ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

ഷാര്‍ജ : മലയാളിയായ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയെ ഷാര്‍ജയില്‍ താമസ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സൈമണ്‍ സെബാസ്റ്റ്യന്‍ റിത ദമ്പതികളുടെ മകള്‍ റോസ് മേരി(16) യെ ഷാര്‍ജ അബൂഷഗാറയിലെ താമസസ്ഥലത്ത് വീണു മരിച്ച നിലയില്‍ കണ്ടത്. ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂളിലെ 11ാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വയറു വേദനയെ തുടര്‍ന്ന് തിങ്കളാഴ്ചയും ഇന്നലെയും റോസ് മേരി സ്‌കൂളില്‍ പോയിരുന്നില്ല. ഷാര്‍ജയില്‍ ബിസിനസ് നടത്തുന്ന സൈമണ്‍ സെബാസ്റ്റ്യനും കുടുംബവും കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് താമസിക്കുന്നത്. ഫ്‌ളാറ്റിന്റെ ജനല്‍ വഴി പുറത്തേക്ക് വീണതായാണ് സംശയം. ചാടിയതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥിമക നിഗമനം. റോസ് മേരി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സമയം മാതാപിതാക്കള്‍ ഫ്‌ളാറ്റിലുണ്ടായിരുന്നുവെന്നാണ് വിവരം. മൂന്നാം ക്‌ളാസ് മുതല്‍ റോസ് മേരി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. പഠന രംഗത്ത് ഏറെ മികവ് പുലര്‍ത്തിയിരുന്ന കുട്ടിയായിരുന്നു റോസ് മേരിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞുു. അനുജന്‍ സോളമന്‍ ഇവിടുത്തെ മൂന്നാം ക്‌ളാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം പൊലീസെത്തി അല്‍ ഖാസിമി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Top