ആള്‍ക്കൂട്ട സമരങ്ങള്‍ വിനയായി !കൊവിഡ് വ്യാപിക്കുന്നു. സമരങ്ങൾ യുഡിഎഫ് അവസാനിപ്പിക്കുന്നു

Ramesh-Chennithala

തിരുവനന്തപുരം: ഒടുവിൽ പ്രതിപക്ഷത്തിനും കാര്യം മനസിലായി .ജനരോക്ഷം ഇവർക്ക് എതിരെ ശക്തമാകുന്നു എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നു .ലോകം ഭയന്ന് നിൽക്കുന്ന കൊറോണ വ്യാപിക്കുമ്പോൾ യുഡിഎഫും വിവിധ പോഷക സംഘടനകളും സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് നടത്തിവന്നിരുന്ന ആള്‍ക്കൂട്ട പ്രക്ഷോഭങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആള്‍ക്കൂട്ട സമരങ്ങള്‍ താല്‍ക്കാലിമായി നിര്‍ത്തിവയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളിൽ സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തി വന്നിരുന്ന പ്രക്ഷോഭങ്ങള്‍ തത്കാലത്തേയ്ക്ക് നിര്‍ത്തുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രത്യക്ഷസമരങ്ങള്‍ താത്കാലികമായി നിര്‍ത്തുകയാണെന്നും സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കോൺഗ്രസിന്‍റെയും മുസ്ലീം ലീഗിൻ്റെയും നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പ്രതിപക്ഷം വൻ പ്രതിഷേധമായിരുന്നു സംഘടിപ്പിച്ചിരുന്നത്. പ്രതിപക്ഷം നടത്തുന്ന സമരങ്ങളിലൂടെ ‘കൊവിഡ് വ്യാപിക്കാനുള്ള’ സാഹചര്യമൊരുക്കുകയാണെന്നായിരുന്നു ആരോഗ്യമന്ത്രി കെ കെ ശൈലജയും സിപിഎം നേതാക്കളും ആരോപിച്ചത്. തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും രണ്ട് താലൂക്കുകള്‍ അടച്ചിടേണ്ടി വരുമെന്നും ജില്ലാ ഭരണകൂടം വിലയിരുത്തിയതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നു രാവിലെ യുഡിഎഫ് നേതാക്കള്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചയിലാണ് പ്രത്യക്ഷ സമരം നടത്താൻ തീരുമാനമായതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു . തിരുവനന്തപുരം ജില്ലയിൽ പ്രതിദിനം രോഗികളുടെ എണ്ണം ആയിരം കടക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് സമരം നിര്‍ത്തുന്നത്.

തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും സമരങ്ങള്‍ക്കെതിരെ അണികളിലും പൊതുജനങ്ങളിലും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സമരം നിര്‍ത്തിവയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തിന്റെ കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഈ തീരുമാനത്തിലേക്ക് യുഡിഎഫിനെ എത്തിക്കുകയായിരുന്നു.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാനായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. മുഖ്യമന്ത്രി വിളിച്ചെന്നും ലോക്ക് ഡൗൺ നടപ്പാക്കിയാൽ സഹകരിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകള്‍. ജില്ലാ കളക്ടര്‍മാര‍്, ജില്ലാ പോലീസ് മേധാവിമാര്‍, ഡിജിപി ലോക്നാഥ് ബെഹറ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇന്നു വൈകിട്ട് നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കും.

അതേസമയം, സംസ്ഥാനത്ത് പ്രതിപക്ഷം നടത്തുന്ന സമരത്തെ മുഖ്യമന്ത്രി ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത സമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോവിഡിനെതിരെ പ്രവര്‍ത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ആള്‍ക്കൂട്ട സമരങ്ങള്‍ വിഘാതമാകുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് പറഞ്ഞത്. സാമൂഹിക അകലം പാലിക്കല്‍ മുതലായ കോവിഡ് പ്രോട്ടോക്കോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

നമ്മുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്നിക്കുന്ന സേനയാണ് പൊലീസ്. അതിനുള്ള പ്രത്യുപകാരമായി അവര്‍ക്കിടയില്‍ രോഗം പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യ ജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ല എന്ന് എല്ലാവരും തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Top