കാവ്യയുടെ സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയതിന് തെളിവ്; വിചാരണക്കോടതിയില്‍ ദിലീപിനെ കുടുക്കാന്‍ 760 രേഖകള്‍

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി കാവ്യ മാധവന്റെ സ്ഥാപനത്തിലെത്തിയതിന് തെളിവെന്ന് സൂചന. സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. ദിലീപിനെതിരെ കനത്ത തെളിവായിട്ടാകും ഇവ കോടതിയില്‍ എത്തുന്നത്. ദിലീപിനെതിരെ വിചാരണക്കോടതിയില്‍ 760ല്‍പരം രേഖകളാണ് പൊലീസ് സമര്‍പ്പിക്കാനൊരുങ്ങുന്നത്. ഈ രേഖകളുടെ പട്ടികയും സത്യവാങ്മൂലവും പൊലീസ് കോടതിയില്‍ നല്‍കി കഴിഞ്ഞു.

സുപ്രധാനമായ ചില രേഖകള്‍ ഒഴികെ പട്ടികയിലുള്ള രേഖകള്‍ പ്രതിഭാഗത്തിനു കൈമാറി. പരിശോധനാ ഫലങ്ങള്‍, മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ് തുടങ്ങിയവ ഉള്‍പ്പെടുന്ന രേഖകളും തെളിവുകളുമാണു പട്ടികയിലുള്ളത്. ഇതിലെ സിസിടിവി ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതിന്റെ തെളിവാണെന്നാണ് സൂചന. മെമ്മറി കാര്‍ഡിലുള്ളത് നടിയെ ആക്രമിച്ച ദൃശ്യങ്ങളും. ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് ദിലീപ്. എന്നാല്‍ ദൃശ്യത്തെളിവ് നല്‍കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയുടെ ആക്രമണ ദൃശ്യങ്ങള്‍ ചോരുമെന്ന ഭയം പൊലീസിനുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത നിലപാട് പൊലീസ് തുടരും. അതിനിടെ തെളിവുകളുടെ പട്ടിക ഒത്തുനോക്കുന്നതിന് ഏഴു വരെ സമയം അനുവദിച്ചു. നടി ഉപദ്രവിക്കപ്പെട്ട ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള പ്രതി നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ അഞ്ചിനു കോടതി വിധി പറയും. പ്രോസിക്യൂഷനും ദിലീപും അനുകൂല വിധിയാണ് കേസില്‍ പ്രതീക്ഷിക്കുന്നത്.

രേഖകള്‍ ആവശ്യപ്പെട്ടുള്ള ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഹര്‍ജികള്‍ ഏഴിനു വീണ്ടും കോടതി പരിഗണിക്കും. എല്ലാ പ്രതികളോടും ഏഴിനു ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ നിന്നും ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന കര്‍ശന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെടിട്ടുണ്ട്. ഈ കേസില്‍ കോടതിയുടെ നിലപാട് ഏറെ നിര്‍ണ്ണായകമാണ്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടപ്രകാരം ഈ തെളിവുകള്‍ തനിക്ക് ലഭിക്കേണ്ടതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സുനിയുടെ മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങള്‍ കേസിലെ സുപ്രധാന തെളിവാണ്. നടിയെ വീണ്ടും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്നാണ് പൊലീസിന്റെ വാദം. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന ഹര്‍ജിയിലെ ആരോപണത്തെയും പൊലീസ് എതിര്‍ക്കും. സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രമെടുത്ത് തെറ്റിദ്ധാരണ പരത്താനാണ് ദിലീപിന്റെ ശ്രമമെന്നുമാണ് പൊലീസ് പറയുന്നത്.

ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുന്നു എന്നുമാണ് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍. നേരത്തേ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. കേസിലെ കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണമാവശ്യപ്പെട്ട് ദിലീപ് മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ഹര്‍ജിയില്‍ താക്കീത് മാത്രം നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് കോടതി. അതേസമയം, കുറ്റപത്രം ചോര്‍ത്തിയത് ദിലീപാണെന്നാണ് പൊലീസ് ഉന്നയിക്കുന്ന വാദം.

Top