നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു..ബിജെപി സഖ്യം വിട്ടു.അമിത് ഷാ നിതീഷിന്റെ പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന ഭയം.

പാറ്റ്ന : നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ വിട്ടു.ആര്‍ജെഡിയുടെ പിന്തുണ കത്ത് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ആര്‍ജെഡിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കേന്ദ്രമന്ത്രി അമിത് ഷാ നിതീഷിന്റെ പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ഭയന്നാണ് നിതീഷ് കുമാർ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്.

ഗവർണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറി. നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാൻ നിതീഷിന് നിഷ്പ്രയാസം കഴിയും.നിതീഷ് സര്‍ക്കാരിലെ തങ്ങളുടെ എംഎൽഎമാരോട് തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കാൻ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെഡിയു – ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സര്‍ക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. ബീഹാർ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വരാസ്യങ്ങൾ കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്.

ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച നിതീഷ് കുമാർ വൈകാതെ ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്താന്‍ സമയം തേടിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപി 77 സീറ്റുകൾ നേടിയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു, മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് 80 ഉം കോൺഗ്രസിന് 19ഉം എംഎല്‍എമാരാണുള്ളത്.

ഇന്നലെ നടന്ന നീതി ആയോഗ് യോഗത്തിലടക്കം നിതീഷ് കുമാർ പങ്കെടുക്കാതിരുന്നതും പുറത്തേക്കെന്ന സൂചനകൾ ശക്തമാക്കിയിരുന്നു. മുതിർന്ന ജെഡിയു നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ആർസിപി സിംഗ് ബിജെപിയോടടുത്തതും നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചു. സർക്കാറിനെ നിരന്തരം വിമർശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും, രണ്ട് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിന്‍റെ ആവശ്യം ബിജെപി നേരത്തെ തള്ളിയിരുന്നു. ബിഹാർ നിയമസഭയിൽ ആകെ 243 എംഎൽഎമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 എംഎൽഎമാരുടെ പിന്തുണ വേണം.

Top