സനലിന്റെ മരണം: ഡിവൈഎസ്പി ഹരികുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടിസ്.മുന്‍കൂര്‍ ജാമ്യം തേടി ഹരികുമാര്‍

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിൽ സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെയാണ് സമീപിച്ചത്. അതേസമയം ഡിവൈഎസ്പി ഹരികുമാറിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെയാണ് ലുക്ക് ഒൗട്ട് നോട്ടിസ് ഇറക്കിയത്. കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. എസ്പി അന്റണിക്കാണ് അന്വേഷണ ചുമതല. വകുപ്പുതല അന്വേഷണത്തിന്റെ ചുമതല എഐജി വിമലിനാണ്. അന്വേഷണ ടീം രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എത്രയും വേഗം അന്വേഷണം ആരംഭിക്കുമെന്നും എസ്പി ആന്റണി പറഞ്ഞു.

നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന എഎസ്പി സജിത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഡിവൈഎസ്പിയുടെ നാവായികുളത്തെവീട്ടിലും ബന്ധുവീടുകളിലും തിരച്ചില്‍ നടത്തി. ആദ്യദിവസം ബന്ധുക്കള്‍ മുഖേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചത്. ഡിവൈഎസ്പിയുടേയും അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കൊടങ്ങാവിളയിലെ എബിഎസ് ഫിനാന്‍സ് ഉടമ ബിനുവിന്റെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആണ്. ഡിവൈഎസ്പിയുടെ സുഹൃത്തുക്കളുടെ ഫോണുകളും സ്വിച്ച്‍്ഡ് ഓഫ് ചെയ്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈബര്‍ സെല്‍ ഫോണുകള്‍ പരിശോധിക്കുന്നുണ്ട്. ബിനുവിന്റെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.ഇതുവരെ നടത്തിയ പരിശോധനയില്‍ ഡിവൈഎസ്പിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് റൂറല്‍ എസ്പി അശോക് കുമാര്‍ പറഞ്ഞു. തമിഴ്നാട് അതിര്‍ത്തി മേഖലകളും മധുരയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സനലിന്റെ മരണത്തില്‍ പൊലീസ് വീഴ്ച സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് രംഗത്തെത്തി. സനലിനെ പൊലീസ് നേരിട്ട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയില്ലെന്ന് അനീഷ് പറഞ്ഞു. ഡ്യൂട്ടി മാറാന്‍ പൊലീസുകാര്‍ സ്റ്റേഷന് മുന്നില്‍ ആംബുലന്‍സ് പിടിച്ചിട്ടു. കരമന വരെ സനലിന് ജീവനുണ്ടായിരുന്നുവെന്നും അനീഷ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ പൊലീസ് അനാസ്ഥക്ക് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ചോരയൊലിച്ചു കിടന്ന സനലിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ല. അര മണിക്കൂറിന് ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ച സനലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനും വൈകി. വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഏകദേശം 5 മിനിറ്റിലധികമാണ് ആംബുലന്‍സ് പൊലീസ് സ്റ്റേഷന് മുന്നില്‍ കിടന്നത്. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സനലിനെ ഉടന്‍ ആശുപത്രയിലെത്തിക്കാതെ ഗുരുതര അനാസ്ഥ പൊലീസ് കാണിച്ചുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.പൊലീസ് അനാസ്ഥ പുറത്തുവന്നതോടെ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സജീഷ് കുമാര്‍, ഷിബു എന്നിവരെ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Top