നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പദ്മജ വേണുഗോപാൽ മത്സരിക്കുമെന്ന് സൂചന. പദ്മജയോട് തൃശൂരിൽ മത്സരിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദ്ദേശിച്ചതായാണ് വിവരം. നേരത്തെ തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ പദ്മജ മത്സരിക്കുമെന്നും അവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ. മുരളീധരൻ എത്തുന്നതോടെ പോരാട്ടം നടക്കുമെന്നും വാർത്തകളുണ്ടായിരുന്നു.
എന്നാൽ നിലവിൽ തൃശൂരിലേക്കാണ് പദ്മജയ്ക്ക് നറുക്കുവീഴുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരരംഗത്തുണ്ടാകുമെന്ന് പദ്മജ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ സാധ്യതാ പട്ടിക പുറത്തുവന്നതോടെ പ്രമുഖ നേതാക്കളെല്ലാം നിശ്ചിത മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനുമാണ് പട്ടികയിൽ മുന്നിലുള്ളത്.
മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും പാലക്കാട് അല്ലെങ്കിൽ കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയോ കൃഷ്ണകുമാറോ സ്ഥാനാർത്ഥിയായേക്കും. മലമ്പുഴയിൽ സി. കൃഷ്ണകുമാറും പാലായിൽ ഷോൺ ജോർജും തിരുവല്ലയിൽ അനൂപ് ആന്റണിയും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേമത്ത് രാജീവ് ചന്ദ്രശേഖർ തുടക്കമിട്ടു കഴിഞ്ഞു. ‘നമുക്ക് വേണം വികസിത നേമം’ എന്ന മുദ്രാവാക്യം ചുവരുകളിൽ സ്വയം എഴുതിക്കൊണ്ടാണ് അദ്ദേഹം മണ്ഡലത്തിൽ സജീവമായത്. പ്രമുഖ നേതാക്കളെ തന്നെ അണിനിരത്തി നിയമസഭയിൽ കരുത്തുറ്റ സാന്നിധ്യമാകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പദ്മജ തൃശൂരിൽ മത്സരിക്കുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.










