ഭീകരപ്രവര്‍ത്തനത്തിനെതിരെ ആഞ്ഞടിച്ച് മോദി; മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ അഭിനന്ദനം. തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ മോദി-ട്രംപ് കൂടിക്കാഴ്ചയാണിത്. ‘ഒരു വലിയ തിരഞ്ഞെടുപ്പിനെയാണ് ഇന്ത്യ അഭിമുഖീകരിച്ചത്. ഈ വിജയം നിങ്ങള്‍ അര്‍ഹിക്കുന്നു. ഇന്ത്യ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്’, ട്രംപ് പറഞ്ഞു.

ഉച്ചകോടിക്കിടെ നടന്ന ബ്രിക്സ് രാജ്യങ്ങളുടെ അനൗപചാരിക യോഗത്തില്‍ പ്രധാനമന്ത്രി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവര്‍ത്തനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭീകരവാദം നിരപരാധികളുടെ ജീവന്‍ കവരുക മാത്രമല്ല. ഇത് സാമുദായിക ഐക്യത്തേയും സാമ്പത്തിക വികസനത്തേയും പ്രതികൂലമായി ബാധിക്കും. തീവ്രവാദത്തിനും വംശീയതക്കും പിന്തുണ നല്‍കുന്ന എല്ലാ ഇടപെടലുകളും നാം അവസാനിപ്പിക്കേണ്ടതുണ്ട്. ഭീകരതെക്കെതിരായ ആഗോള കൂട്ടായ്മ കാലത്തിന്റെ ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ലോകം നേരിടുന്ന മൂന്ന് പ്രധാന വെല്ലുവിളികള്‍ക്ക് അഞ്ച് നിര്‍ദേശങ്ങളാണ് മോദി ബ്രിക്സ് യോഗത്തില്‍ വെച്ചത്. കാലവസ്ഥാ വ്യതിയാനത്തിന് പരിഹരമായി പുനരുപയോഗ ഊര്‍ജം ഉപയോഗിക്കണമെന്നും ആഗോള തലത്തില്‍ ഇതിനുള്ള ശ്രമങ്ങളും നിര്‍ദേശങ്ങളും ഉയര്‍ന്നുവരണമെന്നും മോദി ചര്‍ച്ചയില്‍ പറഞ്ഞു.

ബ്രിക്സ് രാജ്യങ്ങളുടെ തലവന്‍മാരായ ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊള്‍സൊനാരോ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുതിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാംഫോസ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മോദി ബ്രിക്സ് രാജ്യങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുത്തത്.

Top