ഭൂമി വിവാദം: സിറോ മലബാര്‍ സഭയില്‍ പുതിയ സമിതി; വൈദികരെ അനുനയിപ്പിക്കാന്‍ നീക്കം; ഭീഷണിപ്പെടുത്തി നിര്‍ത്താനും ശ്രമം

കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി കുംഭകോണ വിവാദത്തില്‍ പുതിയ സമിതിയെ നിയമിച്ചുള്ള തീരുമാനം പുകമറ സൃഷ്ടിക്കാനെന്ന് ആക്ഷേപം. എറണാകുളം രൂപതയിലെ വൈദികരുടെ ക്ഷോഭം ശമിപ്പിക്കാനുള്ള അടവാണ് പുതിയ തീരുമാനമെന്നും വിവരം. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ് പുതിയ സമിതിയുടെ കണ്‍വീനര്‍.

സിനഡിലെ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ സമിതിയെ നിശ്ചയിച്ചത്. എന്നാല്‍ ഈ സമിതി ഭൂമി ഇടപാട് അന്വേഷിക്കില്ല. വൈദികരുടെ ആവശ്യപ്രകാരം അന്വേഷണത്തിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്‍ ആലഞ്ചേരിയെ കുറ്റവിമുക്തരാക്കി. മറ്റൊരു സ്വതന്ത്ര അന്വേഷണവും നടന്നു. ഇതിലും ആലഞ്ചേരി കുറ്റക്കാരനല്ല. ഈ സാഹചര്യത്തില്‍ ഇനിയൊരു അന്വേഷണം ഉണ്ടാകില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ നടന്ന സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ സിനഡിനെ വിശദമായി ധരിപ്പിച്ചിരുന്നു. നടപടിക്രമങ്ങളില്‍ ഉണ്ടായ സാങ്കേതികമായ വീഴ്ചകള്‍ മാത്രമാണ് ഉണ്ടായതെന്നാണ് അദ്ദേഹം അറിയിച്ചത്. നേരത്തെ സ്ഥിരം സിനഡിനു മുന്നിലും ഇത് നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് സിനഡ് അംഗീകരിച്ചു. സീറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി രൂപതയില്‍ മാത്രം നടന്ന ഭൂമി ഇടപാടാണ് ഇത്. അതിനാല്‍ ഇക്കാര്യത്തില്‍ അമിത പ്രാധാന്യം നല്‍കേണ്ടതില്ല എന്ന നിലപാടാണ് സിനഡ് ആദ്യം കൈക്കൊണ്ടത്. എന്നാല്‍ രൂപതയിലെ വൈദികരെ തണുപ്പിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് പുതിയ കമ്മറ്റിയെ നിയമിച്ച് ഉത്തരവായിരിക്കുന്നത്. എത്രയും പെട്ടന്ന് പടനം നടത്തി വിഷയത്തില്‍ പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനാണ് സമിതിയെ നിയമിച്ചിരിക്കുന്നത്.

എറണാകുളം രൂപതയിലെ വൈദികര്‍ക്ക് കൂടി തൃപ്തിയാകുന്ന ഫോര്‍മുലയ്ക്കാകും ശ്രമിക്കുക. ഇതിനായി മധ്യസ്ഥനേയും നിയോഗിച്ചിട്ടുണ്ട്. സഭയ്ക്ക് പേരുദോഷമുണ്ടാകാത്ത തരത്തില്‍ എല്ലാം പരിഹരിക്കും. ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒരിക്കലും ആലഞ്ചേരി രാജിവയ്ക്കുകയുമില്ല. ഇത്തരത്തിലൊരു ഫോര്‍മലുയോട് സിനഡിനും താല്‍പ്പര്യമില്ല. ഭൂമി ഇടപാടില്‍ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇത് അഴിമതിയല്ല. ഈ സാഹചര്യത്തില്‍ ബാക്കിയുള്ള പണം നേടിയെടുക്കും. ഇടനിലക്കാരുമായി ഇതിനുള്ള ചര്‍ച്ചയും നടത്തും. ഇതിനൊപ്പം ആലഞ്ചേരിക്കെതിരെ മാധ്യമങ്ങളില്‍ പരസ്യ പ്രതികരണം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടാകില്ല. ഈ ഫോര്‍മുലയാണ് മെത്രാന്‍ സമിതി തയ്യാറാക്കിയിരിക്കുന്നത്.

ആലഞ്ചേരി അഴിമതി കാട്ടിയെന്നത് സത്യമല്ല. ഇത് വൈദികര്‍ ഉള്‍ക്കൊള്ളണം. ഇല്ലാത്ത പക്ഷം ഗൂഡ ലക്ഷ്യങ്ങളോടെ എറണാകുളം രൂപതിയിലെ വൈദികര്‍ നീങ്ങുന്നുവെന്ന് വിലയിരുത്തേണ്ടിവരും. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പൗരോഹിത്വത്തില്‍ നിന്ന് ഒഴിവാക്കി സഭയില്‍ നിന്ന് പുറത്താക്കും. അച്ചടക്കമാണ് സഭയ്ക്ക് ഏറ്റവും അനിവാര്യം. കര്‍ദിനാല്‍ പദവിയിലുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിനെതിരെ അടിസ്ഥാന രഹിതമായി പറയുന്നവരെ അംഗീകരിക്കാന്‍ സഭയ്ക്കാകില്ല. കര്‍ശന നിലപാടിലേക്കാണ് സഭ നീങ്ങുന്നത്. ഇക്കാര്യങ്ങളാകും മധ്യസ്ഥനും സിനഡ് നിയോഗിച്ച സമിതിയും ചര്‍ച്ചകളില്‍ മുന്നോട്ട് വയ്ക്കുക. ഈ സിനഡിനിടെ തന്നെ ഈ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാനാണ് നീക്കം. തീരുമാനം നീട്ടിക്കൊണ്ട് പോകില്ല.

എറണാകുളം അങ്കമാലി അതിരൂപതയുടെ മേലധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ടിട്ടുള്ള ഭൂമി വില്‍പന വിവാദം സിറോ മലബാര്‍ സഭയ്ക്കകത്ത് പുകഞ്ഞുകത്തുകയാണെന്നാണ് പുറത്തുള്ള ചര്‍ച്ചകള്‍. എന്നാല്‍ സിനഡ് പോലും ഇത് വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല. ഇതോടെ സഭയിലെ വൈദികര്‍ക്ക് പണി കിട്ടുമോ എന്ന ആശങ്കയും സജീവമാണ്. സിനഡ് സമിതിയുമായി സഹകരിച്ച് പ്രശ്ന പരിഹാരത്തിന് ബഹുഭൂരിഭാഗവും തയ്യാറാണ്. എന്നാല്‍ ഒന്നു രണ്ടു പേര്‍ ഇപ്പോഴും എതിര്‍ശബ്ദം ഉയര്‍ത്തുന്നുണ്ട്. ഇവര്‍ അനുരജ്ഞനത്തിന് തയ്യാറായില്ലെങ്കില്‍ ഇവരെ സഭയില്‍ നിന്ന് പുറത്താക്കും. ആലഞ്ചേരിയെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ ഇവര്‍ കരുക്കള്‍ നീക്കിയെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ചെറിയ വിഷയത്തെ ആളിക്കത്തിച്ച് സഭയ്ക്ക് നാണക്കേടുണ്ടാക്കി. ഇത്തരക്കാര്‍ സഭയ്ക്ക് വേണ്ടെന്നാണ് ബിഷപ്പുമാരുടെ പൊതു നിലപാട്.

സിറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ സ്ഥലംവില്‍പ്പന പഠിക്കാനും ഉചിത പരിഹാരം കണ്ടെത്താനും നിയോഗിച്ച മെത്രാന്മാരുടെ അന്വേഷണ സംഘം ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. രാവിലെ കൂരിയ അംഗങ്ങളെ കാണ്ടു. പത്തു മണിക്ക് ആദ്യം അന്വേഷിച്ച ആറംഗ അന്വേഷണ സമിതിയംഗങ്ങളുമായും ചര്‍ച്ച നടത്തി. വൈദിക സമിതി ഭാരവാഹികളുമായി ആശയ വിനിമയം നടത്തും. ഇവിടെയെല്ലാം പ്രശ്ന പരിഹാരത്തിന് സഹായം ചെയ്യണമെന്ന ആവശ്യമാകും ഉയര്‍ത്തുക. അല്ലാതെ ആലഞ്ചേരിയെ കുറ്റക്കാരനായി കാണുന്നുവെന്ന പരാതി കേള്‍ക്കാന്‍ മുതിരില്ല.

Top