പെണ്‍വാണിഭം: ഐ.ജിയെ പിന്തുണച്ച് സംഘ്പരിവാറും ഹനുമാന്‍ സേനയും

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കിസ്സ് ഓഫ് ലൗ സംഘാടകന്‍ രാഹുല്‍ പശുപാലിനെയും ഭാര്യയെയും അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം കൊടുത്ത ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന് സംഘ്പരിവാര്‍ സംഘടനകളുടെയും ഹനുമാന്‍ സേനയുടെയും പിന്തുണ.

സോഷ്യല്‍ മീഡിയയിലാണ് ഈ തീവ്ര ഹിന്ദു സംഘടനകള്‍ ഐ.ജിക്ക് വേണ്ടി പ്രചരണം നടത്തുന്നത്. മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകയായ കെ.പി ശശികലയുടെ പേരിലുള്ള ‘വി ലൗ ശശികല ടീച്ചര്‍’ എന്ന ഫേസ്ബുക്ക് പേജാണ് ഇതിന് മുന്‍പന്തിയില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ചുംബന സമരം എന്ന ആഭാസം നടത്തി അതിന്റെ പിന്നില്‍ കുട്ടികളെ വരെ വില്‍കുന്ന വലിയ സെക്‌സ് റാക്കറ്റ് നടത്തിയ രാഹുല്‍ പശുപാലനെയും കൂട്ടരെയും അകത്താക്കിയ ശ്രീജിത്ത് ഐപിഎസ്സിന് ഒരു ബിഗ് സല്യൂട്ട്…’ എന്നായിരുന്നു ശശികല ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചുംബന സമരത്തിനെതിരെ സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കിയ ഹനുമാന്‍ സേനയും ഇപ്പോള്‍ ഐ.ജിയുടെ ‘പ്രമോഷന്‍’ ഏറ്റെടുത്തിരിക്കുകയാണ്.കൊച്ചിയില്‍ ചുംബന സമരത്തിന് തുടക്കമിട്ട രാഹുല്‍ പശുപാലിനെക്കുറിച്ചും രശ്മിയേക്കുറിച്ചുമുള്ള വിവരങ്ങള്‍ മുന്‍പ് പൊലീസിന് കൈമാറിയിട്ടും ഇതുവരെ അന്വേഷിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ശ്രീജിത്താണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കിയതെന്നും ഹനുമാന്‍സേന പ്രസ്താവനയില്‍ പറഞ്ഞു.

ചുംബന സമര സംഘാടകര്‍ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളും തെളിവുകളും നേരത്തെ തന്നെ മാധ്യമങ്ങള്‍ വഴിയും നേരിട്ടും പൊലീസിനോട് തങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചുംബന സമര നേതാക്കള്‍ക്ക് സെക്‌സ് റാക്കറ്റുമായും തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്നും ഹനുമാന്‍സേന ആരോപിച്ചു.

കോഴിക്കോട് ചുംബന സമരം നടത്തിയ സംഘാടകര്‍ക്കെതിരെയും അന്വേഷണം നടത്തണം. ലൗ ജിഹാദുമായി ചുംബന സമര നേതാക്കള്‍ക്കുള്ള ബന്ധം പൊലീസ് അന്വേഷിക്കണം.12282837_1707508706147645_721290986_n

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് തലവനായ അക്ബര്‍ വിദേശത്തേക്ക് കൊണ്ടുപോയ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ ഇരകളാണ്. പൊലീസിന് ഇക്കാര്യത്തില്‍ വിവരമുണ്ടായിട്ടും പുറത്ത് വിടാത്തത് ശരിയല്ല. ഉടന്‍ പുറത്ത് വിടണം.

കോഴിക്കോട് ചുംബന സമരം നടക്കുന്നതിന്റെ തലേദിവസം അവിടെ തങ്ങിയ സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ള എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. എസ്എഫ്‌ഐ വനിതാ നേതാവാണ് കൊച്ചിയിലും കോഴിക്കോടും ചുംബന സമരത്തിന് നേതൃത്വം നല്‍കിയത്.

ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അണികളെ തെരുവിലിറക്കിയ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി രാജേഷ് എം.പിയും ചുംബന സമരക്കാരെ വെള്ള പൂശിയ വി.ടി ബല്‍റാം എം.എല്‍എയും മാധ്യമ പ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഹനുമാന്‍സേന നേതാക്കള്‍ ആവശ്യപ്പെട്ടു.

പശുപാലിനെയും രശ്മിയെയും മാത്രം കുറ്റക്കാരാക്കി വീണ്ടും ഇത്തരം സമരമാര്‍ഗ്ഗം തുടരാന്‍ ശ്രമിച്ചാല്‍ എന്ത് വില കൊടുത്തും പ്രതിരോധിക്കും. ചുംബന സമരത്തെ വെള്ളപൂശുന്ന ദീദി ദാമോദരന്റെ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല.

മൂകാംബിക ഭക്തനായ ഐ.ജി ശ്രീജിത്തിന്റെ ശക്തമായ ഇടപെടലാണ് ഈ കുറ്റകൃത്യം കണ്ടുപിടിക്കാന്‍ സഹായകരമായത് എന്നതിനാല്‍ ശ്രീജിത്തിനെ ഹനുമാന്‍ സേന അഭിനന്ദിക്കുന്നതായും ചെയര്‍മാന്‍ എ.എം ഭക്തവത്സലന്‍,ജനറല്‍ സെക്രട്ടറി സി വിനോദ്, എം.എസ് സനല്‍ കൃഷ്ണകുമാര്‍ എന്നിവര്‍ വ്യക്തമാക്കി.

Top