക നഷ്ടം മാത്രമല്ല, ധാര്‍മ്മിക വീഴ്ചകളും ഭൂമി ഇടപാടില്‍ ഉണ്ടായിട്ടുണ്ടെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറയുന്നു. ഈ ആരോപണങ്ങള്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെയാണ് വിരല്‍ ചൂണ്ടുന്നത്. കര്‍ദിനാളിനെതിരെ കൂടുതല്‍ വൈദീകര്‍ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സ്ഥാനത്തുനിന്നു മാറണമെന്ന ആവശ്യവുമായി ചില വൈദികരും രംഗത്തെത്തിയിട്ടുണ്ട്.ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടു സീറോ മലബാര്‍ സഭയ്ക്കു ലഭിക്കാനുള്ള തുകയെ സംബന്ധിച്ചു വ്യക്തമായ മറുപടി പറയാന്‍ ഇതുവരെ സഭാ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ഇനി ലഭിക്കാനുള്ളത് 34 കോടി രൂപയാണെന്നും ഇതു വാങ്ങിയെടുക്കാന്‍ സഭ പരിശ്രമിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം-അങ്കമാലി അതിരൂപത പിആര്‍ഒ പോള്‍ കരേടന്‍ വ്യക്തമാക്കിയത്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ സഭാ നേതൃത്വം നടത്തിയ നീക്കമാണ് അഴിമതിയില്‍ കലാശിച്ചത്. മെഡിക്കല്‍ കോളജ് പദ്ധതിക്കെതിരെ സഭയ്ക്കുള്ളിലെ ഭൂരിഭാഗം വൈദികരും എതിര്‍ത്തിരുന്നു. ഇതു തള്ളിയാണ് 58 കോടി രൂപ മുടക്കി അങ്കമാലിയില്‍ 25 ഏക്കര്‍ ഭൂമി സഭ വാങ്ങുന്നത്. എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളജ് പദ്ധതിയുമായുള്ള പ്രവര്‍ത്തനങ്ങളുമായി സഭാ നേതൃത്വം മുന്നോട്ടു പോയില്ല. എന്നാല്‍ മെഡിക്കല്‍ കോളജിന് ഭൂമി വാങ്ങിയ ഇനത്തില്‍ എടുത്ത 60 കോടിയുടെ പലിശയായി വര്‍ഷം ആറു കോടി രൂപയാണ് സഭ അടച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ന്ന് ഈ കടം സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു വീട്ടാന്‍ വൈദിക സമിതി യോഗം തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്, എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ്, തൃക്കാക്കര കൊല്ലംകുടിമുകളിലുള്ള ഒരേക്കര്‍ എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. സെന്റിന് 950000 രൂപ വീതം 27 കോടിക്കു ഭൂമി വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

എന്നാല്‍ ആധാരം കഴിഞ്ഞപ്പോള്‍ സഭയ്ക്ക് ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 റബര്‍ തോട്ടവും ഇടുക്കി ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവും നല്‍കിയിരുന്നു. എന്നാല്‍ പണം എല്ലാം ലഭിക്കുന്നതിന് മുമ്പ് ആധാരങ്ങളില്‍ ഒപ്പിട്ടു നല്‍കിയെന്നതാണ് മാര്‍ ആലഞ്ചേരിക്കു നേരെ സഭയിലെ വൈദികര്‍ തിരിയാന്‍ കാരണം.

Top