ജനാധിപത്യ വ്യവസ്ഥയുടെ അടിവേരറുക്കാന്‍ മോദി സര്‍ക്കാറിന്റെ ശ്രമം; ഭരണ-നയരൂപീകരണ സ്ഥാനങ്ങള്‍ പുറം കരാര്‍ നല്‍കാമെന്ന് നിതി ആയോഗില്‍ ശുപാര്‍ശ

മോദി സര്‍ക്കാറിന്റെ കാലത്ത് ജനാധിപത്യത്തിന് മരണമണി മുഴങ്ങുമോ? സംശയം വെറുതെയല്ല. പഞ്ചവത്സര പദ്ധതിയും പ്ലാനിംഗ് കമ്മീഷനും പകരമായി മോദി സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച നീതി ആയോഗ് രൂപപ്പെടുത്തുന്ന പുതിയ പദ്ധതികള്‍ ജനാധിപത്യത്തിന് എതിരായതാണെന്ന സന്ദേഹം ഉയര്‍ത്തുന്നു.

ഭരണ, നയരൂപീകരണ മേഖലകളിലെ നിര്‍ണായക സ്ഥാനങ്ങളില്‍ പുറംകരാര്‍ നല്‍കാമെന്നും 2024 മുതല്‍ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്നും നിതി ആയോഗ്. ഐഎഎസ് പോലെയുള്ള സ്ഥിരം സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്ന ശൈലി ഉപേക്ഷിച്ച് സ്വകാര്യമേഖലകളില്‍നിന്നുള്ള വിദഗ്ധര്‍ക്ക് സമാന്തര നിയമനം അനുവദിക്കണമെന്നാണ് നിതി ആയോഗ് പുറത്തിറക്കിയ മൂന്നുവര്‍ഷ കര്‍മപദ്ധതിയുടെ കരടുരേഖയിലെ പ്രധാന ശുപാര്‍ശ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടിയന്തര തീരുമാനങ്ങള്‍ എടുക്കുന്നതിനും നടപ്പാക്കുന്നതിനും ഭരണസര്‍വീസിനെ അമിതമായി ആശ്രയിക്കുന്നത് സര്‍ക്കാരിന്റെ പ്രകടനത്തെ ബാധിക്കുന്നതിനാല്‍ സ്വകാര്യമേഖലയിലെ സേവനം കൂടി തേടണമെന്നാണ് രേഖയുടെ ആമുഖത്തില്‍ പറയുന്നത്.പ്രചാരണകോലാഹലം കുറയ്ക്കാനും ഭരണനടപടികള്‍ തടസ്സപ്പെടാതിരിക്കാനും 2024 മുതല്‍ ഇരുതെരഞ്ഞെടുപ്പുകളും ഏകീകരിക്കുന്നതാണ് ഉചിതമെന്ന് കരടുരേഖയില്‍ പറയുന്നു. ഇരുതെരഞ്ഞെടുപ്പുകളും ഏകീകരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടതും ഇതുമായി ബന്ധപ്പെട്ട ഭാവിമാര്‍ഗരേഖ തയ്യാറാക്കേണ്ടതും തെരഞ്ഞെടുപ്പു കമീഷനാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നിനെ നേരത്തെ അനുകൂലിച്ചിരുന്നു.

നിശ്ചിതകാലയളവുള്ള കരാറുകളിലൂടെയാണ് വിദഗ്ധരെ നിയമിക്കേണ്ടത്. സ്വകാര്യമേഖലയിലെ വിദഗ്ധരും നിലവിലുള്ള ഉദ്യോഗസ്ഥരും തമ്മില്‍ മത്സരത്തില്‍ അധിഷ്ഠിതമായ സാഹചര്യം ഉരുത്തിരിയുന്നതോടെ ഭരണം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് അവകാശവാദം. 201819 ആകുമ്പോഴേക്കും സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കണം. നിതി ആയോഗ് ശുപാര്‍ശകള്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐഎഎസ് ഉദ്യോഗസ്ഥരില്‍നിന്ന് ഉള്‍പ്പെടെ കടുത്ത എതിര്‍പ്പ് ഉയരാനിടയുണ്ടെന്നും ഭരണരംഗത്തെ വിദഗ്ധര്‍ പ്രതികരിച്ചു. ഭരണ, നയരൂപീകരണ മേഖലകളിലും പുറംകരാര്‍ നടപ്പാക്കുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരുടെ കാലാവധി നീട്ടാവുന്നതാണെന്ന ശുപാര്‍ശയും നിതി ആയോഗ് മുന്നോട്ടുവയ്ക്കുന്നു. അഡീഷണല്‍ സെക്രട്ടറിമാര്‍ക്ക് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുമ്പോഴേക്കും ഒന്നോ രണ്ടോ വര്‍ഷത്തെ സേവനകാലയളവ് മാത്രമാണ് ബാക്കിയുണ്ടാകുക. ചുരുങ്ങിയ സേവനകാലയളവ് മാത്രമുള്ളപ്പോള്‍ വന്‍ പദ്ധതികള്‍ ഏറ്റെടുക്കാനും നടപ്പാക്കാനും ഉദ്യോഗസ്ഥര്‍ മടി കാണിക്കുകയാണ്. പ്രധാന വിഷയങ്ങളില്‍ തീരുമാനം വൈകുന്നതും പതിവായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കു നേരത്തെ സ്ഥാനക്കയറ്റം നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നാണ് നിതി ആയോഗിലെ നിര്‍ദ്ദേശം.

Top