ജനരോഷം യൂസഫലിക്ക് മനസിലായി!!തുഷാർ വെള്ളാപ്പള്ളിയുടെ വണ്ടിച്ചെക്ക് കേസില്‍ ഇടപെടില്ല; വിശദീകരണവുമായി എം എ യൂസഫലി.

അജ്‍മാന്‍: തുഷാർ വെള്ളാപ്പള്ളിയും നാസിൽ അബ്ദുല്ലയുമായിട്ടുള്ള വണ്ടിച്ചെക്ക് കേസിൽ ഇനി ഇടപെടില്ലെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി.വണ്ടിചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി ഉണ്ടായ ഉടാനാണ് യൂസഫലിയുടെ പ്രതികരണം വന്നിരിക്കുന്നത് . തുഷാറിന് ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഈ കേസിലുണ്ടായ ബന്ധമെന്ന് വ്യക്തമാക്കിയ എം എ യൂസഫലി കേസില്‍ ഇടപെടില്ലന്ന് വ്യക്തമാക്കി. യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്‍റെ വഴിക്ക് മാത്രമേ പോകുകയുള്ളുവെന്നും എം എ യൂസഫലിയുടെ ഓഫീസ് വ്യക്തമാക്കി. യു.എ.ഇ സ്വദേശിയുടെ പാസ്പോർട്ട് ജാമ്യം നൽകി നാട്ടിലേക്ക് പോകാൻ തുഷാർ വെള്ളാപ്പള്ളി നൽകിയ അപേക്ഷ അജ്‌മാൻ കോടതി തള്ളിയിരുന്നു .

എം എ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്നാണ് തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ അജ്‍മാൻ പൊലീസ് അറസ്റ്റ് ചെയ്ത തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചത്. അതേസമയം യു.എ.ഇ സ്വദേശിയുടെ പാസ്പോര്‍ട്ട് ജാമ്യത്തില്‍ വെച്ച് നാട്ടിലേക്ക് മടങ്ങാന്‍ ചെക്ക് കേസില്‍ പ്രതിയായ തുഷാര്‍ വെള്ളാപ്പള്ളി കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയത്. കേസില്‍ ജാമ്യം ലഭിക്കാനായി കോടതിയില്‍ സമര്‍പ്പിച്ച സ്വന്തം പാസ്പോര്‍ട്ട് വീണ്ടെടുത്ത് നാട്ടില്‍ പോകാനായിരുന്നു ഉദ്ദേശ്യം. സ്വദേശി പൗരന്റെ പാസ്പോർട്ട് ജാമ്യമായി സ്വീകരിക്കണോ വേണ്ടയോ എന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ വിവേചന അധികാരത്തിൽ പെട്ടതാണ്. ഇന്ന് അപേക്ഷ പരിഗണിച്ച ആദ്യഘട്ടത്തില്‍ തന്നെ പബ്ലിക് പ്രോസിക്യൂട്ടർ അപേക്ഷ തള്ളി. പാസ്പോർട്ട് ജാമ്യം നൽകിയ സ്വദേശി കേസിന്റെ എല്ലാ ബാധ്യതയും ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ആളായിരിക്കണം എന്നാണ് ചട്ടം. ജാമ്യം നിന്ന സ്വദേശിയുടെ പ്രാപ്തി ബോധ്യപ്പെടുത്താൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല എന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നേരത്തേ സമര്‍പ്പിച്ച തെളിവുകളും തുഷാറിന് അനുകൂലമായ തീരുമാനമെടുക്കുന്നതില്‍ വിലങ്ങുതടിയായി. ഇനി കേസ് ഒത്തുതീര്‍പ്പാക്കുകയോ വിചാരണ നേരിടുകയോ ആണ് മുന്നിലുള്ള വഴി. ഒത്തുതീര്‍പ്പ് ആവുന്നില്ലെങ്കില്‍, ജാമ്യം നീട്ടാന്‍ ശ്രമിക്കാമെങ്കിലും വിചാരണയും ശിക്ഷയും തീരുന്നത് വരെ തുഷാര്‍ യു.എ.ഇയില്‍ തുടരണം.

താന്‍ അറസ്റ്റിലായ ശേഷം ഒരുപാട് കഷ്ടപ്പെട്ടു. ആ സമയം ഭാര്യ ഗര്‍ഭിണിയായിരുന്നു. നാട്ടില്‍ പോകാനായില്ല. സാമ്പത്തികമായി സഹായിക്കാനോ കൂടെ നില്‍ക്കാനോ കൂടെഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ആരുമുണ്ടായിരുന്നില്ല. നാട്ടിലെ പരിചയക്കാരനായ വലിയ വ്യവസായിയെയും സഹായത്തിനായി സമീപ്പിച്ചപ്പോള്‍ താന്‍ ചെക്കുകേസില്‍ കുടുങ്ങിയവരെ സഹായിക്കില്ലെന്നു പറഞ്ഞാണ് ഇടനിലക്കാരോട്‌ അദ്ദേഹം ഒഴിഞ്ഞുമാറിയതെന്നും നാസില്‍ പറുന്നു.

തുഷാര്‍ വെള്ളാപ്പള്ളി പണം നല്‍കാത്തതിനെ തുടര്‍ന്ന് ജയിലിലായ ശേഷം വിളിച്ച് സഹായം ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയാണ് തുഷാര്‍ സംസാരിച്ചതെന്ന് നാസില്‍ അബ്ദുല്ല. പണം തരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിന്നെക്കൊണ്ടു കഴിയുമെങ്കില്‍ വാങ്ങിക്കോ എന്ന തരത്തിലാണ് സംസാരിച്ചതെന്നും നാസില്‍ വ്യക്തമാക്കി.തന്നെ കബളിപ്പിച്ച വ്യക്തി അതേ ചെക്കുകേസില്‍ അറസ്റ്റിലായി ഒരൊറ്റ ദിവസം ജയിലില്‍ കിടന്നപ്പോള്‍ അതേ വ്യക്തിതന്നെ അയാളെ പുറത്തിറക്കാന്‍ രംഗത്തെത്തിയെന്ന വിരോധാഭാസവും നാസില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

എം എ യൂസഫലിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണം

തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യുഎഇയിൽ നിലനിൽക്കുന്നത്. കേസുകളിൽ യാതൊരു വിധത്തിലുമുള്ള ബാഹ്യഇടപെടലുകൾ ഒരുതരത്തിലും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്‍റെ വഴിക്ക് മാത്രമേ പോകുകയുള്ളു. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി എന്നത് മാത്രമാണ് ഈ കേസിൽ എം എ യൂസഫലിക്കുണ്ടായ ഏകബന്ധം. അതല്ലാതെ അദ്ദേഹം ഈ കേസിൽ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ല.

Top