സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നത് മാറ്റിവച്ചു

അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നത് മാറ്റിവച്ചു. പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. മൂക്കന്നൂര്‍ എരപ്പ് സെന്റ് ജോര്‍ജ് കപ്പേളയ്ക്കു സമീപം അറയ്ക്കല്‍ പരേതനായ കൊച്ചപ്പന്റെ മകന്‍ ശിവന്‍ (62), ശിവന്റെ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്‍ (10), അപര്‍ണ(10) എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശിവന്റെ അനുജന്‍ ബാബുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ 5.45നായിരുന്നു സംഭവം. സ്മിതയുടെ മക്കളായ അതുല്‍ (12), ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ(10) എന്നിവരുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. വലതുകയ്യില്‍ വെട്ടേറ്റ അശ്വിനെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിനുശേഷം കൊരട്ടി ചിറങ്ങരയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച ബാബുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്നു പിടികൂടുകയായിരുന്നു. പെട്ടിഓട്ടോ ഡ്രൈവറായ ബാബു മറ്റു രണ്ടുപേരെക്കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി സൂചനയുണ്ട്. പരേതനായ ജ്യേഷ്ഠന്‍ ഷാജിയുടെ ഭാര്യ ഉഷയെ വെട്ടാനായി ബാബു പാഞ്ഞടുത്തെങ്കിലും അവര്‍ ഓടിരക്ഷപ്പെട്ടു. മറ്റൊരു സഹോദരന്‍ ഷിബുവിന്റെ ഭാര്യയും മൂക്കന്നൂരില്‍ അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയുമായ സേതുലക്ഷ്മിയെ കൊലപ്പെടുത്താനായി അങ്ങോട്ടു പോയെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. ഷിബുവിന്റെ വീടിന്റെ ജനലുകള്‍ വാക്കത്തികൊണ്ടു വെട്ടിപ്പൊളിച്ച പ്രതി ചോരയൊലിക്കുന്ന വസ്ത്രങ്ങളുമായി സ്‌കൂട്ടറില്‍ കയറി മൂക്കന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു.

Top