ഉപഗ്രഹ വേധ മിസൈല്‍: ഇന്ത്യയുടെ പരീക്ഷണം കൂട്ടിയിടി സാധ്യത വര്‍ദ്ധിപ്പിച്ചു

വാഷിങ്ടണ്‍: ഇന്ത്യ നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം രംഗത്ത്. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയാണെന്ന് നാസയുടെ തലവന്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു.

ഇന്ത്യ നടത്തിയ പരീക്ഷണത്തിന് നാലു ദിവസത്തിനു ശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു. ഈ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജിം ബ്രൈഡന്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഹിരാകാശത്ത് ചിതറി നടക്കുന്ന അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്. ബഹിരാകാശത്ത് ചിതറിയ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു. എന്നാല്‍ നൂറുകണക്കിന് ചെറു കഷ്ണങ്ങളായി ചിതറിയ ഉപഗ്രഹ ഭാഗങ്ങള്‍ പൂര്‍ണമായും കണ്ടെത്തുക സാധ്യമല്ല. 10 സെന്റിമീറ്ററോ അതിലധികമോ വലിപ്പമുള്ള 60 കഷ്ണങ്ങള്‍ മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്. അതിനേക്കാള്‍ ചെറിയവ കണ്ടെത്തുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയില്‍നിന്ന് 300 കിലോമീറ്റര്‍ മാത്രം അകലെസ്ഥിതിചെയ്യുന്ന കൃത്രിമോപഗ്രഹമാണ് ഇന്ത്യ തകര്‍ത്തത്. ബഹിരാകാശ നിലയത്തില്‍നിന്ന് ഏറെ താഴെയാണ് ഈ ഉപഗ്രഹം സ്ഥിതിചെയ്തിരുന്നത്. എന്നാല്‍ ചിതറിയ ഉപഗ്രഹ ഭാഗങ്ങളില്‍ 24 കഷ്ണങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേയ്ക്ക് എത്തി. ഇന്ത്യയുടെ പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനം വര്‍ധിപ്പിച്ചെന്നും ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു.

ബഹിരാകാശത്ത് സൃഷ്ടിക്കപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ യാത്രകള്‍ക്ക് ഇത്തരം പ്രവൃത്തികള്‍ ഗുണകരമല്ല. ഇത് വളരെ ഭയാനകമായ സാഹചര്യമാണ്. അസ്വീകാര്യമായ ഇത്തരം നടപടികള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാസ കൂടുതല്‍ പഠനം നടത്തുമന്നും ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു.

ബഹിരാകാശത്ത് 10 സെന്റിമീറ്ററില്‍ അധികം വലിപ്പമുള്ള 23,000 ഓളം വസ്തുക്കള്‍ ബഹിരാകാശത്ത് ഒഴുകിനടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പതിനായിരത്തോളം എണ്ണം ബഹിരാകാശത്തെ അന്യവസ്തുക്കളാണ്. 2007ല്‍ ചൈന നടത്തിയ ഉപഗ്രഹ വേധ മിസൈലന്‍ പരീക്ഷണത്തില്‍ രൂപപ്പട്ടതാണ് 3000 വസ്തുക്കള്‍.

Top