ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായ കൃഷ്ണയ്യരെ തട്ടിയെടുക്കാൻ ബിജെപി; കൃഷ്ണയ്യരുടെ വീട് വിലകൊടുത്തു വാങ്ങും: തടയിടാൻ നടപടികളുമായി സിപിഎം

പൊളിറ്റിക്കൽ ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ എത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന വിആർ.കൃഷ്ണയ്യരെ തട്ടിയെടുക്കാൻ ക്ച്ചമുറുക്കി ബിജെപി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബിജെപി നേതാക്കളും എത്തിയ വീട് വിലകൊടുത്തു വാങ്ങി മധ്യകേരളത്തിലെ ബിജെപി ആസ്ഥാനമാക്കുന്നതിനാണ് ഇപ്പോൾ തയ്യാറെടുക്കുന്നത്. എന്നാൽ, ഇതിനു തടയിടുക എന്ന ലക്ഷ്യത്തോടെ സിപിഎമ്മും ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുമെന്ന് ഉറപ്പായി.
സാമൂഹിക ഇടപെടലിലൂടെ ശ്രദ്ധേയനായിരുന്ന കാലഘട്ടത്ത് ജീവിച്ചിരുന്നത് എറണാകുളത്തെ സദ്ഗമയ എന്ന വീട്ടിലായിരുന്നു. എറണാകുളം എം.ജി. റോഡിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിനടുത്തുള്ള വീട് വിലയ്ക്കു വാങ്ങാനാണ് ബിജെപിയുടെ നീക്കം. ഇതിനുള്ള ആദ്യ ഘട്ട ചർച്ചകൾ കഴിഞ്ഞെന്നാണ് സൂചന. ബിജെപി മധ്യകേരളത്തിൽ പ്രവർത്തനം സജീവമാക്കുന്നതിനൊപ്പം ദേശീയ നേതാക്കൾ എത്തുമ്പോൾ താമസിക്കുന്നതിനും മറ്റുമായി ആസ്ഥാനമന്ദിരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സദ്ഗമയയിൽ നോട്ടമിട്ടിരിക്കുന്നത്. ദേശീയ നേതൃത്വമാണ് വി.ആർ. കൃഷ്ണയ്യരുടെ വീടിനെക്കുറിച്ചുള്ള സൂചനകൾ നൽകിയത്. കേരളത്തിൽനിന്നും വ്യാപകമായ എതിർപ്പുണ്ടായിരുന്ന വേളയിൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്രമോഡി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെ രണ്ടുതവണ സന്ദർശിച്ചിരുന്നു. ഇത് നടന്നത് സദ്ഗമയ എന്ന ഈ വീട്ടിൽ വച്ചായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ഈ വീടുമായി അങ്ങനെയൊരു വൈകാരികബന്ധമുണ്ട്. രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൾ കലാം സദ്ഗമയ സന്ദർശിച്ചിട്ടുണ്ട്.
കൃഷ്ണയ്യരുടെ ചൈന്നെയിൽ താമസിക്കുന്ന മകനുമായി രണ്ടുവട്ടം ചർച്ച ചെയ്തതായി ബിജെപി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിലകൂടുതലായതാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 11 സെന്റിലധികം വരുന്ന സ്ഥലവും വീടുമാണുള്ളത്. അഞ്ചുകോടിയോളം രൂപ സ്ഥലം വാങ്ങുന്നതിനായി വേണ്ടിവരുമത്രെ. ഇത് ഉയർന്ന വിലയാണെന്നാണ് പാർട്ടി പറയുന്നത്. മോദി വന്ന സ്ഥലം എന്ന വൈകാരികതയ്ക്കൊപ്പം കൊച്ചി നഗരത്തിലെ കണ്ണായ സ്ഥലം എന്ന സവിശേഷതയും സദ്ഗമയയിൽ നോട്ടമിടാൻ ബിജെപി. നേതാക്കളെ പ്രേരിപ്പിത്. ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണമടക്കമുള്ള കാര്യങ്ങൾക്കായി ബിജെപി. വിപുലമായ ഫണ്ടുപിരവ് ആരംഭിച്ചിരിക്കുകയാണ്. പണപ്പിരിവ് നടത്തിയാലും കൃഷ്ണയ്യരുടെ വീട് ബജറ്റിൽ ഒതുങ്ങാൻ ഇടയില്ലാത്തതിനാൽ ഓഫീസിനായി മറ്റിടവും പാർട്ടി അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് നേതാക്കൾ പറയുന്നു.
കൃഷ്ണയ്യരുടെ വീട് സ്വന്തമാക്കാൻ ബിജെപി നീക്കം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ എതിർനീക്കവുമായി സിപിഎമ്മും രംഗത്തുണ്ട്. സിപിഎം ജില്ലാ നേതൃത്വത്തിനാണ് ഇതിന്റെ ചുമതല. കൃഷ്ണയ്യരുടെ വീട് സംസ്ഥാന സർക്കാർ മ്യൂസിയമാക്കണമെന്ന നിർദേശം അടുത്തുതന്നെ മുന്നോട്ടുവയ്ക്കാനും സാധ്യതയുണ്ട്. ഇതുവഴി ബിജെപിയുടെ കൈകളിലേക്ക് വീട് എത്തുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. അവസാനകാലത്ത് ബിജെപി അനുകൂല നിലപാടുകളായിരുന്നു കൃഷ്ണയ്യരുടേത്. കൃഷ്ണയ്യരെ പോലൊരു വ്യക്തിത്വത്തിന്റെ ഭാവനം എന്ന നിലയിലും പാർട്ടിയ്ക്ക് അത് ഗുണം ചെയ്യുമെന്നാണ് ബിജെപി ദേശീയ നേതൃത്വം വിശ്വസിക്കുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തെ പ്രധാനപ്പെട്ട കേന്ദ്രമായാണ് ബിജെപി നേതൃത്വം കാണുന്നത്. മറ്റു സംസ്ഥാനങ്ങളിൽ വ്യക്തമായ സാന്നിധ്യം ഉറപ്പിച്ചുവെങ്കിലും കേരളത്തിൽ വേരുറപ്പിക്കാൻ സാധിക്കാത്തത് ബിജെപി നേതൃത്വം അതീവഗൗരവതരമായാണ് കാണുന്നത്. ഒരു എം.പിയെയെങ്കിലും 2019ൽ കേരളത്തിൽനിന്നും ബിജെപിയ്ക്ക് ലോക്സഭയിലേക്കെത്തിക്കാൻ സാധിക്കണം എന്ന നിർദ്ദേശത്തോടെയുള്ള പ്രവർത്തനമാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. അതിനുള്ള ഒരുക്കങ്ങൾ എന്ന നിലയിലാണ് മധ്യകേരളത്തിൽ ആസ്ഥാന മന്ദിരമെന്ന നിലയിൽ എറണാകുളത്ത് കെട്ടിടങ്ങൾക്കായുള്ള അന്വേഷണങ്ങൾ നടക്കുന്നത്. കലൂരിൽ സ്ഥലം കണ്ടെത്തിയതായും വാർത്തയുണ്ട്. അങ്ങനെയെങ്കിൽ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളിലുള്ളവർക്ക് വന്നാൽ താമസിക്കുന്നതിനും ചർച്ചകൾ നടത്തുന്നതിനുമൊക്കെയായി വിശാലമായ സൗകര്യത്തോടുകൂടിയ ഒരു സ്ഥലമായിരിക്കും അത്. എതായാലും ബിജെപി നീക്കത്തെ നേരിടാൻ സിപിഎം കച്ചകെട്ടി ഇറങ്ങുന്നതോടെ മറ്റൊരു വിവാദത്തിനാകും കേരളം സാക്ഷ്യം വഹിക്കാൻ പോകുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top