ഇംഗ്ലീഷില്‍ സംസാരിച്ച സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

മുംബൈ: ഇംഗ്ലീഷില്‍ സംസാരിച്ചതിന് സുഹൃത്തിനെ  21കാരന്‍ കൊലപ്പെടുത്തി. മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖ് എന്ന 18കാരനാണ് കൊല്ലപ്പെട്ടത്. കഴുത്ത് അറുത്ത ശേഷം 54 തവണയാണ് പ്രതിയായ മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ സുഹൃത്തിനെ കുത്തിയത്. പിന്നീട് ഇയാള്‍ സ്വയം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇംഗ്ലീഷില്‍ മാത്രം സംസാരിച്ച് സുഹൃത്ത് അഫ്രോസ് തന്നെ തുടര്‍ച്ചയായി പരിഹസിച്ചിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഷെയ്ഖ് ഇംഗ്ലീഷില്‍ സംസാരിച്ച് കളിയാക്കുന്നത് പതിവായിരുന്നു. ഇത് സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കൊല്ലാന്‍ ഒരാഴ്ച മുമ്പ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതിന് പറ്റിയ സമയത്തിനായി ഇയാള്‍ കാത്തിരിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. ബുധനാഴ്ച രാത്രിയില്‍ ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് ശുചിമുറിയിലേക്ക് പോയ ഷെയ്ഖിനെ അമിര്‍ പിന്തുടരുകയും അവിടെ വച്ച് കഴുത്തറുക്കുകയും ശരീരത്തില്‍ 54 തവണ കുത്തിക്കൊല്ലുകയുമായിരുന്നു. കഴുത്തിലും വയറിലും മാറി മാറി കുത്തിയാണ് 54 തവണ കുത്തിയത്. പിന്നീട് പുലര്‍ച്ചെ ഒരുമണിയോടെയാണ് അമിര്‍ പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്തിനെ കൊന്നതായി അറിയിച്ചത്. മുംബൈയിലെ രഹേജ പാലത്തിന് താഴെ നിന്നാണ് പൊലീസ് ഷെയ്ഖിന്റെ മൃതദേഹം കണ്ടെത്തിയത്.

Top