സ്വന്തം ലേഖകൻ
കൊച്ചി: പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരത്തിനു പിൻതുണയുമായി നൂറു യുവതികൾ നഗ്നരായി പ്രതിഷേധിക്കാൻ നീക്കം. കേസ് സിബിഐ ഏറ്റെടുക്കുന്നതിനു അനൂകൂലമായ ഹൈക്കോടതി വിധിയുണ്ടായില്ലെങ്കിൽ ഇതിനെതിരെ നഗ്നപ്രതിഷേധം സംഘടിപ്പിക്കുന്നതിനാണ് കൊച്ചിയിലെ ഫെയ്‌സ്ബുക്ക് കൂട്ടായ്മ സംഘം തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയും സിബിഐ മറുപടിയും വന്ന ശേഷം പ്രതിഷേധ പരിപാടിയെപ്പറ്റി തീരുമാനിക്കുമെന്നാണ് കൂട്ടായ്മ അറിയിച്ചിരിക്കുന്നത്.
സംഭവത്തെ കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് തിരുവനന്തപുരം എംപി ശശി തരൂരും ആലപ്പുഴ എംപി കെ.സി.വേണുഗോപാലും അറിയിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അവർ ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാൽ സിബിഐ അന്വേഷണം ആരംഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്ത് അറിയിച്ചു.
2014 മെയ് 19നാണ് നെയ്യാറ്റിൻകര കുളത്തൂർ സ്വദേശിയായ ശ്രീജിവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. മെയ് 21 ന് ശ്രീജിവിനെ മരിച്ച നിലയിൽ കണ്ടെത്തി. വിഷം ഉളളിൽ ചെന്നാണ് ശ്രീജിവ് മരണമടഞ്ഞത്. പൊലീസുകാരാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.
പൊലീസുകാർക്കെതിരെയുളള ആരോപണം ശരിവയ്ക്കുന്നതായിരുന്നു പൊലീസ് കംപ്ലൈന്ര് അതോറിറ്റിയുടെ കണ്ടെത്തലും. ശ്രീജിവിന്റെ മരണത്തിൽ പൊലീസുകാർ കുറ്റക്കാരാണെന്ന് പൊലീസ് കംപ്ലൈന്ര് അതോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ അതിനെതിരെ ഹൈക്കോടതിയിൽ നിന്നും ലഭിച്ച സ്റ്റേ ഉത്തരവിൽ പൊലീസുകാർ ജോലിയിൽ തുടരുകയാണ്.
കസ്റ്റഡി മരണമെന്ന വിഷയത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിവിന്രെ സഹോദരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം 766 ദിവസം പിന്നിടുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രീജിത്ത് നടത്തുന്ന സമരത്തിന് സമൂഹത്തിന്രെ വിവിധ തലങ്ങളിൽ നിന്നുളള പിന്തുണ ലഭിക്കുകയും ആയിരക്കണക്കിന് ആളുകൾ സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തുകയും ചെയ്തു.
സംസ്ഥാന സർക്കാർ ഈ കേസ് അന്വേഷിക്കണമെന്ന് സിബിഐയോട് നേരത്തെ ആവശ്യപ്പെട്ടുവെങ്കിലും അവർ അത് ഏറ്റെടുത്തില്ല. ഇപ്പോൾ സംസ്ഥാന സർക്കാർ സിബഐയോട് ഈ കേസ് ഏറ്റെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിരുന്നു. സിബിഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കാൻ പിന്തുണ നൽകുമെന്ന് ഇന്ന് രാവിലെ ഗവർണർ പി.സദാശിവം ശ്രീജിവിന്റെ അമ്മ രമണി പ്രമീളയ്ക്ക് ഉറപ്പ് നൽകിയിരുന്നു രാജ്ഭവനിലെത്തിയാണ് ശ്രീജിവിന്റെ അമ്മ ഗവർണറെ കണ്ടത്.


